പുഴയിലേക്കുമറിഞ്ഞ കാര്‍ ഖലാസികള്‍ കരയ്ക്കുകയറ്റി

KNR-KHALASIശ്രീകണ്ഠപുരം: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ മടമ്പം തുമ്പേനിയില്‍ പുഴയിലേക്കു മറിഞ്ഞ കാര്‍ പുറത്തെടുത്തു. കുപ്പത്തുനിന്ന് എത്തിയ ഖലാസികള്‍ ഇന്നു രാവിലെയാണ് കാര്‍ കരയ്ക്കുകയറ്റിയത്. അപകടത്തില്‍ ആറുപേര്‍ക്കു സാരമായ പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 10 ഓടെയായിരുന്ന സംഭവം. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശികളായ പൂരാട്ട്കാല അരവിന്ദ് (21), ഹരീഷ് (30), ബംഗളൂരു സ്വദേശികളായ അനിരുദ്ധ് (30), ഭാര്യ ചേതന (25), സന്ദീപ് (28), ദിവ്യകൃഷ്ണ (22) എന്നിവര്‍ക്കാണു പരിക്കേറ്റത്.

ഇവര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ സഹപ്രവര്‍ത്തകനായ പയ്യന്നൂര്‍ സ്വദേശിയുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത് വയനാട്ടിലേക്കു മടങ്ങുന്നതിനിടയിലായിരുന്നു അപകടം. മഹീന്ദ്ര എക്‌സ് യുവി കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം റോഡരികിലെ ഇരുമ്പുവേലിയും തകര്‍ത്ത് പുഴയിലേക്കു മറിയുകയായിരുന്നു. പിറകിലെത്തിയ വാഹനത്തിലുണ്ടായിരുന്നവരും സമീപവാസികളും ചേര്‍ന്നാണു പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

പുഴയില്‍ വെള്ളം കുറവായിരുന്നതിനാല്‍ കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് ഇതേസ്ഥലത്ത് കാര്‍ പുഴയിലേക്കു മറിഞ്ഞ് യുവാവ് മരിച്ച സംഭവമുണ്ടായിരുന്നു.

Related posts