കൊല്ലം: മഴയ്ക്ക് ഇന്നലെ അല്പം ശമനമുണ്ടായെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവായിട്ടില്ല. പലവീടുകളും ഇപ്പോഴും അപകടഭീഷണിയിലാണ്. ജില്ലയില്‍ ഇന്നലെ വൈകുന്നേരം വരെ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.ഇരവിപുരം, മയ്യനാട്, ആദിച്ചനല്ലൂര്‍, മീനാട്, ശക്തികുളങ്ങര, പന്മന, തൊടിയൂര്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ഇരവിപുരത്ത് ആയുര്‍വേദ ആശുപത്രിയിലെ ക്യാമ്പില്‍ 50 കുടുംബങ്ങളും ഇരവിപുരം കമ്യൂണിറ്റി ഹാളില്‍ 35 കുടുംബങ്ങളും ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ഗവ.എല്‍പിഎസില്‍ 19 കുടുംബങ്ങളും മയ്യനാട് പഞ്ചായത്തില്‍ ശാസ്താംനട എല്‍പിഎസില്‍ 29 കുടുംബങ്ങളും മീനാട് പഞ്ചായത്തിലെ സെന്റ് ജോര്‍ജ് എല്‍പിഎസില്‍ 11 കുടുംബങ്ങളും ശക്തികുളങ്ങരയില്‍ വെണ്‍കുളങ്ങര എല്‍പിഎസില്‍ മൂന്ന് കുടുംബങ്ങളും പന്മനയില് ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബ്ബില്‍ 30 കുടുംബങ്ങളും തൊടിയൂര്‍ അങ്കണവാടിയില്‍ 42 കുടുംബങ്ങളും താമസിക്കുന്നുണ്ട്.
കരുനാഗപ്പള്ളിയില്‍ 25ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി കമലമ്മയുടെ വീടിന്റെ അടുക്കള മരം വീണ് തകര്‍ന്നു. ഭൂതക്കുളത്ത് സുമതിയുടെ വീടിന്റെ അടുക്കളയും തകര്‍ന്നു. മഴക്കെടുതിയുടെ നാശനഷ്ടങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കണക്കാക്കി വരുന്നതെയുള്ളു. ഇന്നത്തോടു കൂടി നാശനഷ്ടത്തിന്റെ ഏകദേശ കണക്ക് ലഭ്യമായേക്കും. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഇന്നലെ വൈകുന്നേരം ആറുവരെ തുറന്നു പ്രവര്‍ത്തിച്ചു.ചാത്തിനാംകുളത്ത് അംബേദ്കര്‍ കോളനി, പട്ടാണിച്ചിറ, പത്തായക്കല്ല് എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയിരുന്നു. ചിലയിടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു കളഞ്ഞു.
കല്ലടയാറ്റില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. തീരങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. തോടുകളും മറ്റും കരകവിഞ്ഞൊഴുകുകയാണ്. ചണ്ണപ്പേട്ട, ആര്യങ്കാവ് വില്ലേജുകളിലായി മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആര്യങ്കാവ് വില്ലേജില്‍ മുരുകപ്പച്ച അനിഭവനത്തില് വിജയമ്മ, ചണ്ണപ്പേട്ട വില്ലേജിലെ ചിറയില്പ്പട്ടപ്പണ, രത്നവിലാസത്തില്‍ രാധാമണി, ചേറാട്ടുകുഴി പണയില്‍ പുത്തന്‍വീട്ടില്‍ ഏലിയാമ്മ ജോണ്‍ എന്നിവരുടെ വീടുകളാണ് മഴയില്‍ തകര്‍ന്നത്. അഞ്ചല്‍പുനലൂര്‍ റോഡില്‍ പത്തടി, കരവാളൂര്‍ ടൗണ്‍, അടുക്കളമൂല ഭാഗങ്ങളില്‍ വെള്ളക്കെട്ടായി. ഇത് കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.
ശനിയാഴ്ച പെയ്ത ശക്തമായ മഴയോടൊപ്പമുള്ള ഇടിമിന്നലില്‍ കരീപ്ര പഞ്ചായത്തിലെ തൃപ്പിലഴികം കോയിപ്പുറത്ത് ചരുവിള പുത്തന്‍വീട്ടില്‍ മത്തായി പണിക്കരുടെ വീടിനു നാശം സംഭവിച്ചു. ആളപായമില്ല. ശക്തമായ ഇടിമിന്നലില്‍ വീട്ടിലേക്കുള്ള ഇലക്ട്രിക്കല്‍ സര്‍വീസ് വയറും ഇലക്ട്രിക് മീറ്ററും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും കത്തിക്കരിഞ്ഞു. വീടിന്റെ ഭിത്തികള്‍ വിണ്ടുകീറി. കിണറ്റിന്റെ തൂണും താഴെയുള്ള പാറക്കെട്ടും തകര്‍ന്നിട്ടുണ്ട്. ഫാന്‍, ഫ്രിഡ്ജ്, തുടങ്ങിയ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തകരാറിലായി. വീടിനോടു ചേര്‍ന്നുള്ള കാലിത്തൊഴുത്തിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീട്ടുകാര്‍ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നതു മൂലം വലിയഅപകടം ഒഴിവായി.
