കണ്ണൂര്‍: പതിവിന് വിപരീതമായി കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം കടുത്ത പ്രതിസന്ധിയില്‍. സീറ്റിനുള്ള അവകാശവാദവുമായി ഒപ്പം നില്‍ക്കുന്ന കക്ഷികള്‍ പരസ്യമായി ഇടഞ്ഞതോടെ സീറ്റുവിഭജനവും ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളും വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലാണ് സിപിഎമ്മിനു പുറമെയുള്ള കക്ഷികള്‍ എല്‍ഡിഎഫില്‍ മത്സരിച്ചത്. ഇരിക്കൂരില്‍ സിപിഐയും കണ്ണൂരില്‍ കോണ്‍ഗ്രസ്-എസും കൂത്തുപറമ്പില്‍ ഐഎന്‍എല്ലുമായിരുന്നു മത്സരിച്ച പാര്‍ട്ടികള്‍. ഇരിക്കൂര്‍ സീറ്റ് സിപിഐക്കും കണ്ണൂര്‍ കോണ്‍ഗ്രസ്-എസിനും വീണ്ടും നല്‍കാമെന്നു സിപിഎം സമ്മതിച്ചിട്ടുണ്ടെങ്കിലും ഈ സീറ്റുകള്‍ എടുത്ത ശേഷം ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നാണ് സിപിഐയും കോണ്‍ഗ്രസ്-എസും ആവശ്യപ്പെടുന്നത്.
പേരാവൂരോ കണ്ണൂരോ വേണമെന്ന് സിപിഐ ആവശ്യപ്പെടുമ്പോള്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളിലൊന്ന് വേണമെന്നാണ് കോണ്‍ഗ്രസ്-എസിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയാറായിട്ടില്ല. കഴിഞ്ഞതവണ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് വേണമെന്ന് ഐഎന്‍എല്‍ ആവശ്യപ്പെടുമ്പോള്‍ തരാന്‍ പറ്റില്ലെന്ന നിലപാടിലാണ് സിപിഎം. കൂത്തുപറമ്പില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ഥി മത്സരിക്കണമെന്നാണ് അവരുടെ തീരുമാനം. കൂത്തുപറമ്പ് എടുത്താല്‍ പകരം അഴീക്കോട് വേണമെന്ന് ഐഎന്‍എല്‍ നേതൃത്വം ആവശ്യപ്പെടുന്നു. എന്നാല്‍ കഴിഞ്ഞതവണ 493 വോട്ടിന് നഷ്ടപ്പെട്ട അഴീക്കോട് സീറ്റില്‍ ഇത്തവണ എം.വി. രാഘവന്റെ മകന്‍ നികേഷ് കുമാറിനെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
അതേസമയം അഴീക്കോട് സീറ്റിനു വേണ്ടി സിഎംപി-അരവിന്ദാക്ഷന്‍ വിഭാഗവും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. നികേഷ് കുമാര്‍ അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ അംഗമാണെങ്കിലും ഇടതു സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ തങ്ങളുടെ അക്കൗണ്ടില്‍ വരില്ലെന്നാണ് അവരുടെ നിലപാട്. അഴീക്കോട് സീറ്റ് ലഭിച്ചാല്‍ സ്ഥാനാര്‍ഥിയെ പാര്‍ട്ടി യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും സിഎംപി നേതൃത്വം പറയുന്നു. കണ്ണൂരില്‍ സീറ്റ് ആവശ്യപ്പെടുന്ന കക്ഷികളില്‍ സിപിഐയും കോണ്‍ഗ്രസ്-എസും മാത്രമാണ് എല്‍ഡിഎഫില്‍ ഘടകകക്ഷികളായിട്ടുള്ളത്. ഐഎന്‍എല്‍ രണ്ടു പതിറ്റാണ്ടായി കൂടെയുണ്ടെങ്കിലും ഘടകകക്ഷിയാക്കിയിട്ടില്ല. സിഎംപിയും മുന്നണിക്ക് പുറത്താണുള്ളത്. ഘടകകക്ഷിയാക്കാത്തതിനെതിരേയും ഈ കക്ഷികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. എല്‍ഡിഎഫില്‍ സീറ്റ് വിഭജനചര്‍ച്ചകള്‍ നിലവില്‍ നിലച്ച മട്ടിലാണ്. ഏപ്രില്‍ അഞ്ചിനാണ് അടുത്ത ചര്‍ച്ചയെന്നാണ് സൂചന. മുന്നണിക്കൊപ്പം നില്‍ക്കുന്ന കക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാത്തതിനാല്‍ സ്വന്തം സ്ഥാനാര്‍ഥികളെപോലും പ്രഖ്യാപിക്കാന്‍ സിപിഎമ്മിനാകുന്നില്ല.
അതേസമയം യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ കാര്യമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. കഴിഞ്ഞതവണ മുസ്‌ലിംലീഗ് മത്സരിച്ച അഴീക്കോട് സിറ്റിംഗ് എംഎല്‍എ കെ.എം. ഷാജി പ്രചാരണരംഗത്ത് മുന്നേറിക്കഴിഞ്ഞു. ജനതാദള്‍-യുവിന്റെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പില്‍ മന്ത്രി കെ.പി. മോഹനനും പ്രചാരണം സജീവമാക്കി. കേരള കോണ്‍ഗ്രസ്-എം മത്സരിച്ച തളിപ്പറമ്പും ജനതാദള്‍-യു മത്സരിച്ച മട്ടന്നൂരുമാണ് കഴിഞ്ഞ തവണ യുഡിഎഫില്‍ ഘടകകക്ഷികള്‍ മത്സരിച്ച മറ്റു മണ്ഡലങ്ങള്‍. ഈ സീറ്റുകള്‍ തങ്ങള്‍ക്കു വേണ്ടെന്ന നിലപാടിലാണ് മത്സരിച്ച പാര്‍ട്ടികള്‍. ഇതിനു പകരം മറ്റു ജില്ലകളിലാണ് അവര്‍ സീറ്റ് ചോദിക്കുന്നത്.
സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ ഈ സീറ്റുകളില്‍ ഏതു കക്ഷികള്‍ മത്സരിക്കുമെന്നു വ്യക്തമാകൂ. രണ്ടു സീറ്റിലും മത്സരിക്കാന്‍ തയാറാണെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ പേരാവൂരില്‍ നിലവിലുള്ള എംഎല്‍എ സണ്ണി ജോസഫ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. മറ്റു സിറ്റിംഗ് സീറ്റുകളായ ഇരിക്കൂറിലേയും കണ്ണൂരിലേയും സ്ഥാാര്‍ഥികളെക്കുറിച്ച് അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ഇരിക്കൂറില്‍ കെ.സി. ജോസഫ് എട്ടാംതവണയും മത്സരിക്കാനാണു നിലവിലുള്ള സാധ്യത. എന്നാല്‍ കണ്ണൂരില്‍ എ.പി. അബ്ദുള്ളക്കുട്ടിക്ക് വീണ്ടും സീറ്റ് കിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പുപറയാറായിട്ടില്ല.