വീ ലവ് വിന്‍ഡീസ്

sp-windeesസി.കെ. രാജേഷ്കുമാര്‍

അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന പ്രയോഗം അവസരത്തിലും അനവസരത്തിലുമൊക്കെ ഉപയോഗിക്കാറുണ്ട്. എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ലോകകപ്പ് വിജയം അക്ഷരാര്‍ഥത്തില്‍ അങ്ങനെയാവുകയായിരുന്നു. ശരിക്കും ചാരത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്.

നായകന്‍ ഡാരന്‍ സമിയുടെ വാക്കുകളില്‍നിന്നു തുടങ്ങാം.

പ്രശ്‌നങ്ങളുടെ ഒരു കൂമ്പാരമായിരുന്നു ഞങ്ങള്‍ക്കു നേരിടാനുണ്ടായിരുന്നത്. ദുബായില്‍ താമസിക്കുമ്പോള്‍ ടീമിന് ധരിക്കാന്‍ സ്വന്തമായി ഒരു ജേഴ്‌സി പോലും ഉണ്ടായിരുന്നില്ല. തുടക്കം മുതല്‍ പ്രശ്‌നങ്ങളുടെ നടുവിലായിരുന്ന ഞങ്ങളെ സഹായിക്കാന്‍ സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് പോലും തയാറായില്ല. ബുദ്ധിയില്ലാത്തവരുടെ ടീമാണ് തങ്ങളെന്നു കമന്റേറ്റര്‍ മാര്‍ക്ക് നിക്കോളാസ് വരെ പുച്ഛിച്ച ഈ ടീം കിരീടം നേടുമ്പോള്‍ വലിയ സന്തോഷമുണ്ട്, ആഹ്ലാദമുണ്ട്. അവഗണനകള്‍ കരുത്താക്കി 15 പേരും ഒരു മനസോടെ പോരാടി. ഈ 15 പേരോട് നന്ദി. ഇനി ഒരുപക്ഷേ, നാം ഒരുമിച്ചു കളിക്കുമോ എന്നുപോലുമറിയില്ല സമി മത്സരശേഷം വികാരവായ്‌പോടെ പറഞ്ഞു.

ആവശ്യത്തിനു പ്രതിഫലം നല്‍കാത്തതിന്റെ പേരില്‍ പല താരങ്ങളുമായി കരാറിലേര്‍പ്പെടാന്‍ പോലും തയാറാകാതിരുന്ന വിന്‍ഡീസ് ബോര്‍ഡ് ഒടുവില്‍ പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ താത്കാലികമായി അവസാനിച്ച് ടീം ലോകകപ്പിനെത്തുകയായിരുന്നു. എങ്കിലും സുനില്‍ നരെയ്ന്‍, കെയ്‌റോണ്‍ പൊളാര്‍ഡ്, ഡാരന്‍ ബ്രാവോ തുടങ്ങിയ പ്രമുഖരില്ലാതെയായിരുന്നു ലോകകപ്പിനെത്തിയത്. കളിക്കളത്തിലിറങ്ങിയ വിന്‍ഡീസ് പക്ഷേ, ഏവരെയും അമ്പരപ്പിച്ചു. അഫ്ഗാനിസ്ഥാനെതിരേ അപ്രധാനമായ മത്സരത്തില്‍ അവിചാരിതമായി പരാജയപ്പെട്ടതൊഴിച്ചാല്‍ ഒരു ചാമ്പ്യന്‍ ടീമിനെപ്പോലെയായിരുന്നു അവര്‍ കളിച്ചത്. ക്രിസ് ഗെയ്ല്‍ മാത്രമല്ല, തങ്ങളെന്ന് വിന്‍ഡീസ് തെളിയിച്ചു. ഓരോ മത്സരത്തിലും ഓരോ ഹീറോ ഉണ്ടായി. അത് ഇംഗ്ലണ്ടിനെതിരായ ഫൈനല്‍ വരെ തുടര്‍ന്നു. 15 നായകന്മാരുടെ ടീം, അതായിരുന്നു വിന്‍ഡീസ്.

ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമൊക്കെ മികവു പുലര്‍ത്തിയ ടീമിന്റെ കിരീടനേട്ടം ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോരുത്തര്‍ക്കും പുളകം സമ്മാനിച്ചു. വിന്‍ഡീസിനെ പിന്തുണയ്ക്കാതിരിക്കാന്‍ ഒരു കാരണവും ഇല്ലായിരുന്നു. ഇന്ത്യയില്‍ അത്രമേല്‍ സ്‌നേഹം പിടിച്ചുപറ്റിയ മറ്റൊരു ടീമും ഇല്ല എന്നതു തന്നെ അതിനു കാരണം.

ഗെയ്‌ലില്‍ തുടങ്ങി, സിമ്മണ്‍സ് വഴി സാമുവല്‍സില്‍

ലോകകപ്പ് തുടങ്ങും മുമ്പ് ഡാരന്‍ സമി മാധ്യമപ്രവര്‍ത്തരുടെ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞത്, ഞങ്ങളുടെ ടീമില്‍ ഒരു ഹീറോയല്ല, മറിച്ച് 15 മാച്ച് വിന്നര്‍മാരാണ് ഉള്ളതെന്നാണ്. സമിയുടെ ഈ ആത്മവിശ്വാസം ഓരോ മത്സരം കഴിയുമ്പോഴും ശരിയായിവന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനു മേല്‍ ഉജ്വല വിജയം സ്വന്തമാക്കാന്‍ പ്രേരകമായത് ക്രിസ് ഗെയില്‍ 47 പന്തില്‍ പുറത്താകാതെ നേടിയ സെഞ്ചുറിയായിരുന്നു. 11 സിക്‌സറുകള്‍ പിറന്ന ഇന്നിംഗ്‌സിനെ മാരകം എന്നല്ലാതെ എന്താണു പറയുക. ഇംഗ്ലണ്ട് ഉയര്‍ത്തിയ 182 റണ്‍സ് വിജയ ലക്ഷ്യം 11 പന്തു ശേഷിക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ വില്‍ഡീസ് മറികടന്നു. എന്നാല്‍, ഫൈനല്‍ അടക്കം പിന്നീടുള്ള മത്സരങ്ങളില്‍ ക്രിസ് ഗെയ്‌ലിനു തിളങ്ങാനായില്ല.

ആദ്യമത്സരത്തില്‍ ഗെയ്ല്‍ ആയിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ ആന്ദ്രെ ഫ്‌ളച്ചറായിരുന്നു വിന്‍ഡീസിന്റെ വിജയത്തിനു വിത്തുപാകിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 64 പന്തില്‍നിന്ന് പുറത്താകാതെ 84 റണ്‍സ് നേടിയ ഫ്‌ളെച്ചറുടെ മികവില്‍ വിന്‍ഡീസ് ജയിച്ചു. 123 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം കീഴടങ്ങിയപ്പോള്‍ ഫ്‌ളച്ചര്‍ നിലയുറപ്പിക്കുകയായിരുന്നു.

കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു വിന്‍ഡീസിന്റെ മൂന്നാം മത്സരം. ബൗളിംഗിന് അനുകൂലമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ രണ്ടു മുന്‍നിര വിക്കറ്റുകള്‍ വേഗത്തില്‍ നിലം പതിച്ചു. എന്നാല്‍, മര്‍ലോണ്‍ സാമുവല്‍സിന്റെ മനഃസാന്നിധ്യവും വിജയതൃഷ്ണയും വിന്‍ഡീസിനു തുണയായി. 43 പന്തില്‍ 44 റണ്‍സാണ് സാമുവല്‍സ് ആ മത്സരത്തില്‍ സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനു വിജയിച്ച വിന്‍ഡീസ് സെമി ബെര്‍ത്ത് സ്വന്തമാക്കുകയായിരുന്നു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആവേശോജ്വല സെമിയില്‍ ആതിഥേയരും ടൂര്‍ണമെന്റ് ഫേവറിറ്റുകളുമായ ഇന്ത്യയെ നിലംപരിശാക്കി വിന്‍ഡീസ് കലാശപ്പോരിന് അര്‍ഹരായി. ഗെയ്‌ലും ഫ്‌ളെച്ചറുമൊക്കെ കീഴടങ്ങിയ മത്സരത്തില്‍ താരങ്ങളായി ഉദിച്ചത് ജോണ്‍സണ്‍ ചാള്‍സും(36 പന്തില്‍ 52) ലെന്‍ഡല്‍ സിമ്മണ്‍സും(51 പന്തില്‍ പുറത്താകാതെ 82) ആയിരുന്നു.

കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ അവി ശ്വസനീയ പ്രകടനത്തിലൂടെ മര്‍ലോണ്‍ സാമുവല്‍സ് പോരാട്ടം നയിച്ചപ്പോള്‍ ബ്രാത്‌വെയിറ്റിന്റെ അവസാന ഓവറിലെ മിന്നും പ്രകടനവും വിന്‍ഡീസിനു മോഹ ജയം സമ്മാനിച്ചു.

ബൗളിംഗില്‍ ബദ്രിയും ബ്രാവോയും

ബാറ്റിംഗിലെ മിന്നും പ്രകടനവും ഒളിമങ്ങാത്ത ബൗളിംഗ് പ്രകടനങ്ങളും വിന്‍ഡീസിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമായി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ വിന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായകമായത് സാമുവല്‍ ബദ്രിയുടെയും(12 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്) ഡ്വെയ്ന്‍ ബ്രാവോയുടെയും(20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ്) ബൗളിംഗ് പ്രകടനമാണ്. ആദ്യമത്സരത്തില്‍ തിളങ്ങാതിരുന്ന ബദ്രി അവിശ്വസനീയ പ്രകടനമാണ് രണ്ടാം മത്സരത്തില്‍ നടത്തിയത്. ഡെത്ത് ഓവറുകളിലെ മിന്നും പ്രകടനമായിരുന്നു ബ്രാവോയുടെ കരുത്ത്. ഇംഗ്ലണ്ടിനെതിരായ ഫൈനലിലും ബദ്രി തിളങ്ങി. നാലോവറില്‍ 16 റണ്‍സ് വഴങ്ങി നിര്‍ണായകമായ രണ്ടു വിക്കറ്റുകളാണ് ബദ്രി സ്വന്തമാക്കിയത്. ആദ്യപന്തില്‍ത്തന്നെ വിക്കറ്റ് സ്വന്തമാക്കി വിന്‍ഡീസിനു മേല്‍ക്കോയ്മ നല്‍കാന്‍ ബദ്രിക്കായി. ഇതേ മത്സരത്തില്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവു തെളിയിച്ച ബ്രാത് വെയ്റ്റ് 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും 10 പന്തില്‍ 34 റണ്‍സും നേടി.

ഈ വിജയം വിന്‍ഡീസ് ക്രിക്കറ്റിനു നവോന്മേഷമാണ്. കളിക്കമ്പക്കാര്‍ നന്നേ കുറയുന്ന വിന്‍ഡീസ് ദ്വീപ് സമൂഹത്തില്‍ ഈ വിജയം പുത്തന്‍ ഉണര്‍വു പകരുമെന്ന കാര്യം തീര്‍ച്ച.വിജയത്തിന്റെ പടിവാതില്‍ക്കലെത്തിയ ശേഷം കിരീടം വഴുതിപ്പോയ ഇംഗ്ലണ്ടിനോട് സോറി. ഈ കിരീടം വിന്‍ഡീസിനര്‍ഹിക്കുന്നതാണ്.അല്ലെങ്കില്‍ അവഗണനയുടെ കയ്പുനീര്‍ കുടിക്കാന്‍ നിര്‍ബന്ധിതരായ ഒരു കൂട്ടം ടീമിന് ഇത് ആത്മവിശ്വാസം നല്‍കാനുതകും. ക്രിക്കറ്റില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെടാന്‍ സ്വമേധയാ ശ്രമിക്കുന്ന ഒരു ക്രിക്കറ്റ് ബോര്‍ഡിനെ ഈ വിജയം ഇരുത്തിച്ചിന്തിപ്പിച്ചേക്കാം. മികച്ച കളിക്കാരെ ടീമിലെത്തിച്ച് പുതിയ ആകാശങ്ങള്‍ കണെ്ടത്താന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് വേണ്ടത്. ഇനിയെങ്കിലും അവര്‍ അതിനു ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം.

Related posts