ഷാജിയുടെ മരണം: അശ്‌ളീല ചിത്രത്തിന്റെ ഉറവിടം സ്ഥിരീകരിച്ചു; തെളിഞ്ഞത് സി-ഡാക്കിലെ ശാസ്ത്രീയ പരിശോധനയില്‍

shajiകോഴിക്കോട്: വാട്‌സ്ആപ് വിവാദത്തില്‍പ്പെട്ട നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാലുശേരി നിര്‍മ്മല്ലൂര്‍ സ്വദേശി എ.പി.ഷാജി (42) ജീവനൊടുക്കിയ സംഭവത്തില്‍ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നു. ഒആര്‍സിയുടെ വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതായി ഷാജി വെളിപ്പെടുത്തിയ അശ്ലീലചിത്രം, ഇദ്ദേഹത്തിന്റെ ഫോണില്‍ പകര്‍ത്തിയതാണെന്നും, മറ്റെവിടെ നിന്നും ഫോര്‍വേഡ് ചെയ്്തു വന്നതല്ലെന്നുമാണ് തിരുവനന്തപുരം സി-ഡാക് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ സ്ഥിരീകരിച്ചത്.

ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ സി-ഡാക് അധികൃതര്‍  ക്രൈംബ്രാഞ്ചിലെ അന്വേഷണസംഘത്തെ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു ലഭിക്കും. ഷാജിയുടെ ഫോണിലെ മെമ്മറി കാര്‍ഡ് നശിപ്പിക്കപ്പെട്ടിട്ടും ശാസ്ത്രീയ പരിശോധനയിലൂടെ ചിതത്തിന്റെ ഉറവിടം സി-ഡാക്കിനു തെളിയിക്കാനായി.

ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍ സംസ്ഥാന പോലീസ് മേധാവിക്ക് നേരത്തെ അയച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെ  സാധൂകരിക്കുന്നതാണ് സി-ഡാക്കിന്റെ ശാസ്ത്രീയ പരിശോധനാഫലവും. ഇതോടെ, ഷാജി ജീവനൊടുക്കിയതിനു കാരണം ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണെന്ന ആരോപണം അന്വേഷണസംഘം തള്ളി. ചിത്രത്തിന്റെ ഉറവിടം സംബന്ധിച്ച സത്യാവസ്ഥ പുറത്തുവരുമെന്ന ഭീതിയില്‍ ഷാജി ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

“രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ഥികളോടുള്ള കടമകള്‍’ എന്ന പേരില്‍ ആരംഭിച്ച ഒആര്‍സി ഗ്രൂപ്പിലെ അംഗമായ ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് ആരോ അയച്ച അശ്ലീല ചിത്രം തെളിവിനായി രക്ഷിതാവ് തനിക്ക് അയച്ചുതന്നതാണെന്നും, അന്വേഷണത്തിന്റെ ഭാഗമായി ഒരു മേലുദ്യോഗസ്ഥനു താന്‍ ഫോര്‍വേഡ് ചെയ്ത ചിത്രം അബദ്ധത്തില്‍ ഒആര്‍സി ഗ്രൂപ്പില്‍ എത്തിപ്പെട്ടതാണെന്നുമായിരുന്നു ഷാജിയുടെ മൊഴി.എന്നാല്‍ ഈ രക്ഷിതാവ് ആരാണെന്ന്് മേലുദ്യോഗസ്ഥരോട് വെളിപ്പെടുത്താന്‍ ഷാജി തയാറായിരുന്നില്ല.

ഒആര്‍സിയുടെ ഗ്രൂപ്പ് അഡ്മിന്‍ പാറോപ്പടി പത്മശ്രീ വീട്ടില്‍ രാജു ടി. മേനോന്‍ കഴിഞ്ഞ നവംബര്‍ 26ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍  അന്നുതന്നെ സിറ്റി പോലീസ് കമ്മീഷണര്‍ പി.എ.വത്സന്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇഷ്യൂ ചെയ്തു. 25ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് 26ന് വീട്ടിലെത്തെിയ ഷാജിയെ വൈകീട്ട് നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാത്രി ഏഴോടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുകയായിരുന്നു.

27ന് രാവിലെ ഭാര്യയെ ജോലി സ്ഥലത്താക്കി തിരിച്ചു വീട്ടില്‍വന്ന ഷാജിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ഒരു വിശദീകരണവും ഷാജിയോട് ചോദിക്കാതെയാണ് മേലുദ്യോഗസ്ഥര്‍  നടപടി കൈക്കൊണ്ടതെന്ന്് ബന്ധുക്കളും, പോലീസ് അസോസിയേഷനും ആരോപിച്ചിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഒത്തുകളി നടക്കുമെന്ന ആരോപണത്തെതുടര്‍ന്നാണ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.

ഒആര്‍സി വാട്‌സ്ആപ് ഗ്രൂപ്പില്‍പ്പെട്ട അഞ്ചു ഫോണുകള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു പരിശോധിച്ചു. ഇവയില്‍നിന്നു ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ഫോണുകളില്‍ വന്ന ചിത്രത്തിന്റെ പശ്ചാത്തലമെന്നു സംശയിക്കുന്ന സ്ഥലം നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ ചില സുഹൃത്തുക്കളെയടക്കം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയുണ്ടായി. അതേസമയം, ഈ വിഷയത്തില്‍ ഡിഐജി അടക്കമുള്ള ഓഫീസര്‍മാരെ പരസ്യമായി വിമര്‍ശിക്കുകയും, ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് അച്ചടക്ക നടപടി ശിപാര്‍ശ ചെയ്ത് പോലീസ് അസോസിയേഷനിലെ ഏഴു നേതാക്കള്‍ക്കെതിരെ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരമേഖലാ ഐജിക്ക് അയച്ച റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Related posts