വോട്ടു പെട്ടിയിലായി; ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്; പത്തു ജില്ലകളില്‍ പോളിംഗ് ശതമാനം 70 കടന്നു; വയനാടും കണ്ണൂരും മുന്നില്‍

KLM-ELECTIONതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ശക്തമായ പോളിംഗ്. അവസാന മണിക്കൂറുകളില്‍ 73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ കേരളത്തില്‍ മികച്ച പോളിംഗ് നടന്നു. തലസ്ഥാനമായ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും അവസാന മണിക്കൂറില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു.

തിരുവനന്തപുരം-60.34%, കൊല്ലം-61.08%, പത്തനംതിട്ട-62.87%, ആലപ്പുഴ-66.91%, കോട്ടയം-71%, ഇടുക്കി-63.22% എറണാകുളം-63.21%, തൃശൂര്‍-63.24%, പാലക്കാട്-65.61%, മലപ്പുറം-62.31%, കോഴിക്കോട്-65.36%, വയനാട്-65.41%, കണ്ണൂര്‍-70.5%, കാസര്‍ഗോഡ്-64.26% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗാണ് ഉണ്ടായത്.

പ്രമുഖരെല്ലാം രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഗവര്‍ണര്‍ പി.സദാശിവം, സിനിമാ താരങ്ങളായ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ശ്രീനിവാസന്‍, ദിലീപ്, കാവ്യാ മാധവന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, മന്ത്രിമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, കെ.ബാബു, സി.എന്‍.ബാലകൃഷ്ണന്‍, പി.കെ.ജയലക്ഷ്മി, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍, സുരേഷ് ഗോപി എംപി, ബിജെപി നേതാവ് ഒ.രാജഗോപാല്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങി നിരവധി പേര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ നാല് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് പേരാമ്പ്രയില്‍ വോട്ട് ചെയ്യാന്‍ ക്യൂ നിന്ന കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി (70) ആണ് മരിച്ചത്. പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം. ഇടുക്കി പുറ്റടിയില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ അമ്പലമേട് സ്വദേശി രാമകൃഷ്ണന്‍ (60) മരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങിയ പാനൂര്‍ സ്വദേശി ബാലന്‍ (58), പൊന്നാനി ഈശ്വരമംഗലം സ്വദേശി വേലായുധന്‍ (65) എന്നിവരും കുഴഞ്ഞ് വീണ് മരിച്ചു.

സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും ആലപ്പുഴ ജില്ലയിലെ മുഹമ്മയിലും സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. കേന്ദ്ര സേനയും സംസ്ഥാന പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കൂത്തുപറമ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകനെ പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ ശങ്കരവിലാസം യുപി സ്കൂളിലെ 45-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

Related posts