സ്കൂള്‍പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്ക്കന്‍ പിടിയില്‍

ktm-arrestചാരുംമൂട്: സ്കൂള്‍പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മധ്യവയസ്ക്കനെ  ആന്റി നര്‍ക്കോട്ടിങ്ങ് സ്ക്വാഡ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശിയായ ആനയടി സതീഷ് ഭവനത്തില്‍ രവി (54)യെയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന്  അഞ്ചുപൊതി കഞ്ചാവ് കണ്ടെടുത്തു. 300 മുതല്‍ 500 രൂപവരെ വിലയ്ക്കാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതെന്ന് നര്‍ക്കോട്ടിങ്ങ് സെല്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നത് ശ്രദ്ധയില്‍പെട്ട നാര്‍കോട്ടിക് സെല്‍ അധികൃതര്‍ ഒരു സ്കൂളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്കൂളിലെ ടോയ്‌ലറ്റില്‍ നിന്ന് നിരോധിച്ച ഒരു സിഗരറ്റ് പാക്കറ്റും കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചുനക്കര തെരുവ് മുക്കിന് സമീപം വെച്ച് നാര്‍കോട്ടിക് സെല്‍ സംഘം രവിയെ അറസ്റ്റുചെയ്തത്.

ചോദ്യം ചെയ്യലില്‍ ചാരുംമൂട് മേഖലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായും ഉപകരണം ഉപയോഗിച്ച് ഒരു പ്രാവശ്യം കഞ്ചാവ് വലിക്കുന്നതിന് 50 രൂപ ഈടാക്കിയിരുന്നതായും ഇയാള്‍ പറഞ്ഞു. നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി മോഹനന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ അലി അക്ബര്‍  സിവില്‍ പൊലിസ് ഓഫിസര്‍മാരായ ശരത്, ഷാഫി, അനുഗംഗ, ഹസന്‍ എന്നിവരും  അന്വേഷണ സംഘത്തി ലുണ്ടായിരുന്നു.

Related posts