മിസ് യു മെസി

SP-MESSIഇത് ബുദ്ധിമുട്ടേറിയ തീരുമാനമാണ്. വിലയിരുത്തലിനുള്ള സമയവുമല്ലിത്. ആലോചിച്ചപ്പോള്‍ ദേശീയ ടീമിനൊപ്പമുള്ള കളിജീവിതം അവസാനിപ്പിക്കാന്‍ ഉചിതമായ സമയം ഇതാണെന്നു തോന്നി. ഒരിക്കല്‍ക്കൂടി വേദനാജനകമായ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ നഷ്ടമാക്കിയ പെനാല്‍റ്റി നിര്‍ണായകമായി. അര്‍ജന്റീനയ്‌ക്കൊപ്പം ചാമ്പ്യനാകാന്‍ ആവുന്നരീതിയിലെല്ലാം പരിശ്രമിച്ചു പക്ഷേ, അതു സംഭവിച്ചില്ല. എനിക്കതിന് കഴിഞ്ഞില്ല.’’’ -ലയണല്‍ മെസി

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നു വിരമിച്ചു

ന്യൂജേഴ്‌സി: അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഇനിയിറങ്ങാന്‍ കാല്‍പ്പന്തുകളിയുടെ രാജകുമാരന്‍ ഉണ്ടാവില്ല. ശതാബ്ദി കോപ്പ അമേരിക്ക ഫൈനലില്‍ ഷൂട്ടൗട്ടില്‍ നഷ്ടപ്പെടുത്തിയ പെനാല്‍റ്റി ഒരു കടുത്ത തീരുമാനത്തിലാണ് ലയണല്‍ മെസിയെ കൊണെ്ടത്തിച്ചത്. ലോകമെമ്പാടുമുള്ള ആരാധകരേയും ടീമംഗങ്ങളേയും നിരാശയിലേക്കു തള്ളിയിട്ടാണ് മെസി അന്താരാഷ്്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2005ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ മെസി അവിടുന്നിങ്ങോട്ട് ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ഇക്കാലയളവില്‍ 113 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മെസി ടീമിനായി 55 ഗോളുകള്‍ നേടി അര്‍ജന്റീനയുടെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനുമായി. ഒമ്പതു വര്‍ഷത്തിനിടെ മെസിയും അര്‍ജന്റീനയും തോല്‍ക്കുന്ന നാലാമത്തെ ഫൈനലായിരുന്നു ഇത്. രണ്ടു വര്‍ഷത്തിനിടെ മൂന്നാമത്തെയും. 2008ലെ ഒളിമ്പിക്‌സില്‍ സ്വര്‍ണം മാത്രമാണ് എടുത്തുപറയത്തക്ക നേട്ടം””ഇത് ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു, എന്നാല്‍ എനിക്കിതു കിട്ടിയില്ല, ഞാന്‍ വിചാരിക്കുന്നു ഇത് അവസാനിച്ചുവെന്ന””. ഡ്രസിംഗ് റൂമിലേക്കു കയറിപ്പോകും മുമ്പ് മാധ്യമപ്രവര്‍ത്തകനോട് മെസി പറഞ്ഞത് ഇപ്രകാരമായിരുന്നു.

മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ മറ്റു താരങ്ങളും വിരമിക്കാനൊരുങ്ങുന്നതായി ഒരു അര്‍ജന്റീനിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെര്‍ജിയോ അഗ്വേറോ, ഹാവിയര്‍ മസ്കരാനോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരാണ് മെസിയുടെ പിന്നാലെ വിരമിക്കാനൊരുങ്ങുന്നത്. ഏഞ്ചല്‍ ഡി മരിയ, ലൂക്കാസ് ബിഗ്ലിയ, എസക്വിയേല്‍ ലാവേസി,എവര്‍ ബനേഗ എന്നിവരും വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഹിഗ്വെയിനു നേരെയാണ് വിമര്‍ശനങ്ങള്‍ ഏറെയും. 2014 ലോകകപ്പ് ഫൈനലില്‍ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ ഹിഗ്വെയ്ന്‍ കഴിഞ്ഞ കോപ്പയില്‍ ഷൂട്ടൗട്ടില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് വില്ലനായത്. ഇത്തവണയും അനായാസ അവസരം നഷ്ടപ്പെടുത്തി കപ്പ് ചിലിയ്ക്ക് അടിയറവു വച്ചു. നാപ്പോളി സ്‌ട്രൈക്കര്‍ക്കെതിരേ സോഷ്യല്‍ മീഡിയയിലും ശക്തമായ പ്രതിഷേധമാണ്.

