വിവാഹ സത്കാരവേദികളിലേക്കും കഞ്ചാവ് ? അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും

KTM-KANCHAVUതുറവൂര്‍: വിവാഹ സത്കാരവേദികളിലേക്കും എത്തുന്ന തരത്തില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നു. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലകളിലാണു കഞ്ചാവിന്റെ ഉപയോഗം ഏറെ കൂടുതല്‍. വിവാഹ വീടുകളില്‍പോലും കഞ്ചാവിന്റെ ഉപയോഗം വര്‍ധിക്കുന്ന അവസ്ഥയായിരിക്കുകയാണ.് തീരമേഖലകളില്‍ അടുത്തുനടന്ന ചില വിവാഹ സത്കാരങ്ങളില്‍ ആയിരക്കണക്കിനു രൂപയുടെ കഞ്ചാവാണ് യുവാക്കള്‍ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്തതെന്നാണു രഹസ്യവിവരം. ഇത്തരത്തില്‍ ഒരു വിവാഹത്തിനു ഓര്‍ഡര്‍ അനുസരിച്ചുള്ള കഞ്ചാവു വാങ്ങാന്‍ പോയ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.

12 വയസിനും 30-നും ഇടയ്ക്കുള്ള യുവാക്കളാണ് കൂടുതലും ഇതിനടിമപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് പല സ്കൂളുകള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് വില്പനയുമായി മാഫിയ താവളമാക്കിയിട്ടുണ്ട്. കാവില്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി, തങ്കി, ചാവടി, പള്ളിത്തോട്, എഴുപുന്ന, കോടംതുരുത്ത്, അരൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പരിസരത്തു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ചേര്‍ത്തലയുടെ വടക്കന്‍ പ്രദേശത്തുനിന്നുമാത്രം പത്തുകിലോയിലധികം കഞ്ചാവും മറ്റുമയക്കുമരുന്നുമാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി കുത്തിയതോട് പോലീസ് പിടികൂടിയത്. ദിവസവും കിലോ കണക്കിനു കഞ്ചാവാണ് ഈ മേഖലയില്‍ വില്പനയ്ക്കായെത്തുന്നതെന്നാണ് വിവരം. പശ്ചിമ കൊച്ചിയില്‍ നിന്നും ഇടുക്കിയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് മുഖ്യമായും കഞ്ചാവ് ഈ മേഖലയിലെത്തുന്നത്.

കഞ്ചാവ് വില്പന സംഘത്തിലെ യുവാക്കള്‍ക്കു  മുന്തിയ ഇനം ബൈക്കുകള്‍ വില്പനയ്ക്കു നേതൃത്വം നല്കുന്നവര്‍ വാങ്ങി നല്കിയിട്ടുമുണ്ടത്രെ. പുറം സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വഴിയായും ഈ മേഖലയില്‍ കഞ്ചാവും ആംപ്യൂളുകളും മറ്റു മയക്കുമരുന്നുകളും ഇവിടെയെത്തിക്കുന്നുണ്ടെന്നും സൂചനയുണ്ട്. തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടെ കഴിഞ്ഞദിവസം 19, 20 വയസുള്ള രണ്ടുവിദ്യാര്‍ഥികള്‍ കുത്തിയതോട് പോലീസിന്റെ പിടിയിലായിരുന്നു. പ്രദേശത്തെ ചെറു കണ്ണികള്‍ മാത്രമാണ് പോലീസ് വലയിലാകുന്നത്. ഇതിലെ മുഖ്യകണ്ണികളെ പിടികൂടാത്തതാണ് കഞ്ചാവിന്റെ ഒഴുക്കു തുടരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

എക്‌സൈസ് സംഘവും കര്‍ശമായ നടപടി സ്വീകരിക്കാത്തതു കഞ്ചാവ് മാഫിയയ്ക്കു സഹായകരമാകുന്നുണ്ട്. സ്കൂളുകളിലും കോളജുകളിലും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വില്പന നടത്തുന്നവരുടെയും പേരുകള്‍ അധികൃതര്‍ക്കു കൈമാറുമ്പോഴും ഇവരെ കഞ്ചാവ് സംഘം ഭീഷണിപ്പെടുത്തുന്നതും യഥാര്‍ത്ഥ കണ്ണികളെ പിടികൂടുന്നതിനു തടസമാകുന്നുണ്ട്. പോലീസ് എക്‌സൈസ് നടപടി കര്‍ശനമാക്കിയില്ലെങ്കില്‍ പ്രദേശത്തെ വിദ്യാര്‍ഥികള്‍ പൂര്‍ണമായും കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലമരുമെന്ന ഭീതിയിലാണു നാട്ടുകാര്‍.

Related posts