വരള്‍ച്ച:മന്ത്രി ഷിബു ബേബിജോണ്‍ അടിന്തരയോഗം വിളിച്ചു

klm-SHIBYBAYJOHNകൊല്ലം :ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് അലോചിക്കാന്‍ മന്ത്രി ഷിബു ബേബിജോണ്‍ അടിയന്തരയോഗം വിളിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കളക്ടര്‍ എ ഷൈനാമോള്‍, ജലഅതോറിറ്റി, ഭൂഗര്‍ഭജല വകുപ്പ്, ജലസേചന വകുപ്പ്, കെ എം എം എല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാല്‍ പമ്പിംഗ് അസാധ്യമായിരിക്കുകയാണ്. ഇത് മറികടക്കാനായി തടാകത്തിലെ ആഴമുള്ള പ്രദേശങ്ങളില്‍ നിന്നും താത്ക്കാലികമായി പമ്പിംഗ് നടത്താന്‍ ജല അതോറിറ്റിക്ക് പോണ്ടൂണ്‍ (ഫ്‌ളോട്ടിംഗ്പ്ലാറ്റ്‌ഫോം) നല്‍കാന്‍ കെ എം എം എല്ലിന് മന്ത്രി നിര്‍ദേശം നല്‍കി.

വരള്‍ച്ച നേരിടാനുള്ള പദ്ധതികള്‍ക്കായി തുകവിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ തുക വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാത്രമേ ചെലവഴിക്കാനാകൂ. ഇക്കാര്യം മന്ത്രിസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ തുക വിനിയോഗിക്കാനുള്ള പ്രത്യേക അനുമതി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വരള്‍ച്ച നേരിടാന്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ചെയ്തു തീര്‍ക്കാവുന്ന പ്രവര്‍ത്തികള്‍ അടിന്തരമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രൂക്ഷമായ വരള്‍ച്ച നേരിടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവയ്ക്കാവശ്യമായ ഹ്രസ്വ-ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയാറാക്കി ജില്ലാ ഭരണകൂടം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ തുക അടിയന്തരമായി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.

Related posts