ഹോവാര്‍ത്തിനെ പാമ്പിന്‍ചോര തുപ്പിച്ച് വിജേന്ദര്‍

sp-veerayndranലിവര്‍പൂള്‍: പാമ്പിന്റെ ചോര കുടിക്കുന്നവനെ തോല്‍പ്പിക്കാന്‍ പശുവിന്‍പാല്‍ തന്നെ ധാരാളമെന്നു വിജേന്ദര്‍ സിംഗ് തെളിയിച്ചു. പ്രഫഷണല്‍ ബോക്‌സിംഗില്‍ തുടര്‍ച്ചയായ നാലാം ജയവുമായി വിജേന്ദര്‍ ഇടിക്കൂട്ടില്‍ നിറഞ്ഞുനിന്നപ്പോള്‍ ഹംഗേറിയന്‍ എതിരാളി അലക്‌സാണ്ടര്‍ ഹൊവാര്‍ത്ത് നിഷ്പ്രഭനായി.

തന്നേക്കാള്‍ മത്സരപരിചയമുള്ള എതിരാളിയെ നിലംപരിശാക്കുന്ന പ്രകടനമാണ് ലിവര്‍പൂളിലെ എക്കോ അരീനയില്‍ വിജേന്ദര്‍ പുറത്തെടുത്തത്. മൂന്നാം റൗണ്ടിന്റെ തുടക്കത്തില്‍ത്തന്നെ വിജേന്ദറിന്റെ കനത്ത ഇടി താങ്ങാനാകാതെ ഹൊവാര്‍ത്ത് തോല്‍വി സമ്മതിച്ചു. തുടര്‍ച്ചയായ നാലാം മത്സരവും നോക്കൗട്ടില്‍ തന്നെ വിജയിക്കാനായത് വിജേന്ദറിന്റെ നേട്ടമാണ്.

75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ ഇംഗ്ലീഷുകാരന്‍ സോണി വൈറ്റിംഗിനെ ടെക്‌നിക്കല്‍ നോക്കൗട്ടിന്റെ മൂന്നാം റൗണ്ടില്‍ ഇടിച്ചുതകര്‍ത്തായിരുന്നു വിജേന്ദര്‍ പ്രഫഷണല്‍ ബോക്‌സിംഗില്‍ അരങ്ങേറിയത്. മറ്റൊരു ബ്രിട്ടീഷുകാരനായ ഡീന്‍ ഗില്ലനുമായി നടന്ന രണ്ടാം മത്സരവും നോക്കൗട്ട് കടന്നില്ല. ബള്‍ഗേറിയക്കാരന്‍ സമത് ഹ്യൂസെനിയോവിനെ രണ്ടാം റൗണ്ടില്‍ തന്നെ ഇടിച്ചിട്ട് മൂന്നാം നോക്കൗട്ട് ജയം.

തന്നേക്കാള്‍ ചെറുപ്പക്കാരനായ എതിരാളിയോടു കരുതലോടെയാണ് വിജേന്ദര്‍ തുടങ്ങിയത്. ഇരുപതുകാരനായ ഹൊവാര്‍ത്ത് തുടക്കത്തില്‍ത്തന്നെ ആക്രമണോത്സുകത പ്രകടിപ്പിച്ചു. എതിരാളിയുടെ രീതികള്‍ മനസിലാക്കാന്‍ പ്രതിരോധത്തിലൂന്നിയ സമീപനമാണ് വിജേന്ദര്‍ ആദ്യറൗണ്ടില്‍ സ്വീകരിച്ചത്. ഹൊവാര്‍ത്ത് കിണഞ്ഞു ശ്രമിച്ചിട്ടും വിജേന്ദറിന്റെ പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല. രണ്ടാം റൗണ്ടില്‍ വിജേന്ദര്‍ തനിസ്വരൂപം പുറത്തെടുത്തതോടെ മത്സരം ആവേശകരമായി.

ഗാലറിയിലെ ഇന്ത്യക്കാര്‍ വിജേന്ദറിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. രണ്ടാം റൗണ്ടില്‍ ഹൊവാര്‍ത്തിന്റെ ഭൂരിപക്ഷം പഞ്ചുകളും ലക്ഷ്യം കാണാഞ്ഞപ്പോള്‍ കൃത്യതയേറിയ പഞ്ചുകളാല്‍ വിജേന്ദര്‍ കളം നിറഞ്ഞു. മൂന്നാം റൗണ്ടിന്റെ തുടക്കത്തില്‍തന്നെ ഇടത്തേ തോളില്‍ പതിച്ച വിജേന്ദറിന്റെ ശക്തമായ ഇടിയുടെ ആഘാതത്തില്‍നിന്നും മുക്തനാകാന്‍ ഹൊവാര്‍ത്തിനു കഴിയാതെ വന്നതോടെ റഫറി വിജേന്ദര്‍ വിജേന്ദറിനെ ജേതാവായി പ്രഖ്യാപിച്ചു.

Related posts