മാതാപിതാക്കന്മാര്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? വികൃതി കാട്ടിയതിനു വനത്തിലെ റോഡില്‍ നിര്‍ത്തിയ ഏഴു വയസുകാരനെ കാണാതായി

kidsകുട്ടികള്‍ വഴക്കുണ്ടാക്കിയാല്‍ സാധാരണ മാതാപിതാക്കന്മാര്‍ ചെയ്യുക? വഴക്കു പറയും ചിലപ്പോള്‍ ചെറിയ അടി കൊടുക്കും, അത്ര മാത്രം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയായിലടക്കമുള്ള മാധ്യമങ്ങളിലെ ചര്‍ച്ച മാതാപിതാക്കള്‍ കുഞ്ഞിനെ ശിക്ഷിച്ച രീതിയാണ്. വികൃതി കാട്ടിയ  ഏഴു വയസുകാരനെ ഇവര്‍ വനത്തിനുള്ളിലെ റോഡില്‍ നിര്‍ത്തിയിട്ട് കുറച്ചു ദൂരം പോയി. ഏകദേശം 500 മീറ്റര്‍ മുന്നോട്ട് പോയിട്ട് കുട്ടിയെ കൂട്ടനായി തിരികെ വന്നപ്പോള്‍ ഇറക്കിവിട്ട സ്ഥലത്ത് കുട്ടിയെകാണാനില്ല! ജപ്പാനിലെ ഹൊക്കൈഡോയിലാണ് സംഭവം നടന്നത്. കരടികള്‍ ഉള്‍പ്പെടെ നിറയെ മൃഗങ്ങള്‍ വസിക്കുന്ന കാടിന് സമീപത്തുള്ള വഴിയില്‍നിന്നാണ് കുട്ടിയെ കാണാതായത്.

പാര്‍ക്കില്‍ ഞായറാഴ്ച സഹോദരിക്കും മാതാപിതാക്കള്‍ക്കുമൊപ്പം കാറിലെത്തിയതായിരുന്നു യൊമാറ്റോ തനൂക്കയെന്ന ഏഴു വയസുകാരന്‍. പാര്‍ക്കിലെത്തിയ യൊമാറ്റോ അവിടെയുള്ള സന്ദര്‍ശകര്‍ക്ക് നേരെയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെയും കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ക്രുദ്ധരായത്. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ കുട്ടിയെ വനത്തിന് സമീപം ഇറക്കിവിടുകയായിരുന്നു. ഹൊക്കൈഡോയിലെ മരങ്ങള്‍ നിറഞ്ഞ കാട്ടുപ്രദേശത്താണ് കുട്ടിയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചത്.

കുട്ടിയെ കാണാതായെന്നാണ് മാതാപിതാക്കള്‍ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് കുട്ടിയെ തങ്ങള്‍ തന്നെ വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. 275 പേരടങ്ങുന്ന സംഘം പല സംഘമായി തിരിഞ്ഞ് ഇപ്പോഴും ഇവിടെ തെരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച വനത്തില്‍ ശക്തമായ മഴ പെയ്തിരുന്നു. കുട്ടി ഒരു ടീഷര്‍ട്ടും ജീന്‍സുമാണ് ധരിച്ചിരുന്നത്. ഇതിന് മഴയ്ക്കുശേഷമുള്ള തണുപ്പിനെ എത്രമാത്രം തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്നാണ്  പ്രധാന ചോദ്യം. മഴയും തണുപ്പും കാരണം കുട്ടി എവിടെയെങ്കിലും വീണ് കിടക്കുകയായിരിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ഈ സംഭവം ജപ്പാനിലെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കുട്ടിയുടെ മാതാപിതാക്കളെ വിമര്‍ശിച്ച് അനേകം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.കുട്ടിയെ പേടിപ്പിക്കാന് വേണ്ടിയാണെങ്കിലും ഇങ്ങനെ എതെങ്കിലും മാതാപിതാക്കന്മാര്‍ ചെയ്യുമോ എന്നാണ് സോഷ്യല്‍ മീഡിയായിലെ പ്രധാന ചോദ്യം. ഈ കുട്ടി ഇവരുടെതന്നെയാണോയെന്ന പോലീസ് അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഏതായാലും കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നു മില്ലാത്തത് ഏറെ ആശങ്കകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്.

ഏതാനും വര്‍ഷം മുമ്പ് കേരളത്തില്‍ ഷെഫീഖ് എന്ന കുട്ടിയോട് അച്ഛനും രണ്ടാനമ്മയും ചെയ്ത ക്രൂരത ഏവരുടെയും മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ജപ്പാനില്‍ നടന്ന ഈ സംഭവം പക്ഷെ അതിനേക്കാള്‍ വലിയ ക്രൂരതയായിപ്പോയി. തെരച്ചിലിന്റെ വിവരങ്ങളെക്കുറിച്ച് ജപ്പാനിലെ മാധ്യമങ്ങളില്‍ ഒരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.

Related posts