അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം ആന്ധ്ര സ്വദേശിയായ അംഗപരിമിതന്

tvm-lottaryവെള്ളറട: കേരള സര്‍ക്കാരിന്റെ അക്ഷയ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയ്ക്ക് അര്‍ഹനായത് അംഗപരിമിതനായ ആന്ധ്രാസ്വദേശി. മൂന്നു വര്‍ഷമായി കേരളത്തില്‍ ഭിക്ഷാടനം നടത്തിവരുന്ന ആന്ധ്രാ സമുദ്രം സ്വദേശി പൊന്നയ്യ (45)നെയാണ് ഭാഗ്യം തുണയ്ച്ചത്. ഭിക്ഷാടനത്തിലൂടെ ലഭിക്കുന്നതില്‍ ഒരു ഭാഗം വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കും. ഒരു ഭാഗം ലോട്ടറി എടുക്കുന്നതിനു മാറ്റിവയ്ക്കുകയാണ് പതിവ്. പനച്ചമൂട്ടില്‍ ആന്‍സിയ ലക്കി സെന്റര്‍ നടത്തുനന കബീറിന്റെ ഉടമസ്ഥതയിലുള്ള ലക്കി സെന്ററില്‍ നിന്നും എടുത്ത കെബി 651665 നമ്പര്‍ ടിക്കറ്റാണ് പൊന്നയ്യയെ ലക്ഷാധിപതിയാക്കി മാറ്റിയത്.

അംഗപരിമിതനു ലോട്ടറി അടിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ പനച്ചമൂട്ടിലെ മദ്യപാനികളും കഞ്ചാവിനു അടിമപ്പെട്ടവരും വളഞ്ഞു. ടിക്കറ്റ് മാറ്റി നല്കാമെന്നു വാഗ്ദാനവുമായിട്ടാണ് സംഘം വളഞ്ഞത്.സംഭവം പന്തിയല്ലെന്നു അറിഞ്ഞ നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. വെള്ളറട സിഐ രവീന്ദ്രന്‍, എസ്‌ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പൊന്നയ്യയെ സ്റ്റേഷനിലെത്തിച്ച് പോലീസ് സംരക്ഷണം ഉറപ്പാക്കി.

പൊന്നയ്യയ്ക്ക് അക്കൗണ്ടുള്ള പാറശാല എസ്ബിഐ ബാങ്കില്‍ ടിക്കറ്റ് നല്‍കിയെങ്കിലും അവര്‍ സ്വീകരിച്ചില്ല. പൊന്നയ്യ വെള്ളറട പോലീസ് സംരക്ഷണത്തിലാണ്. അടുത്ത ദിവസം ബന്ധുക്കള്‍ സ്ഥലത്തെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ രവീന്ദ്രന്‍ പറഞ്ഞു.
പൊന്നയ്യയ്ക്ക് ആന്ധ്രയില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്. രണ്ടു പെണ്‍മക്കളുടെയും മകന്റെയും ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നു പൊന്നയ്യ പറഞ്ഞു.

Related posts