ആലുവ: സൗമ്യവധക്കേസിനു ശേഷം കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമ്പതുദിവസങ്ങള്‍ക്കു ശേഷം പിടിയിലായി. എന്നാല്‍, പ്രതി അമിറുള്‍ ഇസ്ലാമിന്റെ അറസ്റ്റ് സംബന്ധിച്ചു വ്യത്യസ്ത വിവരങ്ങള്‍ പുറത്തുവരുന്നത് ആശയക്കുഴപ്പത്തിനു കാരണമാകുന്നു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തിനടുത്തു വച്ച് അന്വേഷണസംഘത്തിന്റെ വലയിലാകുകയായിരുന്നുവെന്നാണ് ഇന്നലെ പോലീസ് ക്ലബില്‍നിന്നു മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രസ് റിലീസിലെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, പ്രതിയെ പിടികൂടിയതു തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണെന്നാണു പോലീസ് വൃത്തങ്ങളില്‍നിന്നുള്ള മറ്റൊരു സൂചന.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ ശിങ്കിടിപാക്കത്തെ കാര്‍ നിര്‍മാണശാലയില്‍ ഇയാള്‍ കുറച്ചുദിവസമായി ജോലി ചെയ്തുവരികയായിരുന്നു. കേരളം വിട്ടതോടെ രക്ഷപ്പെട്ടതായി കരുതിയ ഇയാള്‍ ഇവിടെനിന്ന് ഇടയ്ക്കിടയ്ക്ക് കുറുപ്പംപടിയിലെ വിശേഷങ്ങള്‍ കൂട്ടുകാരെ വിളിച്ചു തിരക്കിയിരുന്നു. ഇതു പ്രതിയുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചുവെന്നാണു പറയുന്നത്. ശിങ്കടിപാക്കത്തെത്തിയ പോലീസ് പഴവര്‍ഗങ്ങളോടു പ്രിയമുള്ള പ്രതി പഴക്കടകളില്‍ എത്താനുള്ള സാധ്യത കണക്കിലെടുത്തു രണ്ടുദിവസം നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനിയിലെ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുന്നവരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിടിയിലായദിവസം രാത്രി എട്ടുമണിയുടെ ഷിഫ്റ്റ് കഴിഞ്ഞ് പുറത്തുവന്ന തൊഴിലാളികളില്‍നിന്ന് അമിറുള്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് ഒരു വിശദീകരണം.
എന്നാല്‍, തൃശൂരില്‍നിന്നു വ്യത്യസ്തമായ സൂചനകളാണു ലഭിക്കുന്നത്. മണ്ണുത്തിയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുനിന്നു തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണു പ്രതിയെ കണ്ടെത്തിയതെന്നു പറയുന്നു. തൃശൂര്‍ നഗരത്തില്‍ ജോലി ചെയ്ത ശേഷം ദിവസങ്ങള്‍ക്കു മുന്‍പാണ് മണ്ണുത്തിയില്‍ കെട്ടിട നിര്‍മാണ സ്ഥലത്തെത്തിയത്. രേഖാചിത്രത്തോടു സാദൃശ്യം തോന്നിയതിനാല്‍ രണ്ടുദിവസം നിരീക്ഷിച്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്നതായി സമ്മതിച്ചതോടെ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്നു തൃശൂര്‍ റൂറല്‍ എസ്പി ആര്‍. നിശാന്തിനി ഈ വിവരം എഡിജിപി സന്ധ്യയെ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം എഡിജിപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ രണ്ടുദിവസം ഇയാളെ ചോദ്യം ചെയ്തതായും പ്രതിയെന്ന് ഉറപ്പായശേഷം ആലുവയിലേക്ക് എത്തിക്കുകയായിരുന്നെന്നും പറയുന്നു. ഇതിനിടയല്‍ ബുധനാഴ്ച കസ്റ്റഡിയിലുണ്ടായ പ്രതിയെ മണ്ണുത്തിയിലെ കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിച്ചതായും സൂചനയുണ്ട്.
