മുണ്ടാര്‍ മേഖലയിലെ ജനങ്ങളുടെ ദുരിതം കണ്ട് മനസിലാക്കാന്‍ ജില്ലാ കളക്ടറെത്തി

ktm-collectorകടുത്തുരുത്തി: മുണ്ടാര്‍ മേഖലയിലെ ജനങ്ങളുടെ ദുരിതം കണ്ട് മനസിലാക്കാന്‍ ജില്ലാ കളക്ടറെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യനൊപ്പമാണ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ഛന്ദ് എത്തിയത്. എഴുമാന്തുരുത്ത് വലിയപാലത്തിന് സമീപത്ത് നിന്നും ബോട്ടില്‍ കയറിയായിരുന്നു എഴുമാംകായലിലൂടെ റവന്യു ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കളക്ടറുടെ യാത്ര. എഴുമാംകായലിലും സമീപത്തെ മറ്റു തോടുകളിലും നിറഞ്ഞിരിക്കുന്ന പോയലും പോളയും മൂലം പ്രദേശത്ത് താമസിക്കുന്ന ജനം അനുഭ വിക്കേണ്ടി വരുന്ന ദുരിതം മേരി സെബാസ്റ്റ്യന്‍ കളക്ടര്‍ക്ക് വിവരിച്ചു കൊടുത്തു.

മുണ്ടാറിലെത്തിയ കളക്ടര്‍ ജനങ്ങളുമായി സംസാരിച്ചു പ്രശ്‌നങ്ങളും ദുരിതങ്ങളും മനസിലാക്കി. കുടിവെള്ള പ്രശ്‌നങ്ങള്‍, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങീ നിരവധി പ്രതിസദ്ധികളും പ്രശ്‌നങ്ങളുമാണ് പ്രദേശത്തെ ജനങ്ങള്‍ നേരിടുന്നത്. തോടുകളിലെ പോള ശല്ല്യം നീക്കുന്നതിന് യന്ത്രം വാങ്ങൂന്നതിന് ജില്ലാ പഞ്ചായത്തുമായി സഹ കരിച്ചു പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചു ആലോ ചിക്കും. പ്രദേശത്തെ തരിശുപാടങ്ങളില്‍ കൃഷിയറക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ചെയ്യുന്നതിന് കഴിയുമോയെന്ന കാര്യം അധികൃതരുമായി സംസാരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ കര്‍ഷകരോട് ചോദിച്ചു മനസിലാക്കാനും കളക്ടര്‍ മറന്നില്ല.

മുണ്ടാര്‍ പാറേല്‍ കോളനിയും കളക്ടര്‍ സന്ദര്‍ശിച്ചു. ഇവിടുത്തെ ആംഗന്‍വാടികള്‍, വീടുകള്‍, കമ്മ്യൂണിറ്റിഹാള്‍ എന്നിവടങ്ങളും സംഘം സന്ദര്‍ശിച്ചു. പ്രദേശത്തെ ജനങ്ങളെ സഹായിക്കാന്‍ സാംസ്കാരിക നിലയം നിര്‍മിക്കുന്നതിന് ഡിപ്പാര്‍ട്ടുമെന്റ് തലത്തില്‍ സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്നതിനെ കുറിച്ചു ആലോചിക്കാമെന്നും കളക്ടര്‍ ജനങ്ങളെ അറിയിച്ചു. മുണ്ടാറിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പത്രങ്ങളിലെ വാര്‍ത്തകളിലൂടെ മനസിലാക്കിയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്.

Related posts