കാടിറങ്ങി അവര്‍ എത്തുന്നു; മെഷീനില്‍ കുത്താന്‍ നാങ്കള്‍ റെഡി

tvm-kanikkarvoteകോട്ടൂര്‍സുനില്‍
കാട്ടാക്കട: മെഷീനില്‍ കുത്താന്‍ നാങ്കള്‍ റെഡിയാ… നാങ്കട മകനും മാളും എത്തും.   വയസ്സ്  എത്രയെന്ന് കാട്ടുമൂപ്പത്തി മാതിക്ക്   അറിയില്ല. എങ്കിലും ഒരു 100 ന് അടുത്ത് വരുമെന്ന് മകന്‍ പറയുന്നു. മുന്‍പ് വോട്ടിടാന്‍ പോയിട്ടില്ല.  എന്തായാലും ഇക്കുറി വോട്ടിടും എന്നാണ് ഈ വൃദ്ധ പറയുന്നത്. മെഷീനില്‍ കുത്താന്‍ എപ്പോഴെ റെഡി.  അഗസ്ത്യ വനത്തിലെ ഏറ്റവും  പ്രായം ചെന്ന വൃദ്ധയാണ് ഇവര്‍.  അതുതന്നെയാണ് ഈ വനത്തിലെ ആദിവാസികള്‍ ആകെ പറയുന്നതും  മാത്രമല്ല  വോട്ട് ചെയ്യണമെങ്കില്‍ 30 കീ.മീ. നടക്കണം.അതും കൊടും കാടും കാട്ടുമൃഗങ്ങളേയും താണ്ടി.  വനമേഖലയിലൂടെ  യാത്ര വേണം സമ്മതിദാന അവകാശം വിനിയോഗിക്കാന്‍.

അഗസ്ത്യവനമേഖലയിലെ ആദിവാസികളായ കാണിക്കാര്‍ക്കാണ് ഈ  അവസ്ഥ.  ഇക്കുറി പരിവാര സമേതം വോട്ടിടാനാണ് കാണിക്കാരുടെ തീരുമാനം. പുറം നാടിനോട് ഏറ്റവും അടുത്ത്  കിടക്കുന്ന ചോനംപാറ മുതല്‍ അഗസ്ത്യകൂടത്തിനടുത്തെ പാറ്റാംപാറ സെറ്റില്‍മെന്റു വരെയുള്ള കാണിക്കുടികളില്‍ നിന്നും വോട്ട് ചെയ്യണമെങ്കില്‍ 30  കീ.മീ. നടന്ന്  പൊടിയത്ത് എത്തണം. അത് വരെ  എത്തണം. വോട്ട് ചെയ്ത് മടങ്ങണമെങ്കില്‍ വീണ്ടും വേണം  ഒരു നാള്‍.  അരുവിക്കര മണ്ഡലത്തില്‍ പ്പെട്ടതാണ് അഗസ്ത്യവനമേഖലയിലെ  25 ആദിവാസികോളനികള്‍.

ചോനംപാറ, മാങ്കോട്,വാലിപ്പാറ,കമലകം,ആമല തുടങ്ങി പാറ്റാംപാറയില്‍ അവസാനിക്കുന്ന കോളനികളില്‍ 1000-ളം വോട്ടര്‍മാരുണ്ട്. വോട്ടെടുപ്പിന്റെ തലേ ദിവസം യാത്ര തിരിച്ചാലേ അന്ന് ബൂത്തില്‍ എത്താനാകൂ.  കാട്ടുമ്യഗങ്ങളുടെ ഇടയിലൂടെ വേണം നടന്നുവരാന്‍.  മുന്‍പ് കോട്ടൂരിലായിരുന്നു പോളിംഗ് ബൂത്ത്.  അന്ന്  വോട്ടെടുപ്പിനും രണ്ടുനാള്‍ മുന്‍പ് നാട്ടിലെത്തി വിശ്രമിച്ചശേഷം വോട്ട് ചെയ്ത് മടങ്ങണമായിരുന്നു.

കുറ്റിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട ആദിവാസികള്‍ക്ക്  പൊടിയത്താണ് പോളിംഗ്‌സ്റ്റേഷന്‍. ദൂരം കാരണം കാടുതാണ്ടി ഭൂരിപക്ഷം പേരും വോട്ട് ചെയ്യാന്‍ സാധാരണ എത്താറില്ല. എന്നാല്‍ ഇക്കുറി വോട്ട്  ചെയ്യാന്‍  അവര്‍ ഉറപ്പിച്ച് കഴിഞ്ഞു. കാട്ടിലെ മൂപ്പന്മാരെ വോട്ട് ചെയ്യിപ്പിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ചിട്ടപ്പെടുത്തിയ ബ്രാന്‍ഡ് അംബാസിഡര്‍ പദ്ധതിയോട് ഇവര്‍ അനുകൂല നിലപാട് എടുത്തതും ഗോത്ര അയല്‍കൂട്ടവും കാട്ടുമൂപ്പന്‍ വിളിച്ചുചേര്‍ത്ത യോഗവും ഈ തീരുമാനമാണ് എടുത്തിട്ടുള്ളത്.

മാത്രമല്ല കാട്ടില്‍ വാഹന സൗകര്യമുള്ളയിടത്ത്  കാണിക്കാരെ എത്തിക്കാന്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്തതും വോട്ടിംഗ് ശതമാനം കൂട്ടും. അതുകൊണ്ട് പോളിംഗ് ശതമാനം കൂടാനും സാധ്യതയുള്ളതായും സൂചനയുണ്ട്. മൂന്ന് മുന്നണികളും ഇവിടെ പല തവണയാണ് എത്തിയത്. എല്‍.ഡി.എഫിനും കോണ്‍ഗ്രസിനും മുന്‍തൂക്കമുള്ള ഇവിടെ ബിജെപിയും ഒഴിവാക്കാനാകാത്ത ശക്തിയാണ്.

Related posts