വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ല; ബാര്‍ കോഴക്കേസില്‍ മാണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Maniകൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്നും ഈ മാസം 16ന് നിശ്ചയിച്ചിരിക്കുന്ന വിജിലന്‍സ് കോടതി നടപടികള്‍ തുടരട്ടെ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് കോടതി നടപടികള്‍ക്ക് ശേഷവും ഹര്‍ജിക്കാരന് പരാതിയുണ്‌ടെങ്കില്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കാമെന്നും ജസ്റ്റീസ് പി.ഡി.രാജന്‍ ഉത്തരവിട്ടു.

അതേസമയം എസ്പി ആര്‍.സുകേശന്റെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സുകേശനെതിരേ തെളിവായി ശബ്ദരേഖ അടങ്ങിയ സിഡിയാണ് ക്രൈംബ്രാഞ്ച് ഹാജരാക്കിയത്. സിഡി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോര്‍ട്ട് ചോദിച്ച ഹൈക്കോടതി ഈ തെളിവുകൊണ്ട് കോടതി എന്തു ചെയ്യാനാണെന്നും ചോദിച്ചു. തെളിവ് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലേ എന്നും കോടതി ചോദിച്ചു. ഗൂഢാലോചനയില്‍ പങ്കാളിയായ ബാറുടമ ബിജു രമേശിനെതിരേ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് ചോദിച്ച കോടതി സുദേശനെതിരേ പ്രഥമദൃഷ്യാ തെളിവില്ലെന്നും നിരീക്ഷിച്ചു.

Related posts