മിനി രാജുവിന്റെ പാത പിന്തുടര്‍ന്ന് ജില്‍സ് പെരിയപ്പുറം! പിറവം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ 10 തെരുവു നായ്ക്കളെ കൊന്നു; പോലീസിന്റെ വക കേസും

gills-innerപിറവം: തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതിനേത്തുടര്‍ന്ന് അവയെ പിടികൂടി കൊന്ന കൊച്ചി ഞാറയ്ക്കല്‍ പഞ്ചായത്തംഗം മിനി രാജുവിന്റെ പാത പിന്തുടര്‍ന്ന് പിറവത്ത് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ പത്ത് നായ്ക്കളെയാണ് ഇന്നലെ പിടികൂടി വകവരുത്തിയത്.

മനുഷ്യജീവനേക്കാള്‍ നായ്ക്കളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്‍സ് പെരിയപ്പുറം ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുള്‍പ്പടെ നിരവധിയാളുകള്‍ നായ്ക്കളുടെ ഇരകളാകുമ്പോള്‍, ഇതിനെതിരെ ജനപ്രതിനിധിയെന്ന നിലയില്‍ മുഖം തിരിക്കാനാകില്ല. ഇതുകൊണ്ടാണ് നായ്ക്കളെ കൊല്ലുന്നതിന് മുന്നിട്ടിറങ്ങിയത്. പിറവം മേഖലയില്‍ മുന്നൂറോളം തെരുവുനായ്ക്കളുണ്ടെന്നുള്ളതാണ് ഏകദേശ വിവരം. തുടര്‍ന്നുള്ള ദിവസങ്ങളിലും തെരുവുനായ്ക്കളെ തിരഞ്ഞുപിടിച്ച് കൊല്ലും. ഇതുമായി ബന്ധപ്പെട്ടുള്ള പോലീസ് കേസുകളിലൊന്നും താന്‍ ഭയക്കുന്നില്ലെന്നും ജില്‍സ് കൂട്ടിച്ചേര്‍ത്തു.

നായ്ക്കളെ കൊന്നതിന് പിറവത്ത് ജില്‍സിനെതിരെ ആരും പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു. ജില്‍സിനെതിരേയും നായ്ക്കളെ പിടികൂടുന്നതിന് സഹായിയായി എത്തിയ മറ്റൊരാള്‍ക്കെതിരെയുമാണ് കേസ്. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇരുവരേയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. നായ്ക്കളെ കൊന്നൊടുക്കിയതിന് പിറവത്ത് എല്ലാ വിഭാഗം ജനങ്ങളുടേയും പൂര്‍ണ പിന്തുണ ജില്‍സിന് ലഭിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും ജില്‍സിന് പിന്തുണ നല്‍കി അനേകം പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ പിറവത്ത് ജനങ്ങള്‍ ഭയവിഹ്വലരായാണ് സഞ്ചരിച്ചുവന്നിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധിപേര്‍ക്ക് തെരുവ് നായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പിറവം സ്റ്റാന്‍ഡിലെ ടാക്‌സി ഡ്രൈവറെ തെരുവ് നായ ഓടിച്ചിട്ടുകടിക്കുകയും ഇതില്‍ നിന്നും രക്ഷപെടുന്നതിനായി ഓടുന്നതിനിടെ കൈയ്യൊടിഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്. കേരളത്തിലെല്ലായിടത്തും തന്നെ സമാനമായ രീതിയില്‍ നായ്ക്കളുടെ ശല്യം രൂക്ഷമാണ് ഈ സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ ഇതിനെതിരെ രംഗത്തിറങ്ങണമെന്നുള്ള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഞാറയ്ക്കലും, പിറവത്തും ജനപ്രതിനിധികള്‍ നായ്ക്കള്‍ക്കതിരെ നിര്‍ഭയം പ്രവര്‍ത്തിച്ചതിലുള്ള പ്രചോദനം മറ്റുമേഖലകളിലേക്കും വ്യാപിക്കുമെന്നാണ് കരുതേണ്ടത്.

യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ ജില്‍സ് പെരിയപ്പുറത്തിന് പിറവം നഗരസഭ ചെയര്‍മാന്‍ സാബു കെ. ജേക്കബ് പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭ പ്രദേശത്തുബാക്കിയുള്ള തെരുവ് നായ്ക്കളേയും ഉന്മൂലനം ചെയ്യേണ്ടതാണന്നും ചെയര്‍മാന്‍ പറഞ്ഞു. തെരുവ് നായ്ക്കള്‍ക്കെതിരെ രംഗത്തിറങ്ങിയതിന് ജില്‍സിനെ ഇന്ന് പിറവം ടൗണില്‍ ആദരിക്കുന്നുണ്ട്. തെരുവ് നായ്ക്കള്‍ക്കതിരെ പ്രവര്‍ത്തിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജനസേവ ശിശുഭവനിലെ ജോസ് മാവേലി എന്നിവര്‍ ഇവിടെ എത്തിച്ചേരും.

Related posts