വിവാഹം ചടങ്ങുകൾക്ക് പണം ചെലവാക്കി കടത്തിലാകുന്ന ആളുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. വലിയ ആഘോഷങ്ങളും ആഢംബരങ്ങളുമാണ് വിവാഹ ചടങ്ങുകൾ കടത്തിൽ അവസാനിപ്പിക്കാരുള്ളതിന്റെ കാരണമെന്നതാണ് വസ്തുത.
എന്നാൽ മൃതസംസ്കാര ചടങ്ങുകൾ നടത്തി കടത്തിലായ ആളുകളെക്കുറിച്ച് അറിയാമോ? എന്നാൽ അങ്ങനെയൊരു സമൂഹവും ഈ ലോകത്തിലുണ്ട്. ഇന്തോനേഷ്യയിലെ ടോർജ സമൂഹമാണിത്. ജൂലൈ, ഒാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ടോർജ സമൂഹത്തെ സംബന്ധിച്ച് ആഘോഷത്തിന്റെ കാലമാണ്. മരിച്ച തങ്ങളുടെ ബന്ധുക്കളെ ബഹുമാനിക്കുന്ന ചടങ്ങാണിത്.
സൺഗ്ലാസ്, സിഗരറ്റ്…
ആഘോഷത്തിന്റെ ഭാഗമായി അവർ തങ്ങളുടെ പ്രിയപ്പെട്ടവരെ ശവക്കുഴികളിൽ നിന്ന് പുറത്തെടുക്കും. മൃതദേഹം നന്നായി വൃത്തിയാക്കും.
മാത്രമല്ല പുതിയ വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്യും.തൊപ്പിയും, സൺഗ്ലാസും, ഷോർട്ട്സും, വാച്ചുമൊക്കെ ധരിപ്പിച്ച് ശവത്തെ സുന്ദരമാക്കി നിർത്തുന്നു. വിറക് കന്പുകൾ കൾ ഉപയോഗിച്ചാണ് ശവശരീരങ്ങളെ നിവർത്തി നിർത്തുന്നത്.
പിന്നീട് ജീവിച്ചിരിക്കുന്നവരെ പോലെ അവർ മൃതദേഹത്തോട് കളിതമാശകൾ പറഞ്ഞിരിക്കും. ഭക്ഷണം കഴിക്കാറാകുന്പോൾ അവർക്കും നൽകും. അവരുടെ ചുണ്ടിൽ സിഗരറ്റ് കത്തിച്ച് വയ്ക്കും.
മരണമെന്നാൽ വേർപെടുത്തലല്ല
അവരെ സംബന്ധിച്ചിടത്തോളം മരണം പൂർണമായ ഒരു വേർപെടുത്തലല്ല. തങ്ങളുടെ പ്രിയപ്പെട്ടവർ മരണത്തോടെ ഇല്ലാതാകുന്നില്ല എന്നും തങ്ങളുടെ കുടുംബത്തെ കാണാൻ എല്ലാവർഷവും അവർ ഉയിർത്തെഴുന്നേൽക്കുന്നുവെന്നും ആ സമൂഹം വിശ്വസിക്കുന്നു. മരണത്തെ ഭയപ്പെടേണ്ട ഒന്നായിട്ടല്ല, പകരം ജീവിതത്തിലെ മറ്റൊരു ചുവടുവെപ്പായിട്ടാണ് ടോർജന്മാർ കാണുന്നത്.
മരണപ്പെട്ടവരെ ബഹുമാനിക്കുന്ന ഒരു ചടങ്ങിൽ ഡസൻ കണക്കിന് കുടുംബാംഗങ്ങളാണ് പങ്കെടുക്കുന്നത്. അടക്കിയശേഷം മൃതദേഹങ്ങൾ അഴുകാതിരിക്കാൻ വർഷാവർഷം ശവപ്പെട്ടികൾ വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യും അവർ.
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ കുടുംബങ്ങൾ അവരുടെ മൃതദേഹങ്ങൾ മാസങ്ങളോളം വീടുകളിലോ അല്ലെങ്കിൽ ‘ടോങ്കോനൻ’ എന്ന സ്ഥലത്തോ സൂക്ഷിക്കുന്നു. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുമായി വീട്ടുകാർ വർത്തമാനം പറയുകയും ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്യുന്നു.
പെട്ടന്നുള്ള മരണത്തിലൂടെ പ്രിയപ്പെട്ടവർ വിട്ടകലുന്നത് ഒഴിവാക്കാനാണ് തങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഒരു ടോർജ യുവതി പറഞ്ഞത്. ശവപ്പെട്ടിയിൽ സമ്മാനങ്ങൾ നിറച്ചാണ് സംസ്കാരം നടത്തുക.