മടത്തറ ശിവന്‍മുക്കില്‍ ഷെവി വിലാസത്തില്‍ രാജുവിന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റിട്ട മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. വീട്ടുകാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ മണ്ണൂര്‍ ചിറയില്‍ വീട്ടില്‍ രാമദാസിന്റെ വസ്തുവില്‍ നിന്ന മരം വൈദ്യുതി കമ്പിയിലേക്കു വീണു. മുരുക്കുമണ്‍ കുളങ്ങര വീട്ടില്‍ ഗോപകുമാറിന്റെ ഓടിട്ട വീട്ടിലേക്കു റബര്‍ മരം വീണു മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
മാങ്കോട് കരിമ്പിന്ചാലില് താര വിലാസത്തില്‍ മുരളിയുടെ വീട്ടിലേക്കു റബര്‍ മരം വീണു. കടയ്ക്കലില്‍ നിന്നു അഗ്നിശമനസേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. ഓരോ ദിവസത്തേയും മഴയില്‍ എംസി റോഡില്‍ പല ഭാഗത്തും വെള്ളം കയറുന്നത് ഗതാഗതത്തെ ബാധിക്കുന്നുണ്ട്. കടയ്ക്കല്‍, ചിതറ, കുമ്മിള്‍, ഇട്ടിവ, നിലമേല്‍, ചടയമംഗലം പഞ്ചായത്തുകളില്‍ കൃഷിനാശം ഉണ്ടായി. കൃഷിവകുപ്പിന്റെ കടയ്ക്കല്‍ വിത്തുല്‍പ്പാദന കേന്ദ്രം വെള്ളത്തിലാണ്.
പുനലൂര്‍: മഴ ശക്തമായതോടെ കിഴക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വ്യാപകമായ കൃഷി നാശവുമുണ്ടായി. ശക്തമായി പെയ്യുന്ന മഴ കിഴക്കന്‍ മേഖലയെ ദുരിതത്തിലാക്കിയിരിക്കുകയാണ്.കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് ഏഴു വീടുകളാണ് കിഴക്കന്‍ മേഖലയില്‍ തകര്‍ന്നിട്ടുള്ളത്. ഏലാകളില്‍ വെള്ളം കയറി വ്യാപകമായ കൃഷിനാശവും സംഭവിച്ചു. ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. പുനലൂര്‍, കരവാളൂര്‍, ഇളമ്പല്‍ മേഖലകളില്‍ ഏലാകളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.
ഇതിനെതുടര്‍ന്ന് ചേന, ചേമ്പ്, കാച്ചില്, ഇഞ്ചി കൃഷികളെല്ലാം നശിച്ച നിലയിലാണ്. കലയനാട്, വാളക്കോട്, നെല്ലിപ്പള്ളി ഭാഗങ്ങളില്‍ കഴിഞ്ഞദിവസം മരങ്ങള്‍ കടപുഴകി വീണ് വ്യാപകമായ നാശനഷ്ടമുണ്ടായി.വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. കഴിഞ്ഞദിവസം മഴയോടൊപ്പം ശക്തമായ കാറ്റും വീശിയിരുന്നു. ഇതിനിടെയാണ് വീടുകള്‍ തകര്‍ന്നത്. വന്മരങ്ങള് വീടുകള്‍ക്ക് മുകളില്‍ കടപുഴകി വീഴുകയായിരുന്നു. വിളക്കുടി പഞ്ചായത്തിലെ ചീയോട് ഭാഗത്ത് അപകടഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ച് നീക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ദേശീയപാത 744ല്‍ നിരവധി മരങ്ങളാണ് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്.
പന്മന: നിര്‍ത്താതെ പെയ്യുന്ന പേമാരിയില്‍ വിറങ്ങലിക്കുകയാണ് പന്മനയിലെ കളരി, വടക്കുംതല മേക്ക് പ്രദേശങ്ങള്‍. താഴ്ന്ന പ്രദേശങ്ങളിലായുള്ള ഇരുന്നൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിട്ട് കഴിയുന്നത്.ദേശീയപാതയ്ക്ക് പടിഞ്ഞാറായുള്ള വടക്കുംതലമേക്ക് പ്രദേശത്ത് മഴ ശക്തമായതോടെ വീടിന് പുറത്തേക്ക് പോലും പോകാനാകാത്ത നിലയിലാണ് വീട്ടുകാര്‍. റോഡും, ഓടയും നിറഞ്ഞ് തമ്മില്‍ തിരിച്ചറിയാനാകാത്ത വിധമായിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് എത്ര മഴ പെയ്താലും വെള്ളം ഒഴുകി വട്ടക്കായലില്‍ എത്തുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍ ഓടയുടെ പല ഭാഗങ്ങളും സമീപത്തെ വീട്ടുകാര്‍ കൈയേറിയും നികത്തിയും കൈവശപ്പെടുത്തിയതിനാലാണ് ഇപ്പോള്‍ ഇത്രയും ദുരിതമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.