പേറ്റുനോവൊക്കെ ഇനി പഴങ്കഥയാവും! കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍; കൃത്രിമ ഗര്‍ഭപാത്രത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചറിയാം

uu6yuതമാശയായെങ്കിലും പത്തുമാസം ചുമന്ന്, നൊന്ത് പ്രസവിച്ച കഥ പറയാത്ത അമ്മമാരുണ്ടാവില്ല. എന്നാല്‍ ആ കഥ പറച്ചിലൊക്കെ ഇനി പഴങ്കഥയാവും. കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഫിലോഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘത്തിന്റെ അഭിപ്രായം. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കൃത്രിമ ഗര്‍ഭപാത്രം അമ്മയുടെ ഒര്‍ജിനല്‍ ഗര്‍ഭപാത്രത്തിന്റെ എല്ലാ ഗുണങ്ങളോടും കൂടിയതാണത്രേ.

ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫ്‌ളുയിഡിന് സമാനമായ ഒരു ദ്രാവകം കൃത്രിമ ഗര്‍ഭപാത്രത്തിലും ഉണ്ടായിരിക്കും. ഇത് കുട്ടിയെ വലയംചെയ്യും. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ കുഞ്ഞിന് ശ്വാസകോശ അണുബാധയുണ്ടാവുന്നതിനും മരണം സംഭവിക്കാനും വരെ സാധ്യതയുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്.

കൃത്രിമഗര്‍ഭപാത്രത്തിലെ അന്തരീക്ഷം, കുഞ്ഞിനെ ഇന്‍ക്യുബേറ്ററിനെ അപേക്ഷിച്ച് അണുബാധയില്‍ നിന്നും പ്രതിരോധിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ അതിജീവിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതല്‍ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു. ഇത്തരം കുട്ടികളെ പലവിധ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തിലൂടെ സാധിക്കുമെന്നാണ് സെന്റര്‍ ഫോര്‍ ഫെറ്റല്‍ റിസര്‍ച്ച് ഡയറക്ടറായ ഡോ. അലന്‍ ഫ്ലേക്ക് അവകാശപ്പെടുന്നത്. നിലവില്‍ ഇത്തരം കുട്ടികള്‍ക്കായുള്ള ഏത് സംവിധാനത്തേക്കാളും മികച്ച പ്രകടനമാണിത് കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts