സംഭരിച്ച നെല്ലിന്റെ വില മുഴുവനായുംനല്കണം: ദേശീയ കര്‍ഷകസമാജം

alp-nelluപാലക്കാട്: കഴിഞ്ഞ സീസണില്‍ സപ്ലൈകോ കര്‍ഷകരില്‍നിന്നും സംഭരിച്ച നെല്ലിന്റെ വില പൂര്‍ണമായി നല്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ദേശീയ കര്‍ഷകസമാജം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച് 26 വരെ നെല്ല് നല്കിയ കര്‍ഷകര്‍ക്കു മാത്രമേ മുഴുവന്‍ വിലയും ലഭിച്ചിട്ടുള്ളൂ. ഏപ്രില്‍ 30 വരെ നെല്ലു നല്കിയവര്‍ക്ക് കേന്ദ്രത്തിന്റെ വിലയായ 14.10 രൂപ മാത്രമേ കിട്ടിയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നല്‌കേണ്ട സബ്‌സിഡിയായ കിലോഗ്രാമിന് 7.40 രൂപ ഇതുവരെയും ലഭ്യമായിട്ടില്ല.

ഏപ്രില്‍ 30 വരെ നെല്ലുനല്കിയവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിലയും ഇതുവരെ ലഭിച്ചില്ല.ജില്ലയില്‍ മാത്രം നെല്ലുനല്കിയ കര്‍ഷകര്‍ക്ക് 28 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. ഒന്നാംവിളയ്ക്കുവേണ്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ബാങ്ക് വായ്പ അടയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായി പണം എത്രയുംവേഗം നല്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.ഏതാനുംദിവസംമുമ്പ് കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില ക്വിന്റലിന് അറുപതു രൂപ വര്‍ധിപ്പിച്ചിരുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് നെല്ലിന്റെ ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് മുപ്പതുരൂപയായി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വി.വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുതലാംതോട് മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അര്‍ജുനന്‍, എ.എന്‍.ജയരാജന്‍, കെ.എ.രാമകൃഷ്ണന്‍, കെ.ചന്ദ്രിക, എ.ബി.അരവിന്ദാക്ഷന്‍, ദേവന്‍ ചെറാപ്പൊറ്റ എന്നിവര്‍ പ്രസംഗിച്ചു.

Related posts