മൂവാറ്റുപുഴക്കാര്‍ ചോദിക്കുന്നു; ബൈപ്പാസ് എന്നുവരും

EKM-PALAMരാജേഷ് രണ്ടാര്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിന്റെ വികസനത്തില്‍ നാഴികക്കല്ലാണു മൂവാറ്റുപുഴ-കടാതി ബൈപ്പാസും അതില്‍വരുന്ന മുറിക്കല്ല് പാലവും. നിലവില്‍ നഗരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനുള്ള പരിഹാരമായി ഈ ബൈപ്പാസിനെ ജനങ്ങള്‍ കാണുന്നു. പാലം നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയത് അവരെ ആ    ഹഌദപ്പെടുത്തുകയും ചെയ്യുന്നു. പാലത്തിന്റെ നാലു തൂണുകളില്‍ നാലും പൂര്‍ത്തിയായി. അഞ്ചു സ്പാനുകളില്‍ അഞ്ചാമത്തെ സ്പാനിന്റെ പണി പുരോഗമിക്കുന്നു. ഡിസംബര്‍ വരെ നിര്‍മാണ കാലാവധിയുണെ്ടങ്കിലും അതിനു മുമ്പുതന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണു കരാറുകാര്‍.

എന്നാല്‍ പാലം പണി പൂര്‍ത്തിയായാലും ഇതുവഴി ഗതാഗതം തുടങ്ങാന്‍ നിലവിലുള്ള സാഹചര്യത്തില്‍ പിന്നേയും കാത്തിരിക്കേണ്ടി വരും. അപ്രോച്ച് റോഡ് നിര്‍മാണം എങ്ങുമെത്താതെ നീളുന്നതാണു കാരണം. ഫണ്ടിന്റെ അഭാവവും സ്ഥലമുടമയായ ഒരാളുടെ എതിര്‍പ്പുമാണ് അപ്രോച്ച് റോഡ് നിര്‍മാണത്തെ അവതാളത്തിലാക്കുന്നത്. അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതു ജനങ്ങളെ നിരാശയിലാക്കുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ 130 ജംഗ്ഷന്‍ മുതല്‍ കടാതിവരെ നീളുന്ന ബൈപ്പാസ് റോഡില്‍ മൂവാറ്റുപുഴയാറിനു കുറുകെയാണു മുറിക്കല്ല് പാലം വരുന്നത്.

പാലം ഉള്‍പ്പെടുന്ന ബൈപ്പാസ് പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കോട്ടയം, തൊടുപുഴ ഭാഗത്തുനിന്ന് എറണാകുളം, പെരുമ്പാവൂര്‍ ഭാഗത്തേക്കു പോകേണ്ടവാഹനങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും സുഗമമായി പോകാനാകും. നഗരത്തില്‍ അപകടങ്ങളോ പ്രകടനങ്ങളോ നിലവില്‍ ഉണ്ടായാല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണുള്ളത്. എംസി റോഡിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര വാഹനങ്ങളടക്കം അനിശ്ചിതമായി കുരുക്കില്‍പ്പെടുന്നു. നഗരത്തില്‍ അടുത്തനാളില്‍ ഗതാഗത പരിഷ്കരണം നടപ്പാക്കിയെങ്കിലും ബൈപ്പാസ് റോഡുകളുടെ അഭാവം മൂലം പരാജയപ്പെട്ടിരുന്നു.

രണ്ടു വര്‍ഷത്തെ കാലാവധിയില്‍ ഒന്നരവര്‍ഷം മുമ്പാണു മുറിക്കല്ല് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 15.48 കോടി രൂപയാണു കരാര്‍തുക. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍ മുന്‍കൈയെടുത്താണു പാലത്തിനു തുക അനുവദിപ്പിച്ചത്. പാലം നിര്‍മാണത്തില്‍ കാര്യമായ തടസങ്ങളില്ല. അപ്രോച്ച് റോഡ് നിര്‍മാണത്തിനും സ്ഥലമെടുപ്പിനുമായി 23.5 കോടിയാണു കണക്കാക്കിയിരിക്കുന്നത്. നിലവില്‍ ഒന്നരക്കോടിയോളം ചെലവഴിച്ചു. 22 കോടിയോളം രൂപ ഇനിയും വേണം. ഇതില്‍ 12 കോടി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക കൂടി വേഗത്തില്‍ അനുവദിക്കുന്നതിനൊപ്പം സ്ഥലമുടമകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കു രമ്യമായ പരിഹാരമുണ്ടാക്കുകയും വേണം. നിലവില്‍തന്നെ ബൈപ്പാസ് ഏറെ വൈകിയിരിക്കുന്നു. ഇനിയും വൈകാന്‍ ഇടയാക്കരുത്.

Related posts