സ്വകാര്യ ലോബിയുടെ കളി; കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ് പാതിവഴിയില്‍

ktm-ksrtcവടകര: വടകര-തൊട്ടില്‍പാലം റൂട്ടില്‍ കെഎസ്ആര്‍ടിസി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചെയിന്‍ സര്‍വിസ്  പിറന്നില്ല. പത്തു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതി പ്രാവര്‍ത്തിക മാക്കാനുള്ള നീക്കങ്ങളൊന്നുമില്ല. ഇതിനു പിന്നില്‍ സ്വകാര്യബസ് ലോബിയുടെ സമ്മര്‍ദമാണെന്നാണ് ആക്ഷേപം. രാവിലെയും വൈകീട്ടും അനുഭവപ്പെടുന്ന വന്‍ യാത്രാതിരക്കിനു പരിഹാരമായാണ് ചെയിന്‍സവീസ്  എന്ന ആശയം മുന്നോട്ടു വെച്ചത്. രണ്ടു സര്‍വിസുകള്‍ തുടങ്ങാന്‍ മൂന്നു വര്‍ഷം മുമ്പു യുദ്ധകാലാടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നീക്കം തുടങ്ങിയിരുന്നു.

സാധ്യതാപഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് പെട്ടെന്നുതന്നെ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ചില കോണില്‍ നിന്ന് ഇതിന് എതിര്‍പ്പ് നേരിടേണ്ടിവന്നു. ബസുകള്‍ നിര്‍ത്തിയിടാന്‍ തൊട്ടില്‍പാലം ഡിപ്പോയില്‍ സ്ഥലമില്ലെന്നായിരുന്നു ആദ്യത്തെ ഉടക്ക്. എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് കൂടുതല്‍ സൗകര്യത്തോടെ തൊട്ടില്‍പാലം ഡിപ്പോ പുതിയ സ്ഥലത്തേക്കു മാറ്റിയിട്ടും ചെയിന്‍ സര്‍വിസ് തുടങ്ങിയില്ല.വലിയ വരുമാനമുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്ന ചെയിന്‍ സര്‍വീസിനെ എതിര്‍ക്കുന്നതിനു പിന്നില്‍. സ്വകാര്യബസ് ലോബിയാണെന്നാണ് ആക്ഷേപം. അവരുടെ വരുമാനത്തെ ബാധിക്കുമത്രെ.

പക്ഷേ സ്വകാര്യ ബസുകാര്‍ക്കു പോലും ബുദ്ധിമുട്ടില്ലാത്ത രൂപത്തില്‍ ചെയിന്‍ സര്‍വീസ് നടത്താമെന്നാണ് പറയുന്നത്.  ഞായറാഴ്ചകളില്‍ സര്‍വിസുകള്‍ റദ്ദുചെയ്യുന്ന സ്വകാര്യ ബസുകള്‍ നിരവധിയാണ്. രാത്രി ട്രിപ് ഒഴിവാക്കലും പതിവാണ്. രാത്രി 8.45 കഴിഞ്ഞാല്‍ വടകര-തൊട്ടില്‍പാലം റൂട്ടില്‍ സ്വകാര്യബസു കളുടെ ഓട്ടം കാണില്ല.

പിന്നീടുള്ളത് രാത്രി 9.30ന് വടകരയില്‍നിന്ന് പുറപ്പെടുന്ന കക്കട്ട്-കൈവേലിക്കുള്ള കെഎസ്ആര്‍ടിസിയും ബംഗളൂരു ബസും മാത്രമാണ്. ഈ സാഹചര്യത്തില്‍ വടകര ടൗണിലെ കച്ചവടസ്ഥാപനങ്ങളിലേ തുള്‍പ്പെടെ തൊഴിലാളികള്‍ അനുഭവിക്കുന്ന യാത്രാക്ലേശം വളരെ വലുതാണ്. ദേശീയപാതയില്‍ രാത്രി വൈകിയും സ്വകാര്യബസുകളുണ്ടെങ്കില്‍ തൊട്ടില്‍പാലം റൂട്ടില്‍ യാത്രക്കാര്‍ നട്ടംതിരിയുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വിസിനായുള്ള നിലക്കാത്ത മറവിളി.

Related posts