സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണം : ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തി

TVM-AKBALANപാലക്കാട്: ഈ മാസം 15ന് പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണത്തിന്റെ മുന്നോടിയായി സംഘാടക സമിതി യോഗം ചേര്‍ന്നു. നിയമ സാംസ്ക്കാരിക പട്ടിക ജാതി പട്ടിവര്‍ഗ്ഗ വികസന മന്ത്രി എ.കെ. ബാലന്റെ അദ്ധ്യക്ഷതിയിലാണ് യോഗം ചേര്‍ന്നത്. പുരസ്ക്കാര വിതരണത്തിന്റെ മുന്നൊരുക്കങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. വൈകുന്നേരം 3 മണിമുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന സാംസ്ക്കാരിക സദസ്സില്‍ മുഖ്യമന്ത്രി പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. നിയമസഭാ സ്പീക്കര്‍ , മന്ത്രിമാര്‍, ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍, പ്രതിപക്ഷ നേതാവ് , എം.പി.മാര്‍, എം.എല്‍.എ മാര്‍, മറ്റ് ജന പ്രതിനിധികള്‍,എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ചടങ്ങിന് മുന്നോടിയായി കേരള നവോത്ഥാനവും, സാംസ്ക്കാരിക ചരിത്രവും വിഷയമാക്കി പ്രദര്‍ശനം, ആര്‍ട്ടിസ്റ്റ് ബൈജു ദേവിന്റെ നേതൃത്വത്തിലുള്ള ചിത്രകാരന്മാര്‍ ഒരുക്കുന്ന ബിഗ് ക്യാന്‍വാസ്, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്‌ലോര്‍ അക്കാദമി, കേരള കലാമണ്ഡലം എന്നിവര്‍ ഒരുക്കുന്ന സംഗീത നൃത്ത സദസ്സ്, ചലച്ചിത്ര താരങ്ങളുടെയും, സിനിമാ പിന്നണി ഗായകരുടെയും കലാപരിപാടികള്‍ എന്നിവ ചടങ്ങിന് മാറ്റുകൂട്ടും. പുരസ്ക്കാര വിതരണത്തിന്റെ പ്രചാരണാര്‍ത്തം ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ സിനിമ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 12 ന് അട്ടപ്പാടി മൂലംഗള്‍ ഊരില്‍ കുമ്മാട്ടി, 101 ചോദ്യങ്ങളും , മണ്ണാര്‍ക്കാട് ചായില്യം, ഇലക്ട്ര എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 13ന് കൊപ്പം അഭയത്തില്‍ ക്രൈം നമ്പര്‍ 89, ഷൊര്‍ണ്ണൂരില്‍ ഒരാള്‍പ്പൊക്കം, 14ന് പാലക്കാട് പബ്ലിക് ലൈബ്രററിയില്‍ ആര്‍ട്ടിസ്റ്റ്. അലനെല്ലൂരില്‍ വീരപുത്രന്‍, തകരച്ചെണ്ട എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. പതിനായിരത്തോളം പേര്‍ക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സദസ്സും സ്റ്റേജുമാണ് ഒരുങ്ങുന്നത്.

പ്രവേശനം പാസ്സ് വഴി നിയന്ത്രിച്ചിട്ടുണ്ട്. പാസ്സുകള്‍ ജില്ലയിലെ വിവിധ സാംസ്ക്കാരിക സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴി പാസ്സ് വിതരണം ചെയ്യും.  മന്ത്രിയോടൊപ്പം ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അജയന്‍ വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Related posts