രാത്രി ചികിത്സയില്ല; ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ വനിതാ വാര്‍ഡ് അടച്ചു പൂട്ടി

ekm-hospitalwardവൈപ്പിന്‍: ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്നു രാത്രി ചികിത്സയും അത്യാഹിത വിഭാഗവും നിര്‍ത്തലാക്കിയ ഞാറക്കല്‍ താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡ് അടച്ചു പൂട്ടി. ഇവിടെ സേവനം  നടത്തിയിരുന്ന ഏഴു ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയില്‍ പോയതും കരാറടിസ്ഥാനത്തില്‍ ജോലി നോക്കിയിരുന്ന രണ്ട് ഡോക്ടര്‍മാര്‍ ജോലി രാജിവച്ചതുംമൂലം രണ്ടാഴ്ചയായി ഇവിടെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്നില്ല.

സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആശുപത്രിയുടെ 10 കിലോമീറ്റര്‍  പരിധിയില്‍ താമസിക്കണമെന്ന ചട്ടം ലംഘിച്ച് അതിനുമപ്പുറത്ത്  നഗരത്തില്‍ പോയി താമസിക്കുന്നതിനാലാണ് രാത്രികാല ചികിത്സ നിര്‍ത്തിവച്ചിരിക്കുന്നത്. മാത്രമല്ല രോഗികളെ ആശുപത്രിയില്‍ കിടത്തുന്നുമില്ല. നിലവിലുള്ള ഡോക്ടര്‍മാര്‍ രാവിലെ  ഒന്‍പത് മുതല്‍  വൈകുന്നേരം  അഞ്ച് വരെ മാത്രമെ ഇപ്പോള്‍ രോഗികള്‍ക്കു ചികിത്സ ലഭിക്കുന്നുള്ളു.

മഴക്കാലമായതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി ഒപിയില്‍ പനിക്കാരുടെ വന്‍ തിരക്കാണ്. അതേ സമയം രാത്രിയില്‍ രോഗികളില്ലെങ്കിലും രാത്രി ഡ്യൂട്ടിക്കാര്‍ പതിവു പോലെ ആശുപത്രിയിലെത്തി ഡ്യൂട്ടി നോക്കുന്നുണ്ട്. ഒന്നര മാസം മുമ്പ്  രാത്രികാല ചികിത്സ നിഷേധിച്ച് വാര്‍ഡിലുണ്ടായിരുന്ന രോഗികളെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്ജ് ചെയ്ത് പറഞ്ഞയച്ച ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ കേരള പ്രതികരണ സമിതി മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതോടെ രണ്ടാഴ്ച മുമ്പ് വരെ അധികൃതര്‍ തട്ടിക്കൂട്ടി രാത്രി ചികിത്സ നല്‍കിയിരുന്നു.

Related posts