വോട്ടുനിലയില്‍ എല്‍ഡിഎഫിനും ബിജെപിക്കും കുതിപ്പ്; യുഡിഎഫ് വോട്ടില്‍ ചോര്‍ച്ച

BJPകണ്ണൂര്‍: ജില്ലയില്‍ വോട്ടുകളുടെ കാര്യത്തില്‍ എല്‍ഡിഎഫും ബിജെപിയും മെച്ചപ്പെടുത്തിയപ്പോള്‍ യുഡിഎഫിനു വോട്ടുനിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. ജില്ലയില്‍ 15,65,433 പേര്‍ വോട്ടുരേഖപ്പെടുത്തിയതില്‍ എല്‍ഡിഎഫ് 8,02,164 വോട്ട് നേടിയപ്പോള്‍ യുഡിഎഫിന് 5,70,426 വോട്ട് മാത്രമാണു കിട്ടിയത്. ബിജെപി 1,59,624 വോട്ട് നേടി. എല്‍ഡിഎഫിനു യുഡിഎഫിനേക്കാള്‍ 2,31,738 വോട്ട് അധികമുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു യുഡിഎഫിനേക്കാള്‍ 1,36,678 വോട്ടുകളാണു കൂടുതലുണ്ടായിരുന്നത്. ഒരു ലക്ഷത്തോളം വോട്ട് ഇക്കുറി അധികമായി നേടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 7,13,624 വോട്ടുകളായിരുന്നു കിട്ടിയത്. യുഡിഎഫ് 5,76,946 വോട്ടുകളും ബിജെപി 69,180 വോട്ടുകളും 2011ല്‍ നേടിയിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ 85,170 വോട്ടായിരുന്നുഅധികം.ലോക്‌സഭാ തെരഞ്ഞെ—ടുപ്പിനെ അപേക്ഷിച്ച്് 1,05,424 വോട്ടുകള്‍ ജില്ലയില്‍ യുഡിഎഫിനേക്കാള്‍ എല്‍ഡിഎഫ് അധികം പിടിച്ചു.    2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 69,180 വോട്ടുകളും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,01,702 വോട്ടുകളുമാണു ബിജെപി ജില്ലയില്‍ നേടിയത്. ഇത്തവണ 1,59,674 വോട്ടുകള്‍ നേടി ബിജെപി കുതിപ്പുണ്ടാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 57,972 വോട്ടുകള്‍ അധികം ബിജെപിക്കു നേടാനായി. തലശേരിയിലും കൂത്തുപറമ്പിലും ബിജെപിയുടെ വോട്ടുകള്‍ ഇരുപതിനായിരത്തിനുമേലായി ഉയര്‍ന്നു. കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. സദാനന്ദന്‍ 20,787 വോട്ടുകളും തലശേരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായ വി.കെ. സജീവന്‍ 22,125 വോട്ടുകളും നേടി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ ബിജെപി നേടിയിരുന്നത് 6,923 വോട്ടുകളായിരുന്നു. കൂത്തുപറമ്പിലാകട്ടെ 11,835 വോട്ടുകളും. ഇതിന്റെ ഇരട്ടിയിലധികം വര്‍ധനയാണു ബിജെപി വരുത്തിയത്.

പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ 2011നേക്കാള്‍ 10,000 വോട്ടുകള്‍ അധികം ബിജെപിക്കു നേടാനായി. ബിജെപി മേല്‍ക്കൈ നേടിയ തലശേരിയിലും കൂത്തുപറമ്പിലും യുഡിഎഫിന്റെ വോട്ടുകളിലാണു ചോര്‍ച്ചയുണ്ടായത്.    2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 6,11,570 വോട്ട് നേടിയ യുഡിഎഫിന് ഇത്തവണ 34,624 വോട്ടുകളുടെ കുറവുണ്ട്്. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, കണ്ണൂര്‍, ധര്‍മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിന്റെ വോട്ടുബാങ്കില്‍കാര്യമായ ഇടിവ് സം—ഭവിച്ചു. യുഡിഎഫ് വിജയിച്ചഇരിക്കൂര്‍, അഴീക്കോട്,പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫിനുവോട്ട് കൂടി.  എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളില്‍ നാലിടങ്ങളില്‍ 40,000 വോട്ടിനു മുകളിലും രണ്ടിടങ്ങളില്‍ 30,000 വോട്ടിനു മുകളിലും ലീഡ് ലഭിച്ചു.

യുഡിഎഫില്‍നിന്നു തിരിച്ചുപിടിച്ച കൂത്തുപറമ്പില്‍ ഇടത് സ്ഥാ—നാര്‍ഥി കെ.കെ. ശൈലജക്ക് 12,291 വോട്ട് ഭൂരിപക്ഷം കിട്ടി. മട്ടന്നൂരില്‍ വിജയിച്ച ഇ.പി. ജയരാജനാണു ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 43,381 വോട്ടിന്റെ ഭൂരിപക്ഷം ജയരാജനുണ്ട്. കഴിഞ്ഞതവണ30,512ആയിരുന്നു ഭൂരിപക്ഷം. പേരാവൂര്‍ മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസിലെ സണ്ണി ജോസഫ് ഭൂരിപക്ഷം ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു. കഴിഞ്ഞതവണ 3,441 വോട്ട് മാത്രം ഭൂരിപക്ഷം ലഭിച്ച സണ്ണി ജോസഫിന് ഇത്തവണ 7,989 വോട്ട് ഭൂരിപക്ഷമുണ്ട്. ഇരിക്കൂറില്‍ കെ.സി. ജോസഫിനു വിജയിക്കാനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. കഴിഞ്ഞതവണ 11,757 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇത്തവണയതു 9647 വോട്ടിലൊതുങ്ങി.

Related posts