ബെളഗാവി: പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മണികാന്ത ദിന്നിമണി, ഇരന്ന ശങ്കമ്മാനവർ എന്നിവരാണ് പോലീസ് പിടിയിലായത്. കർണാടകയിലെ ബെളഗാവിയിലാണ് നാടിനെ നടുക്കിയ സംഭവം.
ധാന്യം പൊടിക്കുന്ന മില്ലിൽനിന്ന് തിരികെ വരുംവഴിയാണ് പ്രതികൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് കുട്ടിയെ കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിൽ ഒരാൾ കുട്ടിയെ പീഡിപ്പിച്ചപ്പോൾ മറ്റേയാൾ കാവൽ നിന്നുവെന്ന് പോലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പീഡനം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് ജീവഹാനി വരുത്തുമെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് വിവരം.
പരാതി ലഭിച്ചയുടൻ പ്രതികളെ കസ്റ്റഡിയിലെടുത്തെന്നും വനിത പോലീസിനെ കേസിന്റെ മേൽനോട്ടം ഏൽപ്പിച്ചെന്നും ബെളഗാവി എസ്പി ഭീമശങ്കർ ഗുലേഡ് പറഞ്ഞു.