സ്ഥിരമായി ഫൈനലില്‍ തോല്‍ക്കുന്ന അര്‍ജന്റൈന്‍ ടീമിനെ ദുരന്തം എന്നാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കഴിഞ്ഞാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശേഷിപ്പിച്ചത് മെസിയെ ഇതു ചൊടിപ്പിച്ചിരുന്നു.എന്നാല്‍ ഫൈനല്‍ ജയിച്ച് ഇതിനു മറുപടി പറയാമെന്ന മോഹം പൊലിഞ്ഞതോടെ വിശേഷണം ശരിവയ്ക്കുന്നതു പോലെയായി അത്.

ഇപ്പോള്‍ 29 വയസുള്ള മെസി ഇനിയൊരിക്കല്‍ ദേശീയടീമിലേക്ക് തിരിച്ചെത്തുകയാണെങ്കില്‍ മെസിക്ക് മുമ്പിലുള്ളത് രണ്ടു ഫൈനലുകളാണ്. 2018ലെ റഷ്യന്‍ വേള്‍ഡ് കപ്പും 2019ല്‍ ബ്രസീലില്‍ നടക്കുന്ന കോപ്പാ അമേരിക്കയും. 2018 ലോകകപ്പ് ഫൈനല്‍ നടക്കുന്നത് ലുഷ്‌നിക്കി സ്റ്റേഡിയത്തിലും 2019 കോപ്പയുടെ കലാശപ്പോരാട്ടം ഒരിക്കല്‍ കണ്ണീര്‍ വീണ മാറക്കാനയിലുമാണ്. ഇനിയൊരിക്കല്‍ കൂടി വെള്ളയില്‍ നീലവരയുള്ള ജേഴ്‌സിയില്‍ മെസിയിറങ്ങുമോയെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

മെസിയുടെ പിന്നാലെ മിഡ്ഫീല്‍ഡര്‍ ഹാവിയര്‍ മസ്കരാനോയും സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയും വിരമിക്കാനൊരുങ്ങുകയാണ്. തന്നേപ്പോലെ ടീമിലുള്ള പലതാരങ്ങളും വിരമിക്കാന്‍ ആലോചിക്കുന്നതായും അഗ്വേറോ പറഞ്ഞു. വിരമിക്കലിനെപ്പറ്റി ചിന്തിക്കേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും അഗ്വേറോ പറഞ്ഞു. ബാഴ്‌സലോണയ്‌ക്കൊപ്പം ക്ലബ് ലവലില്‍ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ മെസി അര്‍ജന്റീനയ്‌ക്കൊപ്പം അണ്ടര്‍-20 ലോകകപ്പും 2008 ഒളിമ്പിക്‌സില്‍ സ്വര്‍ണവും നേടി.

മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ചിലിയുടെ അര്‍ജന്റൈന്‍ കോച്ച്് അന്റോണിയോ പിസിയും മെസിയെ പ്രശംസിച്ചു.മെസിയെ മറഡോണയുമായി താരതമ്യപ്പെടുത്തേണ്ട കാര്യമില്ലയെന്നും പിസി കൂട്ടിച്ചേര്‍ത്തു.

