ബാലരാമപുരത്ത് പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നു

TVM-POLICEബാലരാമപുരം:ബാലരാമപുരം  പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ഒരുമാസത്തിലേറെയായി സ്റ്റേഷനില്‍ കുടിവെള്ളം നിലച്ചിട്ട്.പോലീസ് സ്റ്റേഷനില്‍ കുടിവെള്ളമില്ലെന്ന മുറവിളി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് പോലീസുകാരുടെ പരാതി. വാട്ടര്‍ സപ്ലൈയുടെ പൈപ്പിലെ വെള്ളമാണ് പോലീസുകാര്‍ക്ക് ഏക ആശ്രയം.

വാട്ടര്‍ കണക്ഷനിലൂടെ വെള്ളമെത്തിയിട്ട് ഇപ്പോള്‍ ഒരുമാസം കഴിയുന്നു.വെള്ളം ലഭിക്കാതായതോടെ തൊട്ടടുത്ത സ്ഥലങ്ങളിലെ കിണറുകളില്‍ നിന്നും കൂലി നല്‍കിയാണ് വെള്ളം ഇപ്പോള്‍ കൊണ്ടു വരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ സ്വന്തം ചെലവിലാണ് വെള്ളം വാങ്ങുന്നത്. പുറത്ത് നിന്നും വിലയ്ക്ക് വാങ്ങുന്ന വെള്ളം  ടാങ്കില്‍ ശേഖരിച്ച് വച്ചാണ് ഉപയോഗിക്കുന്നത്.തൊഴില്‍കരമായി പഞ്ചായത്ത് വര്‍ഷം തോറും ഈ സ്റ്റേഷനില്‍ നിന്നും വന്‍ തുക ഈടാക്കുന്നുമു|്. കുടിക്കാനും മറ്റ് പ്രാഥമിക  ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ഇല്ലാത്തത് വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്.

പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍,പ്രതികള്‍, രോഗികള്‍,വിശേഷ ഡ്യൂട്ടിക്കായി എത്തുന്ന ക്യാമ്പിലെ പോലീസുകാര്‍ തുടങ്ങിയവരാണ് വിഷമിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഷന്‍ വളപ്പില്‍ തന്നെ ഒരു കുഴല്‍ കിണര്‍ കുഴിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും പഞ്ചായത്തിനും നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും  അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് പോലീസുകാരുടെ പരാതി. എസ്.ഐ. ഒന്ന്,അഡിഷണല്‍ എസ്.ഐമാര്‍ രണ്ട്,എ.എസ്‌ഐമാര്‍ ഏഴ്,ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ എട്ട്,പിസിമാര്‍ 25,വനിതാ പോലീസുകാര്‍ അഞ്ച് ഇങ്ങനെ ഇവിടെ 52 ഉദ്യോഗസ്ഥരാണ് സ്ഥിരമായി ജോലി നോക്കുന്നത്.

ഇതിന് പുറമെയാണ് വിശേഷ ഡ്യൂട്ടിക്കായി എത്തുന്ന ക്യാമ്പിലെ പോലീസുകാരും എട്ട് ഹോം ഗാര്‍ഡുകളും. ഈ ദുരവസ്ഥ കാരണം ബാലരാമപുരം പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി നോക്കുന്നതിന് പോലീസുകാര്‍ വിമുഖത കാണിക്കുകയാണ്. നാട്ടുകാരുടെ പരാതി പരിഹരിക്കുന്ന പോലീസുകാരുടെ പരാതി ആര് പരിഹരിക്കുമെന്നാണ് പോലീസുകാരില്‍ ഉയരുന്ന ചോദ്യം.അടിയന്തിരമായി ബാലരാമപുരം പോലീസ് സ്റ്റേഷനിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related posts