മൊബൈല്‍ ടവര്‍ മിന്നല്‍ ഭീതി പരത്തുന്നെന്ന്; ആശങ്കയോടെ സമീപവാസികള്‍

ALP-LIGHTINGഅത്തിക്കയം: കണ്ണമ്പള്ളി ജംഗ്ഷന്‍ ഭാഗത്തും കക്കുടിമണ്ണിന് സമീപവുമുള്ള മൊബൈല്‍ ടവറുകളുടെ പരിസരത്ത് കാലവര്‍ഷക്കാലത്ത് ഇടിയും മിന്നലും കൂടുതല്‍ ഭീതി പരത്തുന്നതായി പരിസരവാസികളുടെ പരാതി. ടവറുകളുടെ എര്‍ത്തിംഗ് സംവിധാനം ഉള്‍പ്പെടെ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

കണ്ണമ്പള്ളി ജംഗ്ഷന്‍ പരിസരത്ത് ബിഎസ്എന്‍എല്ലിന്റെയും സ്വകാര്യ കമ്പനികളുടെയും മൊബൈല്‍ ടവറുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇടിമിന്നലുകളുള്ള അവസരങ്ങളില്‍ ഇതിന്റെ പരിസരത്തെ വീടുകള്‍ക്കും വയറിംഗിനും മിന്നലേല്‍ക്കുകയും ആളുകള്‍ക്ക് അപകടമുണ്ടാകുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കക്കുടിമണ്‍ കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ കണ്ണമ്പള്ളി സെന്റ് മേരീസ് ദേവാലയത്തിനും കോണ്‍വെന്റിനും സ്കൂളിനും സമീപത്താണ് സ്ഥിതിചെയ്യുന്നത്. പരിസരത്ത് വീടുകളുമുണ്ട്.

ഇടിമിന്നല്‍ സമയത്ത് കോണ്‍വെന്റിലെ ലൈറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും തുടര്‍ച്ചയായി നശിച്ചിരുന്നു. സമീപ വീടുകളിലും സമാന അനുഭവങ്ങളുണ്ടായി. ടവറുകളുടെ എര്‍ത്തിംഗ് സംവിധാനത്തിലെ അപാകതയാകാമെന്നു ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിച്ചിരുന്നു. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണം മനുഷ്യരുടെയും ജന്തുക്കളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും ജനവാസ മേഖലയ്ക്കു സമീപത്തുനിന്നും അവ മാറ്റി സ്ഥാപിക്കണമെന്നും കാട്ടി പ്രഫ. ടി.ജെ. മത്തായി നല്കിയ പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരിഗണനയിലാണ്.

Related posts