ശ്രീകൃഷ്ണപുരത്തിന്റെ ഓര്‍മകളില്‍ മണിയുടെ യാത്രപറച്ചില്‍

pkd-maniശ്രീകൃഷ്ണപുരം: സിനിമാതാരം കലാഭവന്‍ മണിയുടെ വിയോഗം ശ്രീകൃഷ്ണപുരത്തെ അക്ഷാര്‍ഥത്തില്‍ ഞെട്ടിച്ചു. ഒരാഴ്ചമുമ്പ് ശ്രീകൃഷ്ണപുരം നിവാസികളോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആരും പ്രതീക്ഷിച്ചില്ല മണിയുടെ അവസാന യാത്രപറച്ചിലായിരിക്കുമെന്ന്.ഫെബ്രുവരി 28ന് ബാപ്പുജി പാര്‍ക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മെഗാഷോയില്‍ പങ്കെടുക്കാനാണ് മണി ശ്രീകൃഷ്ണപുരത്തെത്തിയത്. അന്ന് ആടിയും പാടിയും ജനങ്ങളെ ആനന്ദലഹരിയിലാക്കാന്‍ മണിക്കു കഴിഞ്ഞു.

ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ നാനൂറുമീറ്റര്‍ ട്രാക്ക് ഗൗണ്ടില്‍ മുപ്പതിനായിരം വരുന്ന ജനസാഗരത്തെ സാക്ഷിനിര്‍ത്തി മാധ്യമങ്ങളോടു ഇങ്ങനെ പറഞ്ഞു. പല കോണുകളില്‍നിന്നുംതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ക്ഷണം ലഭിക്കുന്നുണ്ട്. പത്താംക്ലാസ് മൂന്നുവട്ടം തോറ്റ തനിക്കു പറഞ്ഞ പണിയല്ലത്.വിവരമുള്ളവര്‍ തെരഞ്ഞെടുക്കപ്പെടണമെന്നും പടച്ചാനാണേ, ദൈവം തുമ്പുരാനാണേ സത്യം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ പ്രസിദ്ധീകരിക്കണമെന്നും  മണി പറഞ്ഞിരുന്നു.

ഇത്രയേറെ ജനത്തിരക്കുള്ള പരിപാടിയില്‍ താന്‍ ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും  ഇനി പങ്കെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും പരിപാടിക്കിടെ കലാഭവന്‍ മണി പലതവണ ആവര്‍ത്തിച്ചിരുന്നു. ഷോയില്‍ ശ്രീകൃഷ്ണപുരം സ്വദേശിയായ സന്ദീപിനെക്കുറിച്ച് പാട്ടുണ്ടാക്കി പാടുകയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്ന് നൃത്തം ചെയ്യാനും കാലിനു വയ്യാതിരുന്നിട്ടും മണി തയാറായി.

നാലുമണിക്കൂറിലധികം നീണ്ടുനിന്ന മെഗാഷോയില്‍ പകുതിയലധികം സമയവും മണി പങ്കെടുത്തിരുന്നു. ശ്രീകൃഷ്ണപുരത്തുകാര്‍ ആവശ്യപ്പെട്ട മുഴുവന്‍ പാട്ടുകളും പാടുകയും കൂടാതെ മിമിക്രിയും ഷോയില്‍ മണി അവതരിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് പരിപാടി കഴിഞ്ഞ് ശ്രീകൃഷ്ണപുരത്തുകാരോട് യാത്രപറഞ്ഞ് മണി മടങ്ങിയത്.

Related posts