മെഡിക്കല്‍ കോളജില്‍ എക്‌സ്‌റേ യൂണിറ്റുകളും സിടി സ്കാനറും പണിമുടക്കില്‍; ബുദ്ധിമുട്ടിലായി നൂറുകണക്കിന് രോഗികള്‍

alp-medicalalpഅമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ രണ്ട് എക്‌സ്‌റേ യൂണിറ്റുകളും സിടി സ്കാനറും തകരാറിലായതോടെ പാവപ്പെട്ട രോഗികള്‍ നെട്ടോട്ടത്തില്‍. എക്‌സ്‌റെ യൂണിറ്റില്‍ ഒന്ന് ഏതാനും ദിവസം മുമ്പാണ് തകരാറിലായത്. മറ്റൊന്നു കഴിഞ്ഞദിവസവും കേടായി. മെഡിക്കല്‍ കോളജാശുപത്രി ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഉപയോഗിച്ചിരുന്ന മെഷിനുകളാണ് വണ്ടാനത്തേക്കു മാറ്റിയത്. ആലപ്പുഴയില്‍ എട്ടുവര്‍ഷത്തോളം ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനുശേഷമാണ് ഇവ വണ്ടാനത്തേക്കു മാറ്റിയത്.

സ്വകാര്യ കമ്പനിക്കായിരുന്നു ഇതിന്റെ അറ്റകുറ്റ കരാര്‍ നല്‍കിയിരുന്നത്. ഈ കരാര്‍ അവസാനിച്ചതോടെ ഇതിന്റെ അറ്റകുറ്റപ്പണിക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. എക്‌സ്‌റേക്ക് 30 ഉം ഡിജിറ്റലിന് 70 രുപയുമാണ് ഇവിടെ ഈടാക്കുന്നത്. ബിപിഎല്‍ കാര്‍ഡ് ഉള്ള രോഗികള്‍ക്ക് ചികിത്സ സൗജന്യവുമാണ്. ഇതിന് സ്വകാര്യസ്ഥാപനങ്ങളില്‍ യഥാക്രമം 100 ഉം 250 മാണ് ഈടാക്കുന്നത്. ആശുപത്രിയിലെ എക്‌സറേ സംവിധാനം തകരാറിലായതോടെ ഇന്നലെ ആശുപത്രിയിലെത്തിയ നുറുകണക്കിനു രോഗികള്‍ വലഞ്ഞു.

ഇവര്‍ കൂടിയ നിരക്കു നല്കി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയായിരുന്നു. അടിയന്തിരമായി യന്ത്രങ്ങളുടെ തകരാര്‍ പരിഹരിച്ച് രോഗികളുടെ ദുരിതം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി. എക്‌സ്‌റേ തകരാറിലായതിനു പിന്നാലെ സിടി സ്കാന്‍ പരിശോധനയും നിലച്ചു. യന്ത്രത്തിന്റെ തകരാറുമൂലം പരിശോധനയുടെ ചിത്രം തെളിയാതെ വന്നതോടെ ഇന്നലെ വൈകുന്നേരമാണ് പരിശോധന നിലച്ചത്.

Related posts