മതിപ്പുറത്തിന്റെ സൗന്ദര്യം കാക്കാന്‍ അധികൃതരുടെ നോട്ടം കിട്ടിയെ മതിയാവൂ…

tvm-mathipuramവിഴിഞ്ഞം: മതിപ്പുറം തീര സൗന്ദര്യവത്കരണ പദ്ധതി തകര്‍ച്ചയുടെ വക്കില്‍. വിഴിഞ്ഞം മുഹിയുദ്ദീന്‍പള്ളി മുതല്‍ ഹാര്‍ബര്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് വരെയുള്ള ഭാഗത്ത്  കോവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തീരസൗന്ദര്യവത്കരണ പദ്ധതിയാണ് അധികൃതരുടെ അവഗണനയെ തുടര്‍ന്ന് പിന്നോട്ടടിക്കുന്നത്. പള്ളിക്കടുത്തായി സ്ഥാപിച്ചിട്ടുള്ള പാര്‍ക്കില്‍ കുട്ടികള്‍ക്കായി പൂന്തോട്ടം, ഇരിപ്പിടങ്ങള്‍, കഫറ്റേരിയ, അലങ്കാര വഴിവിളക്കുകള്‍, കമ്മ്യുണിറ്റി ടോയ്‌ലറ്റ് എന്നിവയും സഞ്ചാരികളുടെ സംരക്ഷണത്തിനായി കൈവരിയും നിര്‍മിച്ചിട്ടുണ്ട്.

തീരസൗന്ദര്യം ആസ്വദിക്കാന്‍ നിരവധിപേര്‍ നേരത്തെ തന്നെ ഇവിടെ എത്താറുണ്ടെങ്കിലും ബീച്ച് നവീകരണം വന്നതോടെ പ്രദേശത്തിന്റെ ടൂറിസം  സാധ്യത വര്‍ധിക്കുകയും കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മതിപ്പുറത്തെ കാഴ്ചകള്‍ കാണാനെത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഒരുവര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തെങ്കിലും പിന്നീട് അധികൃതശ്രദ്ധ വേണ്ടത്ര ഇവിടെ പതിഞ്ഞില്ല.

പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള ഊഞ്ഞാലില്‍ ഒരെണ്ണം ഇതിനോടകം തകര്‍ന്നുവീണു. കടലിനോടുചേര്‍ന്ന കൈവരികള്‍ തുരുമ്പുകയറി ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയതായി നിര്‍മിച്ച പുല്‍ത്തകിടിയും നട്ടുപിടിപ്പിച്ച ചെടികളും വെള്ളം നനയ്ക്കാത്തതുകാരണം ഉണങ്ങിക്കരിഞ്ഞ നിലയിലാണ്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍നിന്ന് വെള്ളം അനുവദിച്ചു കിട്ടാത്തതാണ് ഇതിനു കാരണമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഫറ്റേരിയയുടെ പ്രവര്‍ത്തനവും നിര്‍ജ്ജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts