1970-80 കാലഘട്ടങ്ങളില്‍ വെസ്റ്റ്മിനിസ്റ്ററിൽ അന്നത്തെ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി കാള്‍ ബീച്ച് എന്നൊരു അമ്പത്തൊന്നുകാരന് പോലീസില്‍ പരാതി നല്കി.
കേസെടുത്തു വമ്പൻ സ്രാവുകള്‍ക്കെതിരേ പോലീസ് നടത്തിയ വേട്ടയുടെ ക്ലൈമാക്സ് സിനിമാക്കഥയെ വെല്ലുന്നതായിരുന്നു. ആറു വര്‍ഷം മുമ്പ് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ എന്ന ജില്ലയിലായിരുന്നു സംഭവം.
ആരോപണ വിധേയര്‍ പലരും ഇന്നു ജീവനോടെയുമില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു ആ ‘കഥ’യുടെ വിധി വന്നത്. കേള്‍ക്കുമ്പോള്‍ ഒരു ത്രില്ലര്‍ സിനിമാക്കഥയെന്ന് തോന്നാവുന്ന ഈ സംഭവം അന്നു പലരുടെയും ജീവിതമാണ് മാറ്റിമറിച്ചത്.
ആരോപണംഇങ്ങനെ…
2014 ല്‍ ‘നിക്ക്’ എന്ന പേരില്‍, 1970 കളില്‍ ‘ഗ്രൂപ്പ്’ എന്ന് വിളിപ്പേരുള്ള ഒരു വിഐപി പീഡോഫില്‍ സംഘം (കുട്ടികളോട് ലൈംഗികമായി ആകര്ഷിക്കപെടുന്നവര്) താന്‍ കുട്ടിയായിരിക്കുമ്പോള്‍ ഒന്‍പതു വര്‍ഷത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന അവകാശവാദങ്ങളുമായി പോലീസിനു മുന്നിലെത്തി.
മുന്‍ പ്രധാനമന്ത്രി, മുന്‍ കരസേനാ മേധാവി, എംഐ 5, എംഐ 6 എന്നീ കൂറ്റാന്വേഷണ ഏജന്‍സികളുടെ മേധാവി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്ക്കെതിരേയായിരുന്നു ആരോപണം.
യുകെയുടെ മുന്‍ പ്രധാനമന്ത്രി ടെഡ് ഹീത്തിന്റെ വീട്ടിലും വെസ്റ്റ്മിനിസ്റ്ററിലെ ഡോള്‍ഫിന്‍ സ്ക്വയര്‍, കാള്‍ട്ടണ്‍ ക്ലബ്, സ്റ്റൗ സ്കൂള്‍, ലണ്ടന്‍ മൃഗശാല, സൈനിക താവളങ്ങള്‍ എന്നിവിടങ്ങളില്‍ വച്ചാണ് തന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചത് എന്നായിരുന്നു ഇയാളുടെ ആരോപണം.
പോലീസുമായി 20 മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ മുന്‍ ടോറി (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗം) എംപി ഹാര്‍വി പ്രോക്ടര്‍ തന്റെ മുന്നില്‍ വച്ച് ഒരു ആണ്‍കുട്ടിയെ കൊല ചെയ്തുവെന്നും മരിക്കുകയായിരുന്ന ആ കുട്ടിയുടെ കൈ താന്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു വെന്നും ബീച്ച് പറഞ്ഞു.
ഭയാനകമായ ദുരനുഭവങ്ങള്‍
അഭിമുഖങ്ങള്‍ക്കിടെ, ബീച്ച് കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ‘ഭയാനകമായ ദുരനുഭവങ്ങള്‍’ എടുത്തുകാണിക്കാനായി പോലീസിന് വിചിത്രമായ ചില രേഖാചിത്രങ്ങള്‍ കാണിച്ചു.
”ദയവായി ഇനി വേണ്ട” എന്ന അടിക്കുറിപ്പോടെ മൂന്ന് പിശാചുക്കളാല്‍ ചുറ്റപ്പെട്ട രക്തക്കുളത്തില്‍ നിസഹായനായി ഒരു കുട്ടി നില്‍ക്കുന്നതായിരുന്നു രേഖാചിത്രങ്ങളിൽ ഒന്ന്.
തന്നെ പീഡിപ്പിച്ചെന്നു ബീച്ച് പറയുന്ന ഈ സംഘം സ്കോട്ട് എന്നു പേരുള്ള ഒരു സ്കൂള്‍ കുട്ടിയെ കൊലപ്പെടുത്തിയെന്നും മറ്റൊരു യുവാവിനെ അടിച്ചുകൊന്നതായും ആരോപിച്ചു.
കാണാതായെന്ന് പറയപ്പെടുന്ന ഒരു കൗമാരക്കാരനെ ഇവര്‍ പീഡിപ്പിക്കുകയും തന്റെ മുന്നില്‍ വച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
രണ്ടാനച്ഛനും ഉപദ്രവിച്ചു!
മരിച്ചുപോയ രണ്ടാനച്ഛനായ ആര്‍മി മേജര്‍ തന്നെ പീഡിപ്പിച്ചിരുന്നെന്ന് ബീച്ച് ഉദ്യോഗസ്ഥരോടു പറഞ്ഞു. തന്നെ പീഡിപ്പിക്കാന്‍ സൈനിക താവളങ്ങളിലേക്കും ആര്‍മി ജനറലുകള്‍ക്കും 1970-80 കാലഘട്ടത്തിലെ മറ്റ് പ്രമുഖ വ്യക്തികള്‍ക്കും കൈമാറിയിരുന്നു- ബീച്ച് വിതുമ്പി.
യുകെ മുന്‍ പ്രധാനമന്ത്രി സര് എഡ്വേര്‍ഡ് ഹീത്ത്, മുന്‍ ടോറി എംപി ഹാര്‍വി പ്രോക്ടര്‍ ,ടീവി അവതാരകന് ജിമ്മി സാവില്‍, സുരക്ഷാ മേധാവികളായ എംഐ 5 മേധാവി സര് മൈക്കല്‍ ഹാന്‍ലിയും എംഐ 6 മേധാവി സര് മൗറീസ് ഓള്‍ഡ്ഫീല്‍ഡും മുന്‍ ബ്രിട്ടീഷ് ആര്‍മി മേധാവി ലോര്‍ഡ് ബ്രമോളും സംഘത്തില്‍ ഉണ്ടായിരുന്നുവെന്നും ബീച്ച് പറഞ്ഞു.
വമ്പല്മാരുടെ വീടുകളില്‍ റെയ്ഡ്
ഓപ്പറേഷന് മിഡ്ലാന്റ് എന്ന രഹസ്യനാമത്തില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 12 പ്രമുഖരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.
ലേബര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്ന ടോം വാട്സണ് ഈ അവകാശവാദങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. പിന്നീട് അദ്ദേഹം ബീച്ചിനെ കാണുകയും അയാള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
പാര്‍ലമെന്റുമായി ബന്ധമുള്ള ശക്തമായ പീഡോഫില്‍ ശൃംഖല ഉണ്ടെന്നതിന് തെളിവ് ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാദം.
നുണകളുടെ വന്മരം
എന്നാല്‍ ബീച്ചിന്റെ സിനിമാക്കഥയെ വെല്ലുന്ന ആരോപണങ്ങള്‍ എല്ലാം തികച്ചും അടിസ്ഥാനരഹിതകാണെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രമുഖര്‍ക്കെതിരേ കൊലപാതം, പീഡോഫില്‍ (കുട്ടികളെ ലൈംഗികമായി അതിക്രമിക്കല്‍) എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും അവരുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കുകയും ചെയ്ത ഈ “ഫാന്റസിസ്റ്റി’ നെ കോടതി 2019 ജൂലൈ 26ന് 18 വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുയായിരുന്നു.
നീതിന്യായത്തെ തെറ്റായ ദിശയിലേക്ക് നയിച്ചു, വഞ്ചന, നിരവധി കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്തായിരുന്നു ശിക്ഷ നടപ്പാക്കിയത്.
സര്‍ക്കാരിനു നഷ്ടമായത് കോടികള്‍
പീഡനാരോപണത്തോടൊപ്പം മൂന്ന് ബാലകൊലപാതകങ്ങള്, തട്ടിക്കൊണ്ടുപോകല്‍, വ്യാജ ജയില്‍വാസം, എന്നിവയെക്കുറിച്ച് കാള്‍ ബീച്ച് എന്ന അമ്പത്തൊന്നുകാരന് മെനഞ്ഞെടുത്ത വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നുവെന്ന് അവകാശപ്പെടുന്ന ഈ അസാധാരണ കഥയുടെ സത്യാവസ്ഥ അന്വേഷിച്ച സര്‍ക്കാരിന് നഷ്ടമായത് 2.5 മില്ല്യന്‍ ഡോളറാണ്.
യഥാര്‍ഥ ട്വിസ്റ്റ്!
ഈ പീഡനാരോപണങ്ങള്‍ എല്ലാം ഉന്നയിച്ച ബീച്ച് ഒരു ബാലിപീഡകന് ആണെന്നുള്ളതാണ് കഥയിലെ മറ്റൊരു ട്വിസ്റ്റ്.
‘ബീച്ചിന് ലഭിച്ച ശ്രദ്ധ അയാള്‍ ശരിക്കും ആസ്വദിച്ചുവെന്നാണ് താന്‍ കരുതുന്നത് , എന്നാല്‍ കാര്യങ്ങളെല്ലാം ഇതുപോലെ തകിടം മറിഞ്ഞു പോകുമെന്ന് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല’- ഫോറന്‍സിക് സൈക്കോളജിസ്റ്റ് കെറി ഡെയ്ന്‍സ് പറയുന്നു.
അയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതായി കണ്ടെത്തിയത് തന്നെ അതിശയിപ്പിക്കുന്നില്ല.
കാള്‍ ബീച്ച് ഒരു ബാലപീഡകനാണ് എന്ന് മാത്രമല്ല, അതിക്രൂരമായി പീഡിപ്പിച്ച് സന്തോഷം കണ്ടെത്തുന്നതില്‍ പ്രത്യേക താത്പ്പര്യമുള്ള ഒരു പീഡോഫില്‍ ആണെന്നും അവര്‍ പറയുന്നു.
തകര്‍ന്നുപോയ ജീവിതങ്ങള്‍
കാള്‍ ബീച്ച് ഒരു ഫാന്റസിസ്റ്റ് ആണെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുമ്പോഴേക്കും പലരുടേയും ജീവിതവും പ്രതിച്ഛായയും തകര്‍ന്ന് തരിപ്പണമായിരുന്നു.
താന്‍ മിലിട്ടറിയിലുണ്ടായിരുന്ന കാലത്ത് പോലും ഇതുപോലൊരു മുറിവേറ്റിട്ടുണ്ടായിരുന്നില്ല എന്നായിരുന്നു 91 കാരനായ നോര്‍മാണ്ടി വെറ്ററന്‍ ഫീല്‍ഡ് മാര്‍ഷല്‍ ലോര്‍ഡ് ബ്രമാൾ പിന്നീട് പറഞ്ഞത്.
തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ജോലിയും വീടുമാണ് ഈ ആരോപണങ്ങള്‍ തന്നില്‍ നിന്നും ഇല്ലാതാക്കിയത് എന്നായിരുന്നു ഹാര്‍വി പ്രോക്ടറുടെ പ്രതികരണം.
തനിക്കെതിരായ ആരോപണങ്ങള്‍ വിചിത്രത്തിനും അപ്പുറമാണെന്നാണ് ആരോപണവിധേയനായ മറ്റൊരു ജനറല്‍ 96കാരനായ സര് ഹ്യൂ ബീച്ച് പറയുന്നു.
എംപിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന തന്റെ അച്ഛന് ഗ്രെവില്‍ ജാനറിനെതിരായുള്ള ആരോപണങ്ങള്‍ കുടുംബത്തെ ഒന്നടങ്കം അസ്ഥ്വസ്ഥരാക്കിയിരുന്നു എന്ന് മകന് ഡാനിയല്‍ ജാനര്‍ ക്യുസിയും വെളിപ്പെടുത്തി.
