തൊടുപുഴ: ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ആരോഗ്യത്തിന് ഭീഷണിയായി മീനും ഇറച്ചിയും തണുപ്പിച്ചു സൂക്ഷിക്കാനുള്ള കൊമേഴ്‌സ്യല്‍ ഐസ് ഉപയോഗിച്ച് ശീതളപാനീയ നിര്‍മാണം. തണ്ണിമത്തന്‍ ജ്യൂസ്, സര്‍ബത്ത്, കുലുക്കി സര്‍ബത്ത് തുടങ്ങിയ പാനീയങ്ങളാണ് വൃത്തിഹീനയമായ സാഹചര്യത്തില്‍ ഉണ്ടാക്കി വിതരണം ചെയ്യുന്നത്. മൂന്നാര്‍, തേക്കടി, വാഗമണ്‍ ഇടുക്കി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പാതകളിലാണ് ഇത്തരത്തിലുള്ളവയുടെ കച്ചവടം കൂടുതലും കാണപ്പെടുന്നത്.
ശീതളപാനീയങ്ങള്‍ക്കുപയോഗിക്കുന്നത് എഡിബിള്‍ (ഭക്ഷ്യയോഗ്യം) വിഭാഗത്തില്‍പ്പെട്ട ഐസ് ആയിരിക്കണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശമുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയും മീനും തണുപ്പിച്ച് ഉപയോഗിക്കുന്നതിനുള്ള കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍പ്പെടുന്ന ഐസാണ് ചില ഏജന്റുമാര്‍ ശീതളപാനീയക്കടകളിലെത്തിക്കുന്നത്. പല കടക്കാര്‍ക്കും എഡിബിള്‍ ഐസും കൊമേഴ്‌സ്യല്‍ ഐസും തമ്മിലുള്ള വ്യത്യാസം പോലുമറിയില്ലെന്നതാണു യാഥാര്‍ഥ്യം. എഡിബിള്‍ ഐസ് നിര്‍മിക്കുന്നതിനുള്ള പ്രത്യേക ലൈസന്‍സ് ഇല്ലാത്ത ഐസ് പ്ലാന്റുകളില്‍നിന്നു ചുളുവിലയ്ക്കു കിട്ടുന്ന ഐസാണു ചില കടകളില്‍ ഉപയോഗിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇത്തരം കടകളില്‍നിന്നു ശീതളപാനീയം കഴിച്ചിറങ്ങുന്ന സഞ്ചാരികള്‍ക്കു മനംപിരട്ടല്‍ ഉണ്ടാകുന്നതും സാധാരണമാണ്. ക്യൂബ് ഐസുകളാണു കുടിവെള്ളത്തില്‍ ഉപയോഗിക്കേണ്ടതെങ്കിലും പലയിടത്തും പെട്ടിയില്‍ പൊട്ടിച്ചിട്ട ഐസ് കട്ടകളാണ് ഉപയോഗിക്കുന്നത്. മീന്‍ മാര്‍ക്കറ്റുകളിലേക്ക് ഐസ് നല്‍കുന്ന പ്ലാന്റുകളില്‍നിന്ന് ഏജന്റുമാര്‍ വാങ്ങുന്ന ഐസാണു മാടക്കടകളിലേക്കു ചുളുവിലയ്ക്ക് എത്തിക്കുന്നത്. മിക്ക കടകളിലും കൂള്‍ ബാറുകളിലും കടയുടമകള്‍ സ്വന്തമായി ഉണ്ടാക്കുന്ന ഐസാണ് ശീതളപാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും ചിലര്‍ പെട്ടി വെള്ളത്തില്‍ പെട്ടി ഐസ് ഇട്ട് വില്‍ക്കുന്നുണ്ട്.
വില കുറവായതിനാല്‍ വൈദ്യുതി ചാര്‍ജ് ലാഭിക്കാമെന്നതും ശീതളപാനീയങ്ങള്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്നതുമാണു ഇത്തരം ഐസുകള്‍ വ്യാപകമാകാനുള്ള പ്രധാന കാരണം. ഇത്തരം ഐസ് ഉപയോഗിക്കുന്നത് മൂലം മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പടരാനുള്ള സാധ്യത വളരെയേറെയാണ്. മലിനജലത്തിലുണ്ടാക്കുന്ന ഐസ് കട്ടകള്‍ ശീതളപാനീയത്തിന് ഉപയോഗിച്ചാല്‍ കടക്കാരനെതിരെയും ഐസ് പ്ലാന്റ് ഉടമയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ നിയമമുണ്ട്. മല്‍സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ മാത്രമേ കൊമേഴ്‌സ്യല്‍ ഐസ് നല്‍കാവൂ എന്നു ഐസ് പ്ലാന്റ് ഉടമകള്‍ക്കു ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശമുണ്ട്.