വണ്ടിത്താവളത്ത് കാറിലെത്തിയ ആറംഗസംഘം യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

tvm-crimebloodവണ്ടിത്താവളം: കാറിലെത്തിയ ആറംഗസംഘം തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. വണ്ടിത്താവളം കേയിയോട് ദാസന്റെ മകന്‍ മുകേഷിനെയാണ് (27) സുഹൃത്തുക്കള്‍ നോക്കിനില്‌ക്കേ വെട്ടിയത്.വണ്ടിത്താവളം ടൗണില്‍ കള്ളുഷാപ്പിനു മുന്നിലുള്ള തട്ടുകടയില്‍ ഇന്നലെ രാത്രി പത്തിനായിരുന്നു ആക്രമണം. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ മാറ്റിനിര്‍ത്തിയാണ് മുഖംമറച്ച് ഇന്നോവ കാറിലെത്തിയവര്‍ സംഘം മുകേഷിനെ വെട്ടിയത്. കൈകാലുകളിലും വയറ്റിലും വെട്ടേറ്റിട്ടുണ്ട്.

രക്തം വാര്‍ന്നൊലിച്ച് അത്യാസന്ന നിലയിലായ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട് അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനത്തില്‍ ജോലിക്കാരനായ മൂകേഷ് ഒരാഴ്ചമുമ്പാണ് അസുഖംമൂലം വീട്ടിലെത്തിയത്. ഇന്നലെ രാത്രി പത്തിനാണ് സ്കൂട്ടറില്‍ വീട്ടില്‍നിന്നും പുറത്തേക്ക് ഇറങ്ങിയത്.ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നു പോലീസ് അറിയിച്ചു.

ഇന്നോവ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് മീനാക്ഷിപുരം എസ്‌ഐ ശ്യാംകുമാര്‍ പറഞ്ഞു. കാറിലെത്തി യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം ടൗണില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ആക്രമണം നടന്ന തട്ടുകടയില്‍ രക്തംവാര്‍ന്നൊലിച്ചു മുകേഷ് കിടന്ന സ്ഥലം പോലീസെത്തി പരിശോധിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Related posts