സിപിഎം ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലെന്ന് സി.പി.ജോണ്‍

EKM-CPJOHNകൊച്ചി: സിപിഎം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം രണ്ടു ചേരിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്  വ്യക്തമാണ്. നിലവില്‍ ബംഗാള്‍ സിപിഎം, കേരളാ സിപിഎം എന്ന നിലയില്‍ രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് പാര്‍ട്ടി. ബംഗാളില്‍ ദ്രവിച്ചു തീര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിന് നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം.

എന്നാല്‍ പ്രകാശ് കാരാട്ടും കേരളത്തിലെ നേതൃത്വവും സിപിഎം ഇത്തരത്തില്‍ നശിച്ചാല്‍ പോലും കോണ്‍ഗ്രസുമായി സഖ്യം വേണെ്ടന്നാണ് ചിന്തിക്കുന്നത്. ബംഗാളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചത് 40 ശതമാനം വോട്ടാണ്. ഇത്തരത്തില്‍ സഖ്യമില്ലായിരുന്നുവെങ്കില്‍ അവിടെ ബിജെപി രണ്ടാം സ്ഥാനത്ത് വരുമായിരുന്നു. ഈ വസ്തുതയോട് എന്താണ് പ്രകാശ് കാരാട്ടിന് പ്രതികരിക്കാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിക്ക് ഇത്തരത്തില്‍ വളര്‍ന്നുവരുന്നതിന് സാഹചര്യമൊരുക്കുകയും സിപിഎം ദ്രവിച്ചില്ലാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രകാശ് കാരാട്ടും കേരളത്തിലെ സിപിഎം നേതൃത്വവും അനുകൂലിക്കുന്നത്.

സിപിഐ കേരളത്തില്‍ വളരെ ശക്തമാണ്. ബംഗാള്‍ വിഷയത്തില്‍ സിപിഐയും ആര്‍എസ്പിയും തങ്ങളുടെ നയം വ്യക്തമാക്കണം. ബിജെപി ശക്തിപ്പെട്ടാലും ഇടതുപക്ഷം തുടച്ചുനീക്കപ്പെട്ടാലും കുഴപ്പമില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയത്തോടാണോ ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന് സിപിഐ വ്യക്തമാക്കണം. 2004ല്‍ ഉണ്ടായതു പോലുള്ള പുത്തന്‍ യുപിഎ ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്.  കോണ്‍ഗ്രസ് അതിന് മുന്‍കൈ എടുക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സി.പി.ജോണ്‍  പറഞ്ഞു.  പാട്ടുകഴിഞ്ഞ ബ്രാഹ്മണിയമ്മയെപ്പോലുള്ള അവസ്ഥയാണ് ഇപ്പോള്‍ വി.എസ്.അച്യുതാനന്ദന്റേത്. ഇനി അടുത്ത തെരഞ്ഞെടുപ്പിലേ അച്യുതാനന്ദന് വിലയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

Related posts