മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം ശക്തമാക്കണമെന്നു ബന്ധുക്കള്‍

EKM-SHAMNATHASLIMകളമശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനി ഷംന തസ്‌നീം ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാക് കണമെന്നാവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്.  സംസ്ഥാന ആരോഗ്യ വകുപ്പിലേയും ആഭ്യന്തരവകുപ്പിലേയും സെക്രട്ടറിമാരെ വെള്ളിയാഴ്ച നേരില്‍ കണ്ട് ഇക്കാര്യം അഭ്യര്‍ഥിക്കാനൊരുങ്ങുകയാണ് പിതാവ് അബൂട്ടിയും ബന്ധുക്കളും.

ഷംനയുടെ ചികിത്സാ സമയത്തു കൂടെയുണ്ടായിരുന്ന സഹപാഠികളുടെ മൊഴിയെടുക്കാന്‍ പോലീസ് തയാറാവാത്തത് കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴി ഇല്ലാതെ വന്നാല്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടില്ലെന്നു ബന്ധുക്കള്‍ കരുതുന്നു.അതേ സമയം സംഭവവുമായി ബന്ധപ്പെട്ടു മെഡിക്കല്‍ കോളജിലെ രണ്ടു ഡോക്ടര്‍മാരെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മെഡിസിന്‍ വിഭാഗം മേധാവി ഡോ.ജില്‍സ് ജോര്‍ജ്ജ്, ഒന്നാം വര്‍ഷ പി.ജി മെഡിസിന്‍ വിദ്യാര്‍ഥി ഡോ.ബിനോ ജോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കടുത്ത പനിയുള്ള ഷംനയെ പരിശോധിച്ചത്  ഡോ.ജില്‍സും സംഭവ ദിവസം വാര്‍ഡിന്റെ ചുമതല ഉണ്ടായിരുന്നത്  ഡോ.ബിനോയ്ക്കുമായിരുന്നു. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരിയമ്മ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സസ്‌പെന്‍ഷന്‍. കൂടാതെ തുടരന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ചികിത്സാ പിഴവിനെ തുടര്‍ന്നാണു കണ്ണൂര്‍ സ്വദേശിനി ഷംന മരിച്ചതെന്നാണു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അതിനിടയില്‍  സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വിശദീകരണം സമര്‍പ്പിക്കാന്‍ മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവിട്ടിട്ടുണ്ട്. അതിനായി മൂന്നാഴ്ചയാണ് ആരോഗ്യ വകുപ്പിനും ആഭ്യന്തര വകുപ്പിനും നല്‍കിയിരിക്കുന്നത്. അടുത്ത മാസം കണ്ണൂരിലാണ് മനുഷ്യവകാശ കമ്മീഷന്‍ സിറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്.

ജൂലായ് 18ന് കടുത്ത പനിയ്ക്കു ചികിത്സ തേടിയെത്തിയ ഷംന കുത്തിവയ്പ്പിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലമാണു മരിക്കുന്നത്. പോസ്റ്റ് മാര്‍ട്ടം, ലാബ് റിപ്പോര്‍ട്ടുകളില്‍ മെഡിക്കല്‍ ബോര്‍ഡിന്‍െറ വിദഗ്‌ദോപദേശം  പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡില്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൂടുതല്‍ ഉള്‍പ്പെടുത്തിയതില്‍ കണ്ണൂര്‍ സ്വദേശിനിയായ ഷംനയുടെ പിതാവ് ആരോഗ്യ വകുപ്പിന് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്.

Related posts