ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലും പരിസരപ്രദേശങ്ങളിലും ഇത്തവണ നെല്‍കൃഷി ഇറക്കിയതില്‍ ഗണ്യമായ കുറവ്. വാണിയംകുളം ഗ്രാമപഞ്ചായത്തിലും ഷൊര്‍ണൂര്‍ നഗരസഭയിലുമാണ് നെല്‍കൃഷി കുറഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൃഷിഭൂമി തരിശിട്ട കര്‍ഷകരുടെ എണ്ണം ഇക്കുറി കൂടി വന്നതാണ് മുഖ്യപ്രശ്നമായത്.
വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ മാത്രം അറുന്നൂറ് ഏക്കര്‍ നെല്കൃഷിയുള്ളതില് നാല്പതേക്കറില് മാത്രമാണ് ഇത്തവണ കൃഷിയിറക്കിയത്. ഷൊര്‍ണൂര്‍ നഗരസഭയില്‍ നൂറേക്കറില്‍ മാത്രമാണ് നെല്‍കൃഷിയുള്ളത്. ഭൂരിഭാഗം നെല്‍വയലുകളിലും കൃഷിയിറക്കാത്തതുമൂലം ഇത്തവണ ഒന്നാംവിള വന്‍തോതില്‍ കുറയുമെന്ന കാര്യത്തില്‍ ഒരു സംശയവുംവേണ്ട.
കഴിഞ്ഞതവണ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച സ്ഥിതിയാണ് ഇത്തവണയുള്ളത്. കൃഷിഭവനുകളാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. ഉത്പാദനചെലവു വര്‍ധിച്ചതാണ് നെല്‍കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. തൊഴിലാളിക്ഷാമവും മുഖ്യകാരണമാണ്. എന്നാല്‍ രണ്ടാംവിളയ്ക്ക് കര്‍ഷകര്‍ വിത്തിറക്കുമെന്നാണ് സൂചന. രണ്ടാംവിളയും പിന്നീട് പുഞ്ചകൃഷിയും ചെയ്തിരുന്ന ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയാണ് നെല്‍കൃഷിയില്‍നിന്നും പിറകോട്ടുപോയത്.
ഷൊര്‍ണൂര്‍ മേഖലയില്‍ കൃഷിഭൂമിയുടെ ഘടനയാണ് പ്രശ്നം. വെള്ളം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതിനാല്‍ കൃഷി നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനു പുറമേ പന്നിശല്യവും വ്യാപകമാണ്. ഇതു രണ്ടിനും പരിഹാരം കാണാന്‍ കര്‍ഷകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കൃഷി സ്ഥലത്തിനു മുകളിലൂടെ വെള്ളം ഒഴുകിപോകുന്നതിനുള്ള ചാലുകള്‍ നിര്‍മിച്ചെങ്കിലും ഇതു പോരെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിഭവന്റെ ഇടപെടലുകള്‍മൂലം ചില സ്ഥലങ്ങളിലെ തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്.