സിപിഎം തെരെഞ്ഞെടുപ്പിനു മുമ്പ് വോട്ട് എണ്ണും

alp-cpimഡൊമിനിക് ജോസഫ്
മാന്നാര്‍: സംസ്ഥാനത്ത് വോട്ടര്‍മാര്‍  മെയ് 16-ന് സമ്മതിദാന അവകാശം രേഖപ്പടുത്തി വോട്ട് എണ്ണുന്നതിന് മുമ്പായി തന്നെ സിപിഎം നാല് തവണ വോട്ട് എണ്ണും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പായിട്ടാണ് ഒന്നാം ഘട്ട വോട്ടെണ്ണല്‍. കഴിഞ്ഞ ആറ് മാസങ്ങള്‍ക്ക് മുമ്പ് സിപിഎം രൂപീകരിച്ചിരിക്കുന്ന ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍ നടത്തുന്നത്.   നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഒരോ വോട്ടറുടെയും രാഷ്ട്രീയ നിലപാടുകളുടെ കണക്കെടുപ്പ് നടത്തുവാനുള്ള നിര്‍ദ്ദേശം സിപിഎം സംസ്ഥാന കമ്മറ്റിയാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന കമ്മറ്റി പ്രത്യേകം അച്ചടിച്ച് നല്‍കിയിരിക്കുന്ന ഫോറത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിക്കാവുന്ന വോട്ടുകള്‍ രേഖപ്പെടുത്തി നല്‍കണം.

പ്രത്യേക സാഹര്യത്തില്‍ ഒരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന വോട്ടുകള്‍ വേര്‍തിരിച്ച് എഴുതുന്നതിനൊപ്പം ബിജെപിക്കും ബിജെഡിഎസിനും ലഭിക്കുന്ന വോട്ടുകള്‍ പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. ബൂത്ത് കമ്മറ്റികള്‍ നാല് വീതം കോപ്പികളാണ് ഇതിനായി തയാറാക്കേണ്ടത്.ഇവ പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ,സംസ്ഥാനം എന്നീ കമ്മറ്റികള്‍ക്കായി നല്‍കണം. മാര്‍ച്ച് 30-ന് മുമ്പായിട്ടായിരുന്നു ഒന്നാം ഘട്ട അസസ്‌മെന്റ് നല്‍കേണ്ടിയിരുന്ന അവസാന തീയതിയെങ്കിലും പല ബൂത്ത് കമ്മറ്റികളും ഇത് സമയത്തിന് നല്‍കാഞ്ഞതിനാല്‍ 10  വരെ വീണ്ടും സമയം അനുവദിച്ചിട്ടുണ്ട്.

രണ്ടാം ഘട്ട അസസ്‌മെന്റ് നല്‍കേണ്ടത് എല്ലാ സ്ഥാനാര്‍ത്ഥികളും അണിനിരന്ന ശേഷമാണ്. മെയ് ആദ്യവാരത്തോടെയാണ് പുതിയ കണക്ക് നല്‍കേണ്ടത്. തുടര്‍ന്ന് തിരഞ്ഞടുപ്പ് പ്രചാരണം ശക്തിയാര്‍ജ്ജിക്കുന്ന അവസരത്തില്‍ ഒരോ ബൂത്തിലേയും മാറിയ സാഹചര്യങ്ങള്‍ വച്ച് മൂന്നാം ഘട്ട കണക്കെടുപ്പ് നടത്തി നല്‍കണം.അവസാനമായി നാലാം ഘട്ട കണക്കെടുപ്പ് കുറെ കൂടി സൂക്ഷ്മമായിതന്നെ നടത്തണം.സ്ക്വാഡ് പ്രവര്‍ത്തനങ്ങളും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളും എല്ലാം കണക്കിലെടുത്ത് വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ഈ അസസ്‌മെന്റ് നടത്തേണ്ടത്.

ഒരോ തവണയും കണക്കെടുപ്പ് നടത്തുമ്പോള്‍ എല്‍ഡിഎഫിന് വര്‍ദ്ധിക്കുന്ന വോട്ടുകളുടെ കണക്കുകള്‍ പ്രത്യേകം രേഖപ്പെടുത്തണം. കുറയുകയാണെങ്കില്‍ അതിന്റെ കാരണങ്ങളും രേഖപ്പെടുത്തണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒരു കണക്കെടുപ്പ് മാത്രമാണ് സിപിഎം നടത്തിയിരുന്നത്.എന്നാല്‍ ഇത്തവണ കണക്കെടുപ്പില്‍ യാതൊരു പിഴവുകളും വരാത്ത് രീതിയില്‍ തന്നെ നടത്തണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Related posts