മനഃപൂര്‍വം, ആവര്‍ത്തിച്ച്, വിദ്വേഷകരമായി പോലീസിനോട് കള്ളം പറഞ്ഞു എന്നാണ് ജസ്റ്റിസ് ജെയിംസ് ഗോസ് കാള്‍ ബീച്ചിനെതിരേയുള്ള വിധിയില്‍ പറഞ്ഞിരിക്കുന്നത്.
പോലീസിനെ കബളിപ്പിച്ച അഭിനയം
പോലീസിന് നല്കിയ അഭിമുഖത്തില്‍ തന്നെ ബീച്ചിന്റെ കഥകളും കരച്ചിലുമെല്ലാം വ്യാജമാണെന്ന് വെളിപ്പെടുന്നുണ്ട് എന്നാണ് ആ ഇന്റര്‍വ്യൂകള്‍ പിന്നീട് പരിശോധിച്ച വിദഗ്ധര്‍ പറയുന്നത്.
അഭിമുഖത്തിനിടെ വ്യാജ കരച്ചിലിലേക്ക് ബീച്ച് കടന്നപ്പോള്‍ അയാളില്‍ പ്രകടമായ മാറ്റത്തെക്കുറുച്ച് ശരീരഭാഷാ വിദഗ്ധനായ ക്ലിഫ് ലാന്‍സ്ലി പറയുന്നത് ഇങ്ങനെ: ‘വരണ്ട സ്നിഫ്(മൂക്കുവലിക്കല്‍), കണ്ണുനീര് ഇല്ല, അവന് ഒരു ടിഷ്യു എടുത്തിട്ടുണ്ട്, എന്നാൽ അത് ഉപയോഗിച്ചിട്ടില്ല.
കണ്ണുനീര് ഉണ്ടെങ്കില്‍, അവന് ഒരു ടിഷ്യു ഉപയോഗിക്കും.’- അദ്ദേഹം പറഞ്ഞു. ആയാളുടെ മുന്നില്‍ വച്ച് അന്ന് ഒരു സ്കൂള്‍ കുട്ടിയെ സംഘം മൃഗീയമായി കൊന്നു എന്ന് പറയുമ്പോള്‍ നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ച് സങ്കടപ്പെടുന്ന ഒരു പെരുമാറ്റം അയാള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
12 സെക്കൻഡ് നീണ്ട ഉത്കണ്ഠ
ഇയാള്‍ പറയുന്നതെല്ലാം ആദ്യം വിശ്വസിച്ച പോലീസ് പിന്നീട് കഥയുടെ വിശ്വാസ്യതയെ പരീക്ഷിക്കാന്‍ തുടങ്ങിയതോടെ ബീച്ചില്‍ മാറ്റങ്ങൾ പ്രകടമാകുന്നതായിപോലീസുമായുള്ള ഒരു പ്രത്യേക അഭിമുഖം പരിശോധിച്ച വിദഗ്ധര്‍ കണ്ടെത്തി.
അഭിമുഖത്തിനിടെ ബീച്ച് 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഇടവേള എടുത്തു. ഇതിനുകാരണം അയാളുടെ അമ്പരപ്പിക്കുന്ന കഥ അയാള്‍ക്ക് കൈവിട്ടുപോകുന്നതുകൊണ്ടാകാം എന്നതാണ്.
അഭിമുഖത്തിലുടനീളം ഇയാള്‍ ചെറിയ ഇടവേളകള്‍ എടുത്തിട്ടുണ്ടെങ്കിലും ഈ 12 സെക്കന്‍ഡ് നല്‍കുന്നത് ‘അവന് ഇനി കളിക്കുന്നില്ല.’ എന്ന സൂചനണെന്നാണ് ഭാഷാശാസ്ത്ര പ്രൊഫസര്‍ ഡോണ്‍ ആര്‍ച്ചര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഈ സമയം അയാള്‍ കാലുകള്‍ വച്ചിരിക്കുന്ന രീതിയും തല താഴ്ത്തിവയ്ക്കുന്നതും അയാളില്‍ വര്‍ധിച്ചു വരുന്ന ഉത്കണ്ഠയെയാണ് കാണിച്ചുതരുന്നതെന്ന് ശരീരഭാഷാ വിദഗ്ധനായ ക്ലിഫ് ലാന്‍സ്ലി കൂട്ടിച്ചേര്‍ക്കുന്നു.