മുടിക്കല്‍ ഡിപ്പോയില്‍ വീണ്ടും തടി ഇറക്കി; തൊഴിലാളികള്‍ക്ക് ആശ്വാസം

ekm-thadiപെരുമ്പാവൂര്‍: മുടിക്കല്‍ തടി ഡിപ്പോയില്‍ നീണ്ട ഇടവേളയ്ക്കു ശേഷം തടിയിറക്കി. ഏറെ നാളായി പണിയില്ലാത്തതിനാല്‍ ഡിപ്പോ തൊഴിലാളികളുടെ കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ തടി ഡിപ്പോകളില്‍ ഒന്നായ മുടിക്കല്‍ ഡിപ്പോയെ അവഗണിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വനം വകുപ്പിന് തേക്കിന്‍ തടി വില്‍പനയിലൂടെ ഏറ്റവും കൂടുതല്‍ ലാഭം ലഭിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. സാധാരണക്കാര്‍ക്ക് നല്ല തടിയും ഡിപ്പോയില്‍ നിന്നു സുലഭമായിരുന്നു. 2,500 മീറ്റര്‍ തടിയിറക്കുവാന്‍ സൗകര്യമുള്ള മൂന്നര ഹെക്ടര്‍ സ്ഥലവും കെട്ടിടവും ഡിപ്പോയ്ക്കുണ്ട്.

ഒരു വര്‍ഷം മുമ്പ് 850 ക്യൂബിക് മീറ്റര്‍ തടിയിറക്കാനും കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നു മുറിക്കുന്ന തടികളില്‍ അധിക ഭാഗവും ഇവിടേക്ക് എത്തിക്കാനും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ ഉത്തരവിറക്കിയെങ്കിലും നടപടിയുണ്ടായില്ല. 2012-13 കാലയളവിലാണ് ഇവിടെ അവസാനമായി തടിയിറക്കിയത്. കഴിഞ്ഞ മാസം ഐഎന്‍ടിയുസി കുന്നത്തുനാട് റീജണല്‍ കമ്മിറ്റി യോഗത്തില്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ പ്രശ്‌നത്തില്‍ ഗൗരവമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

ഇത്തരം പ്രതിഷേധങ്ങള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടത്. തടിയിറക്കിയതില്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് ഐഎന്‍ടിയുസി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. എം.എ. മുഹമ്മദ്, കെ.എം. അബ്ദുല്‍ അസീസ്, വാര്‍ഡ് മെംബര്‍ സനിത റഹീം, പി.എ. ഷുക്കൂര്‍, എം.എം. റഹീം എന്നിവര്‍ നേതൃത്വം നല്‍കി.

Related posts