അഞ്ചു തവണ ലോക ഫുട്‌ബോളര്‍, നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, എട്ടു സ്പാനിഷ് ലീഗ് കീരിടങ്ങള്‍ എന്നിവ ബാഴ്‌സയ്‌ക്കൊപ്പം നേടി. എന്നാല്‍, രാജ്യത്തിനായി കളിച്ച മൂന്നു കോപ്പ അമേരിക്ക ഫൈനലുകളിലും (2007,2015,2016)2014ലോകകപ്പ് ഫൈനലിലും മെസിയെ കാത്തിരുന്നത് പരാജയമായിരുന്നു.

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍

=2005 ഓഗസ്റ്റ് 17, 18ാം വയസില്‍ മെസി അര്‍ജന്റീനയുടെ കുപ്പായത്തില്‍ ഹംഗറിക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ഇറങ്ങി. 63-ാം മിനിറ്റില്‍ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. എന്നാല്‍, ഒരു മിനിറ്റ് പൂര്‍ത്തിയാകും മുമ്പ് ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിട്ട ഹംഗറി പ്രതിരോധക്കാരനെ കൈമുട്ടിന് ഇടിച്ചു വീഴ്ത്തിയതിനു ചുവപ്പ് കാര്‍ഡ്.

=2006 മാര്‍ച്ച് 1, ആദ്യ അന്താരാഷ്്ട്ര ഗോള്‍ ക്രൊയേഷ്യക്കെതിരേ

=2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ മെസിയുടെ നേതൃത്വത്തിലുള്ള ടീമിനു സ്വര്‍ണം.

=ഡിയേഗോ മാറഡോണ പരിശീലിപ്പിച്ച 2010ലെ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോട് 4-0ന് തോറ്റു പുറത്ത്. ടൂര്‍ണമെന്റില്‍ മെസിയുടെ പ്രകടനം തീര്‍ത്തും മോശമായിരുന്നു, ഗോളും നേടാനായില്ല.

=2013ന്റെ തുടക്കത്തില്‍ മെസിയുടെ ആദ്യ അന്താരാഷ്്ട്ര ഹാട്രിക് ഗോള്‍. സ്വിറ്റ്‌സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച മത്സരത്തില്‍ മൂന്നു ഗോളും മെസി വക. ജൂണില്‍ വീണ്ടും ഹാട്രിക് ബ്രസീലിനെ 4-3 ന് തോല്‍പ്പിച്ചപ്പോള്‍ മൂന്നു ഗോള്‍ നേടാന്‍ മെസിക്കായി.

=ആ വര്‍ഷം തന്നെ ഗ്വാട്ടിമലയ്‌ക്കെതിരെ ഹാട്രിക് നേടി മെസി മാറഡോണയുടെ അന്താരാഷ്്ട്ര ഗോള്‍ എണ്ണം മറികടന്നു.

=2014 ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ജര്‍മനിയുടെ മുന്നില്‍ കീഴടങ്ങി.

=2015 കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടുതോറ്റു.

2016 കോപ്പ അമേരിക്ക സെന്റിനാരിയോയില്‍ മികച്ച ഫോമിലായിരുന്നു. ഗോളും ഗോളവസരങ്ങളും ഉണ്ടാക്കാന്‍ മെസിക്കായി. എന്നാല്‍, ഫൈനലില്‍ ചിലിയോടു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. ഒരു പെനാല്‍റ്റി മെസി നഷ്ടമാക്കുകയും ചെയ്തു.

ലയണല്‍ മെസി

ജനനം 1987 ജൂണ്‍ 24, റൊസാരിയോ

അരങ്ങേറ്റം ഓഗസ്റ്റ് 17, 2005

മത്സരങ്ങള്‍ 113

ഗോള്‍ 55

അര്‍ജന്റീനയ്ക്കായി ഏറ്റവുമധികം

ഗോളുകള്‍

ബാഴ്‌സലോണയ്ക്കായി 348

മത്സരങ്ങളില്‍നിന്ന്

312 ഗോളുകള്‍ .

Related posts