മുപ്പത്തിനാലില്‍പടി-കാട്ടുനിലംപള്ളി റോഡില്‍ യാത്രാക്ലേശം രൂക്ഷമായി; അപകടങ്ങള്‍ നിത്യസംഭവമാകുന്നു

alp-roadഎടത്വ: മുപ്പത്തിനാലില്‍പടി-കാട്ടുനിലംപള്ളി റോഡിലെ യാത്രാക്ലേശം രൂക്ഷമാകുന്നു. റോഡിലെ മെറ്റലുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടതു മൂലം കുഴികളില്‍ വെള്ളം നിറയുന്നതിനെ തുടര്‍ന്നു അപകടങ്ങള്‍ നിത്യസംഭവമാകുന്നു. കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കുവാന്‍ പറ്റാത്ത നിലയിലാണ്. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ഈ ഭാഗത്തേയ്ക്ക് ഓട്ടോറിക്ഷകള്‍പോലും പോകുവാന്‍ മടിക്കുകയാണ്ു. പോകുന്ന ഓട്ടോറിക്ഷകള്‍ അമിതകൂലി വാങ്ങുന്നതായും പരാതിയുണ്ട്. ഏകദേശം നാലരകിലോമീറ്റര്‍ നീളത്തില്‍ എടത്വ-തലവടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള റോഡിന്റെ മെറ്റലിംഗ് രണ്ടുവര്‍ഷം മുമ്പ് നടന്നതാണ്.

തുടര്‍ന്ന് ഇവിടെ ടാറിംഗ് ചെയ്യുന്നതിനുവേണ്ടി പ്രദേശവാസികള്‍ സമര്‍പ്പിച്ച നിവേദനത്തെ തുടര്‍ന്നു കഴിഞ്ഞ സര്‍ക്കാര്‍ 2013-14 ലെ ബജറ്റില്‍ ഭരണാനുമതി ഇല്ലാത്ത മരാമത്ത് പണികളില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ ടാര്‍ ചെയ്യുന്നതിന് അനുവദിക്കുകയും എസ്റ്റിമേറ്റ് തിരുവനന്തപുരം ചീഫ് എന്‍ജിനിയര്‍ ഓഫീസില്‍നിന്നും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ അംഗീകാരത്തിനായി എത്തിച്ചേര്‍ന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അടക്കം നൂറുകണക്കിന് ആളുകള്‍ എടത്വ ടൗണില്‍ എത്തുന്നതിനുപയോഗിക്കുന്ന പ്രധാന റോഡാണിത്.

റോഡിന്റെ ഇരുവശങ്ങളില്‍നിന്നും വേലികളും പുല്ലുകളും കിളിര്‍ത്ത് ഇറങ്ങിയതുമൂലം രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി ജയ്‌സപ്പന്‍ മത്തായി, മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വള്ളപ്പുര, ജനകീയ ജാഗ്രതാ സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, മനോജ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞദിവസം മന്ത്രിക്കു നിവേദനം നല്‍കി. എത്രയും വേഗം ഫയലുകള്‍ പരിശോധിഭച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്കിയതായും ഇവര്‍ പറഞ്ഞു.

Related posts