മന്ത്രിക്കെതിരെയുള്ള ആക്രമണം :നൂറോളം ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ്

klm-remeshകൊല്ലം: പ്രസ് ക്ലബില്‍ മീറ്റ് ദപ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ  മന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട്  ഉണ്ടായ അക്രമസംഭവത്തില്‍ നൂറോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പോലീസുകാരെ ആക്രമിച്ചതിനും മന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം കേടുപാട് വരുത്തിയതിനും സംഘംചേര്‍ന്ന് റോഡ് ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്.

പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഉന്തിലും തള്ളിലും ഈസ്റ്റ് എസ്‌ഐ രാജേഷ്,സിപിഒ ബിജു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷീജാലൂക്കോസ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഷീലാലൂക്കോസ് ഒഴികെ 2പേര്‍ ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 6.30ഓടെ കൊല്ലം പ്രസ്ക്ലബിന്  മുമ്പിലായിരുന്നു സംഭവം. മന്ത്രി എത്തിയതറിഞ്ഞ് റെസ്റ്റ് ഹൗസിന് മുമ്പില്‍ നിന്നും പ്രകടനമായിട്ടാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഈ സമയം   മന്ത്രി മീറ്റ് ദ പ്രസ് പരിപാടി കഴിഞ്ഞ് തിരികെ കാറില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.

പെരുമ്പാവൂര്‍ സംഭവത്തിന്റെ പേരില്‍ മുദ്രാവാക്യം വിളിച്ച് പാഞ്ഞുവന്ന പ്രതിഷേധക്കാര്‍ പോലീസുകാരെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലീസുകാരും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തിലും തള്ളിലും ഈസ്റ്റ് എസ്‌ഐയും ഇതേ സ്റ്റേഷനിലെ സിപിഒ ബിജുവും നീങ്ങിത്തുടങ്ങിയ സുരക്ഷാവാഹനത്തിന്റെ അടിയില്‍പ്പെടുകയായിരുന്നു. ഇവരുടെ കാലില്‍ കൂടി ചക്രം കയറിയിറങ്ങിയാണ് പരിക്കേറ്റത്.  സംഭവത്തെ തുടര്‍ന്ന് കണ് ലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ ഈസ്റ്റ് പോലീസ് കേസെടുക്കുകയായിരുന്നു. വൈകുന്നേരം നാലിനാണ് മന്ത്രി പ്രസ് ക്ലബില്‍ എത്താമെന്ന് അറിയിച്ചിരുന്നതെങ്കിലും ആറോടെയാണ് അദ്ദേഹം വന്നത്.

ഈ സമയം റെസ്റ്റ് ഹൗസ് പരിസരത്ത് കാത്തുനില്‍ക്കുകയായിരുന്നു പ്രതിഷേധക്കാര്‍.  പ്രസ് ക്ലബിന്റെ ക്ഷണപ്രകാരം മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞ്  സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ കെയുഡബ്ല്യൂജെ  ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഇത് പ്രസ് ക്ലബിന് എതിരേയുള്ള കടന്നുകയറ്റമായേ കണക്കാക്കാനാകൂവെന്നും സംഭവം അപലപനീയമാണെന്നും പ്രസ്ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, സെക്രട്ടറി ഡി.ജയകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധകുറിപ്പില്‍ അറിയിച്ചു.

Related posts