എന്നാല്‍, ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയെ അമ്പതു ദിവസങ്ങള്‍ക്കു ശേഷം കേരളത്തില്‍നിന്നുതന്നെ കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത വന്നാല്‍ അതു പോലീസിനു നാണക്കേടാകും എന്നതുകൊണ്ട് ഔദ്യോഗിക വിശദീരണത്തില്‍ അറസ്റ്റ് കാഞ്ചിപൂരത്തേക്കു മാറ്റിയതെന്നാണ് സൂചന.
അതേസമയം, പ്രതി താമസിച്ചിരുന്ന പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്നലെ രാത്രി വൈകി അന്വേഷണ സംഘവും ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെനിന്നു ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച രക്തം പുരട്ട കത്തി കണ്ടെടുത്തതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖന്‍ രാഷ്ട്രദീപികയോടു പറഞ്ഞു.
കൂടുതല്‍ തെളിവെടുപ്പ് ആവശ്യമുള്ളതിനാലാണു പ്രതിയെ യഥാര്‍ത്ഥ ചിത്രം പുറത്തുവിടാത്തത്. കോടതിയില്‍നിന്നു കസ്റ്റഡിയില്‍ വാങ്ങിയശേഷം പോലീസ് തെളിവെടുപ്പു തുടരും. വന്‍പോലീസ് സുരക്ഷയില്‍ ആലുവ പോലീസ് ക്ലബില്‍നിന്നു ഇന്നു പ്രതിയെ കൊണ്ടുവന്നു പെരുമ്പാവൂര്‍ കോടതിയില്‍ ഉച്ചയോടെ ഹാജരാക്കിയേക്കും. അതേസമയം സുരക്ഷ കണക്കിലെടുത്തു ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കുമെന്നും സൂചനയുണ്ട്.
പ്രതി തൃശൂരില്‍ ജോലി ചെയ്തതായി സൂചന
തൃശൂര്‍: ജിഷ വധക്കേസ് പ്രതി അമിയുള്‍ ഇസ്ലാം തൃശൂരില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലിചെയ്തിരുന്നതായി സൂചന. പോലീസ് സംഘം തൃശൂര്‍ മുതല്‍ ഇയാളെ നിരീക്ഷിച്ചശേഷമാണു കാഞ്ചീപുരത്തുനിന്നും പിടികൂടിയതെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഒരാഴ്ചയായി ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നും സൂചനുണ്ട്. സംഭവത്തിനുശേഷം പെരുമ്പാവൂരില്‍നിന്നു കാണാതായവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതിലാണ് ആസാം സ്വദേശി അമിയുള്‍ ഇസ്ലാമും ഉള്‍പ്പെട്ടത്.
ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണു പോലീസ് പ്രതിയിലേക്കെത്തിയത്. പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ തനിച്ചായിരുന്നു. തുടര്‍ന്നു ചൊവാഴ്ച രാത്രി ഏറെ വൈകി തൃശൂരിലെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന എഡിജിപി ബി. സന്ധ്യ, ആലുവ റൂറല്‍ എസ്പി പി.എന്‍. ഉണ്ണിരാജന്‍, ക്രൈം ബ്രാഞ്ച് എസ്പി മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ ഇയാള്‍ ഒരിക്കല്‍പ്പോലും കുറ്റം നിഷേധിച്ചതായി റിപ്പോര്‍ട്ടില്ലെങ്കിലും കൊലപാതകത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പരമാവധി ചോദ്യംചെയ്യല്‍ പൂര്‍ത്തീകരിച്ചും തെളിവുകള്‍ ശേഖരിച്ചം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഇയാളെ തൃശൂരില്‍നിന്നും ഇന്നലെ 3.30ന് ആലുവ പോലീസ് ക്ലബിലേയ്ക്ക് കൊണ്ടുപോയത്.