റെയില്‍വേ പോലീസ് ചമഞ്ഞു കൊള്ള; ചെന്നൈ സ്വദേശികള്‍ പിടിയില്‍

railwayപാലക്കാട്: റെയില്‍വേ പോലീസ് സ്ക്വാഡെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി മൊബൈല്‍ വ്യാപാരിയെ കൊള്ളയടിച്ച കേസില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. ചെന്നൈ തൊണ്ടയാര്‍പേട്ട് സ്വദേശി അന്‍പുശെല്‍വന്‍ (23), റായപുരം അപ്പയാര്‍ സ്ട്രീറ്റ് സ്വദേശി ഇളയരാജ (28) എന്നിവരെയാണു ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം തിരൂരങ്ങാടി പുളിക്കല്‍ വീട്ടില്‍ സലീമിന്റെ പക്കല്‍നിന്ന് ആറരലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍, ഒരു ലക്ഷം രൂപ എന്നിവ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനു പുലര്‍ച്ചെ ഒലവക്കോട്ടുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
മലപ്പുറം ചെമ്മാടിലെ മൊബൈല്‍ ഷോപ്പുടമയായ സലീം ചെന്നൈ ബര്‍മബസാറില്‍നിന്നു സെക്കന്‍ഡ്ഹാന്‍ഡ് മൊബൈലുകള്‍ മൊത്തമായി വാങ്ങി ചെമ്മാട്, തിരൂര്‍ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കു വില്പന നടത്തിവരികയായിരുന്നു. ഡിസംബര്‍ 28നു ചെന്നൈയിലെത്തിയ സലീം രണ്ടുദിവസത്തെ കച്ചവട ത്തിനു ശേഷം ഡിസംബര്‍ 31നു രാത്രി ചെന്നൈയില്‍നിന്നു തിരൂരിലേക്കു മംഗലാപുരം എക്‌സ്പ്രസില്‍ യാത്രതിരിച്ചു.

ബസാറിലെ മൊബൈല്‍ ഷോപ്പുടമകളാണ് അന്‍പുശെല്‍വനും ഇളയ രാജയും. കേസിലെ ഒന്നാം പ്രതി രതീഷും അന്‍പുശെല്‍വനും കൂടിചേര്‍ ന്നുള്ള ഗൂഢാലോചന പ്രകാരം സലീമിനെ രതീഷ് ചെന്നൈയില്‍നിന്നു പിന്തുടര്‍ന്നു. ട്രെയിനില്‍വച്ച് ആര്‍പിഎഫാണെന്നും മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ ഒലവക്കോട് ഇറങ്ങി ആര്‍പിഎഫ് സ്റ്റേഷനില്‍ പോകണമെന്നും രതീഷ് പറഞ്ഞു. ഇതുപ്രകാരം പുലര്‍ച്ചെ സലീം ഒലവക്കോട് ഇറങ്ങി.

സ്റ്റേഷനില്‍ പോയാല്‍ കൂടുതല്‍ തുക പിഴ അടയ്‌ക്കേണ്ടി വരുമെന്നു പറഞ്ഞു രതീഷ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നു സലീമിനെ ഒലവക്കോട് ടൗണിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ മുന്നില്‍ എത്തിച്ച് എടിഎമ്മില്‍നിന്നു പണം എടുത്തുവരാന്‍ ആവശ്യപ്പെട്ടു.

പോലീസുകാരനായി രതീഷ് ആവശ്യപ്പെട്ട പണം എടുക്കാനായി എടിഎം കൗണ്ടറിലേക്കുപോയ സമയം സലീമിന്റെ രണ്ടു ബാഗുകള്‍ രതീഷ് വാങ്ങിവച്ചിരുന്നു.

സലീം കൗണ്ടറിന് അകത്തേക്കു പ്രവേശിച്ചയുടന്‍ അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി പ്രതി രക്ഷപ്പെട്ടു. തിരൂര്‍, ചെ ന്നൈ എന്നിവിടങ്ങളില്‍ ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. ഒന്നാംപ്രതി രതീഷിനെ പിടികൂടാനായിട്ടില്ല.

കൊള്ളയടിച്ചു കൊണ്ടുപോയ മൊബൈലുകള്‍ അന്‍പുശെല്‍വനും ഇളയരാജയും കൂടി വീണ്ടും ബര്‍മബസാറില്‍തന്നെ വില്‍പ്പന നടത്തുകയായിരുന്നു. ടൗണ്‍ നോര്‍ത്ത് സിഐ കെ.ആര്‍. ബിജു, എസ്‌ഐ പുരുഷോത്ത മന്‍പിള്ള, പ്രൊബേഷണറി എസ്‌ഐ ശ്രീജിത്ത്, ജിഎസ്‌ഐ ദേവദാസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാഹുല്‍ഹമീദ്, സി.എസ്. സാജിദ്, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ വി നീത്, ഹരീഷ് എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിക്കുന്നത്.

Related posts