സുമനസുകള്‍ കനിഞ്ഞു, യുവതിക്കു പുതുജീവിതമായി

tvm-marriageപോത്തന്‍കോട്: കിഴുവിലം കുറക്കട ചരുവിള വീട്ടില്‍ കവിതയെ കടയ്ക്കല്‍ പൊയ്കവിള വീട്ടില്‍ മനോജ് താലി കെട്ടിയപ്പോള്‍ ഒരു നാടാകെ സന്തോഷിച്ചു. കവിതയുടെ ബാല്യത്തില്‍തന്നെ അച്ഛന്‍ മരിച്ചു പോയിരുന്നു. കവിതയെയും രണ്ടു സഹോദരങ്ങളെയും അമ്മ വത്സലകുമാരി കൂലിവേല ചെയ്ത് വളര്‍ത്തിയെങ്കിലും വൃക്കയ്ക്ക് അസുഖം ബാധിച്ച് കിടപ്പായി. ഇളയ സഹോദരിയുടെ വിവാഹം ഇതിനിടെ നടന്നിരുന്നു. സഹോദരന്‍ വീട്ടുകാരെ നോക്കാതെയുമായി. ഒരു തുണിക്കടയില്‍ നിന്നുമുള്ള തുച്ഛമായ വരുമാനം കൊണ്ട് അമ്മയെതന്നെ ശുശ്രൂഷിക്കാന്‍ കഴിയാതെ കവിത വിഷമിക്കുന്നതിനിടെയാണ് മനോജ് വിവാഹ ആലോചനയുമായി എത്തിയത്.

എന്നാല്‍ സാമ്പത്തിക ബാധ്യത കാരണം വിവാഹം നടത്താന്‍ കഴിയാതെ വന്നു. കവിതയുടെ നാട്ടുകാരനായ കുറക്കട മധു സുഹൃത്തായ കൊയ്ത്തൂര്‍ക്കോണം സുന്ദരനോട് പറഞ്ഞപ്പോള്‍ സഹായിക്കാമെന്ന് ഏറ്റു. ചിറയിന്‍കീഴ് മൂന്നു സെന്റ് സ്ഥലവും കുറച്ചു പണവും വിവാഹച്ചെലവും വഹിക്കാമെന്നേറ്റതോടെ വിവാഹം ഉറപ്പിച്ചു. പോത്തന്‍കോട് എസ്എന്‍ഡിപി ഹാളില്‍ അനാര്‍ഭാടമായി വിവാഹം നടന്നു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതു പ്രവര്‍ത്തകരും സാക്ഷ്യം വഹിച്ചു.

Related posts