സമ്പൂര്‍ണ സൗജന്യം വേണ്ട, മാന്യത തന്നുകൂടെയെന്ന് വിദ്യാര്‍ഥികള്‍

alp-buskuttikalപത്തനംതിട്ട: ജില്ലയിലെ സ്വകാര്യ ബസുകളില്‍ ഇന്നലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനവുമായി ഒരുവിഭാഗം ബസുടമകള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളിലും ഇതു പ്രയോജനപ്പെട്ടില്ല. സമ്പൂര്‍ണ സൗജന്യത്തിനു കുട്ടികള്‍ ആരും മെനക്കെട്ടില്ലെന്നതും ശ്രദ്ധേയമാണ്. യൂണിഫോംധാരികളായ കുട്ടികള്‍ക്കാണ് സമ്പൂര്‍ണ സൗജന്യം നല്‍കിയതെന്നു പറയുന്നു. എന്നാല്‍ സ്കൂള്‍ തുറന്ന ആദ്യദിനത്തില്‍ ഒരു സ്കൂളിലും യൂണിഫോം നിര്‍ബന്ധമല്ലായിരുന്നു.

തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യനിരക്ക് അനുവദിച്ചു തരണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യമാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കുക, സീറ്റുകളില്‍ നിന്ന് എഴുന്നേല്പിക്കുക, സ്റ്റോപ്പുകളില്‍ ഇറക്കാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവര്‍ നേരിടുന്നത്. ഇതോടൊപ്പം പെണ്‍കുട്ടികള്‍ക്കുനേരെ അസഭ്യവര്‍ഷവും അശ്ലീലച്ചുവയുള്ളതുമായ സംസാരവും പതിവാണ്.

ഇത്തരം പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ നിഴല്‍ പോലീസിനെ അടക്കം നിയോഗിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ബസ് സ്റ്റാന്‍ഡുകളില്‍ പോലീസിന്റെ സാന്നിധ്യത്തില്‍പോലും കുട്ടികളെ മാറ്റിനിര്‍ത്തുന്ന സമീപനമുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. കൊച്ചുകുട്ടികളെ ഫുട്‌ബോര്‍ഡുകളില്‍ നിര്‍ത്തിയാണ് പലപ്പോഴും യാത്ര.

Related posts