രണ്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് പിടിയില്‍

ktm-arrestകരുനാഗപ്പള്ളി:രണ്ട് കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് കരുനാഗപ്പള്ളി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.ഇടുക്കി ഉടുമ്പിന്‍ചോല കല്ലുപാലം വെള്ളപാറയ്ക്കല്‍ വീട്ടില്‍ അഭിജിത്ത് ജോസഫ്(20)ആണ് പിടിയിലായത്. ഇന്നലെ രാത്രിയില്‍ ഇടുക്കിയില്‍ നിന്നും ചവറ,കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ വിതരണം നടത്തുന്നതിനായി ബാഗില്‍ കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി അഭിജിത്തിനെ കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തിയ ഇയാളെ എക്‌സൈസ് സംഘവും ഓട്ടോറിക്ഷാഡ്രൈവര്‍മാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കേരളം,ആന്ധ്രാപ്രദേശ്,തമിഴ്‌നാട്, എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടോഎന്ന് അന്വേഷിക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം മുതല്‍-എറണാകുളം വരെയുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നത് തമിഴ് നാട്ടിലെ തേനിയില്‍ നിന്നാണ്. ഇടുക്കി വഴിയാണ് തേനിയില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പോലീസും എക്‌സൈസും വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘങ്ങളെയും ചെറുകിട കച്ചവടക്കാരെയും പടികൂടിയിരുന്നു.

ഇതേ തുടര്‍ന്ന് പോലീസിനും എക്‌സൈസും അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നത്.സ്കൂള്‍-കോളജ്-അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് വില്പന നടത്തിവരുന്നത്..ഒറീസ-ആന്ധ്രപ്രദേശ് അതിര്‍ത്തിയില്‍  വിളവെടുക്കുന്ന കഞ്ചാവ് വിശാഖപട്ടണത്തു സൂക്ഷിച്ചാണ് വില്പന നടത്തുന്നത്.ഒരു കിലോഗ്രം കഞ്ചാവിന് ഇവിടെ ആയിരം രൂപയാണ് വില.അത് വിശാഖപട്ടണത്തു എത്തുമ്പോള്‍ മൂവായിരം രൂപയാകും.പിന്നീട് തമിഴ്‌നാട്ടിലെ മൊത്തകച്ചവടക്കാര്‍ 15,000 രൂപ ഈടാക്കിയാണ് രണ്ടുകിലോഗ്രാമിന്റെ ഒരു പാര്‍സല്‍ കേരളത്തിലെത്തിയ്ക്കുന്നത്.ഒരു കിലോഗ്രാം കഞ്ചാവിന് കേരളത്തിലെ ചെറുകിട വിപണിയില്‍ 25,000രൂപ വിലവരും.  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം,ഒറീസയിലെ കൊരപാപൂട് എന്നീ ജില്ലകളില്‍ നിന്നും ട്രെയിനിലും പിന്നീട് ബസിലുമാണ് കഞ്ചാവ് തേനിയിലെത്തിക്കുന്നത്.

അവിടെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന സംഘം സജീവമാണ്. ഇത്തരത്തിലുള്ള സംഘത്തിലെ തമിഴ്‌നാട് സ്വദേശികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ അന്‍പതിനായിരത്തിലധികം രൂപ വരെ ലഭിക്കും. പടിയിലായ അഭിജിത്ത് കൊല്ലം അഞ്ചാലുംമൂടിലുള്ള ഒരു ബീഢി കമ്പനിയിലെ ജീവനക്കാരനാണന്ന്എക്‌സൈസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍,അസി.ഇന്‍സ്‌പെക്ടര്‍ ഹാരീസ്,സിവില്‍ ഓഫീസര്‍മാരായ ലിജു,ശ്യം,സന്തോഷ്,ഗോപന്‍,അനില്‍, എന്നിവര്‍ ചേര്‍ന്നാണ് അഭിജിത്തിനെ പിടികൂടിയത്.

Related posts