സി.കെ. ആശയെ സ്ഥാനാര്‍ഥിയാക്കിയത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന് ബിനോയ് വിശ്വം

ktm-binoyവൈക്കം: എംഎല്‍എ എന്ന നിലയില്‍ കെ. അജിത്ത് മികവു പുലര്‍ത്തിയിരുന്നെന്നും ജയസാധ്യതയുള്ള സീറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ആശയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതെന്നും സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. സിറ്റിംഗ് എംഎല്‍എമാരില്‍ ആറുപേര്‍ക്കു സ്ഥാനാര്‍ഥിത്വം നല്‍കിയിട്ടും തന്നെമാത്രം ഒഴിവാക്കിയതിന്റെ കാര്യം നേതൃത്വം വ്യക്തമാക്കണമെന്നും പിന്‍മാറണമെന്ന് പറഞ്ഞിരുന്നെങ്കില്‍ സ്ഥാനാര്‍ഥിത്വത്തിനു താല്പര്യം കാട്ടില്ലായിരുന്നെന്നുമുള്ള കെ. അജിത്തിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് ബിനോയ് വിശ്വം സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനൊപ്പം ഇന്നലെ വൈക്കത്തെത്തിയത്. പാര്‍ട്ടി നിയോജകമണ്ഡലം ഓഫീസിലേക്ക് അജിത്തിനെ വിളിച്ചുവരുത്തിയശേഷം ഏതാനും മിനിട്ട് ഇരുവരും അടച്ചിട്ടമുറിയില്‍ ചര്‍ച്ച നടത്തി.

സിപിഐ മത്സരിക്കുന്ന 27 സീറ്റുകളില്‍ നാലെണ്ണത്തില്‍ സ്ത്രീകളെയാണ് മത്സരിപ്പിക്കുന്നത്. ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ സ്ത്രീകളെനിര്‍ത്തി വിജയിപ്പിച്ച് സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് നേതൃത്വം ഈ തീരുമാനമെടുത്തത്. അജിത്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിനോയ് വിശ്വവുമായി കാര്യങ്ങള്‍ വിശദമായി സംസാരിച്ചുപ്പോള്‍ കൂടുതല്‍ വ്യക്തതവന്നെന്ന് പറഞ്ഞ അജിത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയാറായില്ല.

Related posts