ആറന്‍മുളയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു

fb-aaranmulaആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് എത്തിയ പള്ളിയോടം നദിയില്‍ മറിഞ്ഞ് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.   ചെങ്ങന്നൂര്‍-കീഴ്‌ചേരിമേല്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്ന രാജീവ് തോണ്ടിയത്ത് (38), കല്ലൂരേത്ത് വിശാഖ് രാധാകൃഷ്ണന്‍ (വിഷ്ണു-24) എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ 11.45-നാണ് ആറന്മുള ക്ഷേത്രക്കടവിനു സമീപം പള്ളിയോടം മറിഞ്ഞത്.  ക്രിക്കറ്റ് താരം കരുണ്‍ നായരുടെ വഴിപാടു വള്ളസദ്യക്കെത്തിയ പള്ളിയോടമാണു മറിഞ്ഞത്.

കൊല്ലം നീണ്ടകര മത്സ്യബന്ധന തുറമുഖത്തുനിന്നുള്ള മുങ്ങല്‍വിദഗ്ധരും കൊച്ചി നേവല്‍ ബേസിലെ മുങ്ങല്‍ വിദഗ്ധരുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ അര്‍ധരാത്രിയോടെ തെരച്ചില്‍ നിര്‍ത്തിവച്ചെങ്കിലും ഇന്നു പുലര്‍ച്ചെ ഏഴിനു വീണ്ടും തെരച്ചില്‍ ആരംഭിച്ചു.  ഇതോടൊപ്പം ഇന്നുമുതല്‍ വള്ളസദ്യയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ക്ക് കര്‍ശന ജാഗ്രതാനിര്‍ദേശവും പള്ളിയോടസേവാസംഘം നല്‍കിയിട്ടുണ്ട്. എ ബാച്ചില്‍പ്പെട്ട പള്ളിയോടങ്ങളില്‍ 60പേരും ബി ബാച്ചില്‍ 40പേരും മാത്രമേ കയറാവൂ. ഇവര്‍ക്ക് നീന്തല്‍ വശവുമുണ്ടായിരിക്കണം. ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കുന്നവരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം ഓരോ പള്ളിയോടങ്ങളിലും രണ്ട് ജീവന്‍രക്ഷാ ഉപാധികളും ഉണ്ടായിരിക്കണം. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍നിന്ന് ആറന്മുളയിലേക്കുള്ള യാത്രയില്‍ അത്തിമൂട്ടില്‍ കടവിലും കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള പള്ളിയോടങ്ങളുടെ യാത്രയില്‍  മാരാമണ്‍ കണ്‍വന്‍ഷന്‍ നഗറിനു സമീപമുള്ള കരിങ്കല്‍ക്കെട്ടിനടുത്ത് യമഹ ഘടിപ്പിച്ച സുരക്ഷാബോട്ടുകളും ക്രമീകരിക്കും.

ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആറന്മുള ക്ഷേത്രക്കടവില്‍ ക്യാമ്പ് ചെയ്താണ് തെരച്ചിലിനു നേതൃത്വം നല്‍കുന്നത്. പള്ളിയോടം സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി.ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ പള്ളിയോട സേവാസംഘം പ്രവര്‍ത്തകരും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആറന്മുളയില്‍ അഗ്നിശമനസേനയുടെ യൂണിറ്റ് സ്ഥാപിക്കണമെന്ന് പള്ളിയോടസേവസംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts