പത്തനാപുരം: ജീവിതത്തിനും മരണത്തിനുമിടയില്‍ ആദിവാസി ദമ്പതികള്‍ കഴിച്ചുകൂട്ടിയത് മണിക്കൂറുകള്‍. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകേണ്ടിവന്നതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും ഇവർ മുക്തരായിട്ടില്ല.വെള്ളംതെറ്റി ആദിവാസി കോളനിയിലെ സുന്ദരേശന്(30), രമ്യ(22)ദമ്പതികള്‍ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍മാരാണ്.
വെള്ളംതെറ്റിക്കും മുള്ളുമലയ്ക്കും ഇടയില്‍ വനത്തില്‍ കുടില്‍കെട്ടി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ജോലികഴിഞ്ഞെത്തുമ്പോള്‍ എട്ട് കാട്ടാനക്കൂട്ടം ഷെഡ് തകര്‍ക്കുന്നതാണ് കാണുന്നത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം ഇവര്‍ക്കുനേരെ തിരിഞ്ഞു. പ്രാണരക്ഷാര്‍ഥം ഇരുവരും ഓടി ഒരുമരത്തില്‍ കയറുകയായിരുന്നു. അകലേക്ക് പോകാതെ കാട്ടാനകള്‍ അവിടെതന്നെ തുടര്‍ന്നു.
കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നതിനാല്‍ സുന്ദരേശന് ബന്ധുക്കളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു.രാത്രിയില്‍ ഇവരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാവിലെ എട്ടോടെ വീണ്ടും വനംവകുപ്പധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരത്തിന് മുകളില്‍ കണ്ടെത്തിയത്.
നഷ്ടപ്പെട്ടെന്നു കരുതിയ ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് സുന്ദരേശനും രമ്യയും. വനമേഖലയോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കാട്ടുമൃഗശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് വീണ്ടും ആക്രമണമുണ്ടായത്.