വാക്കുകള്‍കൊണ്ടു വെടിക്കെട്ട് തീര്‍ത്ത കാലത്തിന്റെ ഓര്‍മയില്‍ നന്ദനന്‍

knr-nandanതളിപ്പറമ്പ്: വയസ് എഴുപത്തിയെട്ടായി. നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഏറെസമയവും കിടപ്പാണ്. ഓര്‍മകള്‍ മിക്കതും നഷ്ടമായിരിക്കുന്നു.ഇതു കെ.സി. നന്ദനന്‍. രാഷ്ട്രീയ പൊതുയോഗങ്ങളില്‍ ഒരു കാലഘട്ടമാകെ കേള്‍വിക്കാരെ ആവേശംകൊള്ളിച്ച തീപ്പൊരി പ്രസംഗകന്‍. മൈക്കിനു മുന്നിലെത്തിയാല്‍ കറുത്തു മെലിഞ്ഞ ഈ മനുഷ്യന്‍ വാക്കുകള്‍കൊണ്ടു വെടിക്കെട്ട് തീര്‍ത്ത് ആളുകളെ വിസ്മയിപ്പിച്ചിരുന്നു.
പണ്ടത്തെ തെരഞ്ഞെടുപ്പ് കാലം ഈ സിഎംപി നേതാവിനു വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ യുഡിഎഫ് യോഗങ്ങളില്‍ അക്കാലത്ത് കക്ഷിഭേദമെന്യേ ആളുകള്‍ കൂടിയിരുന്നു. തളിപ്പറമ്പ് ഏഴാംമൈലിലെ വാടകവീട്ടില്‍ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന നന്ദനനു പഴയകാല തെരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ മങ്ങിയ ഓര്‍മകള്‍ മാത്രമാണ്.

1982ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ തലശേരിയില്‍ കോടിയേരി ബാലകൃഷ്ണനെതിരേ ആര്‍എസ്പി-എസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നന്ദനന്‍ മത്സരിച്ചിരുന്നു. തീപ്പന്തം ആയിരുന്നു അടയാളം. ആ തെരഞ്ഞെടുപ്പില്‍ കോടിയേരി 17,100 വോട്ടുകള്‍ക്കു വിജയിച്ചു. 1986 ല്‍ എം.—വി. രാഘവന്‍ സിഎംപി രൂപീകരിച്ചപ്പോള്‍ കൂത്തുപറമ്പിലെ വീട്ടില്‍ ചെന്നു നന്ദനനെ പാര്‍ട്ടിയിലേക്കു ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.

സിപിഎമ്മിന്റെ ഭീഷണി നേരിട്ടു സിഎംപിക്കുവേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നന്ദനന്‍ ഇടതടവില്ലാതെ പ്രസംഗിച്ചുനടന്നു. മലപ്പുറത്ത് ഒരിക്കല്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ രക്തം ഛര്‍ദ്ദിച്ചു കുഴഞ്ഞുവീണിരുന്നു. പിളര്‍പ്പിനുശേഷമുള്ള സിഎംപിയില്‍ തന്റെ കൂറ് സി.—പി. ജോണ്‍ വിഭാഗത്തോടാണെന്നത് ഇദ്ദേഹം മ—റച്ചുവയ്ക്കുന്നില്ല. സിപിഎമ്മിന്റെ ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടു വളര്‍ന്നുവന്ന സിഎംപി സിപിഎം പാളയത്തിലേക്കു പോകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

പണ്ടുകാലത്തു പ്രചാരണം പുലരുവോളം നീണ്ടിരുന്നതായി നന്ദനന്‍ ഓര്‍ക്കുന്നു. ഇന്നത്തെപോലെ പളപളപ്പുള്ള പ്രചാരണത്തിനു പകരം പരമാവധി ചെലവ് കുറച്ച രീതിയിലായിരുന്നു എല്ലാ പരിപാടികളും. ഭീഷണിയെ തുടര്‍ന്നു സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ പ്രചാരണം നടത്താന്‍ പറ്റിയിരുന്നില്ലെങ്കിലും തന്റെ പ്രസംഗശൈലികൊണ്ട് അവരെ അമ്പരപ്പിക്കാന്‍ നന്ദനനു കഴിഞ്ഞു. എതിരാളികളെ പോലും പിടിച്ചിരുത്തുന്ന പ്രസംഗപാടവം കൈമുതലായ നന്ദനനു രാഷ്ട്രീയം ഒരിക്കലും ഉപജീവനമാര്‍ഗമായിരുന്നില്ല. നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കൈമലര്‍ത്തി കാട്ടി പുഞ്ചിരിച്ചതല്ലാതെ അരങ്ങില്‍നിന്നു വിരമിച്ച ഈ പഴയകാല നായകനില്‍നിന്നു മറുപടിയൊന്നുമുണ്ടായില്ല. നന്ദനന്റെ എട്ടു മക്കളില്‍ ഒരാള്‍പോലും രാഷ്ട്രീയത്തിലില്ല.

Related posts